കുട്ടനാടിനെ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ടു പോകുമെന്ന് പറഞ്ഞ് ചിലർ ഇറങ്ങിയിട്ടുണ്ട്; സേവ് കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സേവ് കുട്ടനാട് കാമ്പയിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി കർഷക പ്രതിനിധികളും മന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിലാണ് സജി ചെറിയാൻ സേവ കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ചത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച നടന്നത്. മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു ചർച്ച. പാടങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം, സമയ ബന്ധിതമായി പണം അനുവദിക്കണം, നെല്ല് സംഭരണം കൃത്യമായി നടത്തണം തുടങ്ങിയവയെല്ലാമായിരുന്നു കർഷകരുടെ ആവശ്യം. മില്ലുടമകൾ ജന്മിമാരെ പോലെ പെരുമാറുന്നുവെന്നും കിഴിവ് വാങ്ങുന്നുവെന്നും സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നില്ലെന്നും കർഷകർ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.

കുട്ടനാടിനെ ഇപ്പോൾ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു ചിലർ ഇറങ്ങിയിട്ടുണ്ട്. അതൊന്നും ശരിയല്ലെന്നുമായിരുന്നുും ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം എല്ലാവർക്കും അറിയാമെന്നും മന്ത്രി സജി ചെറിയാൻ ചർച്ചയിൽ പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയത് പോലെ രണ്ടാം പാക്കേജ് നടപ്പിലാക്കാം എന്ന് കരുതരുത്. അങ്ങനെ കരുതുന്നവർ ട്രാൻസ്ഫർ വാങ്ങി പോകണം. ഏകോപനം ഉണ്ടാകണം. പരമ്പരാഗത കർഷകരുടെ അഭിപ്രായങ്ങൾ കേൾക്കണം. അടിയന്തര പദ്ധതിയും ദീർഘകാല പദ്ധതിയും ഉണ്ടാക്കും. കളക്ടറുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കണം. സർക്കാരിന് വേണ്ടി പറയുന്നതാണിത്. കുട്ടനാട് വിശാലമായ ഭൂപ്രദേശം. അത്തരത്തിൽ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടനാട്ടിൽ കാർഷിക കലണ്ടർ അനിവാര്യമാണെന്നായിരുന്നു മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടത്. കുട്ടനാട്ടിൽ കാർഷിക കലണ്ടർ തയാറാക്കി കർശനമായി പാലിക്കണം. കൃഷിയുൾപ്പെടെ സമയബന്ധിതമായി നടപ്പാക്കണം. രണ്ടാം കുട്ടനാട് പാക്കേജ് ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് തീരുമാനിക്കുന്ന പദ്ധതിയായിരിക്കില്ല. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമാകും നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും അഭിപ്രായം കേൾക്കും. ശാസ്ത്രീയമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്ന പദ്ധതികൾ ഉണ്ടാകുമെന്നും കർഷകരെയും ജനങ്ങളെയും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.