General (Page 1,282)

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിപ്പിച്ച് യു.എ.ഇ. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസവിസക്കാർക്ക് ഈ മാസം 23 മുതൽ യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആർ. നെഗറ്റീവ് റിസർട്ട് ഹാജരാക്കണമെന്നാണ് നിർദ്ദേശം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിംഗ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരുമെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. യു.എ.ഇയിലെത്തിയാൽ വിമാനത്താവളത്തിൽ പി.സി.ആർ. പരിശോധനയുണ്ടാകും. പി.സി.ആർ പരിശോധനാ ഫലം വരുന്നത് വരെ ഇൻസ്റ്റ്യൂഷണൽ ക്വാറന്റെയ്‌നിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് പതിനായിരക്കണക്കിന് പ്രവാസികളാണ് യു.എ.ഇയിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായത്.

പ്രവാസികൾക്ക് വളരെയേറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കോവിഷീൽഡ് വാക്സിൻ ആണ് യു.എ.ഇ. അംഗീകാരം നൽകിയിരിക്കുന്നത്. കൊവാക്‌സിന് യു.എ.ഇയിൽ അംഗീകാരം ലഭിച്ചിട്ടില്ല. കൊവാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്.

നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്ന് വീണാ ജോർജ് പറഞ്ഞു. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് ഇതുവരെ 1,21,75,020 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങി. 97,90,330 ഡോസ് കോവിഷീൽഡ് വാക്സിനും 10,42,150 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,08,32,480 ഡോസ് വാക്സിൻ കേന്ദ്രം നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഐ.ടി മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടി. ഐടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് വിവരം. 100 ബില്യൺ ഡോളർ ഇതുവഴി ലാഭിക്കാമെന്നാണ് ഐടി കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഐ.ടി മേഖലയിൽ 1.6 കോടിയോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും അതായത് 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്നാണ് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്‌നിസെന്റ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്.

റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയിൽ ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവ് മൂലം 10 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എല്ലാ ദിവസവും തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഓട്ടോമേഷൻ.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായി ജിംനേഷ്യം ഉടമകൾ. കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ജിംനേഷ്യങ്ങളിലുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം തരുമ്പെടുത്ത് നശിക്കുകയാണ്.

ഉപജീവനമാർഗമായി ജിംനേഷ്യങ്ങൾ ആരംഭിച്ച പലർക്കും വാടക, വൈദ്യുതി തുടങ്ങിയവ നൽകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ 8 മാസമാണ് ജിംനേഷ്യങ്ങൾ പൂട്ടിയിട്ടത്. ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ തുടങ്ങവെയാണ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ജിംനേഷ്യങ്ങൾ അടച്ചിടേണ്ടി വന്നത്. ചുരുങ്ങിയത് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയെങ്കിലും ചെലവിട്ടാണ് ഫിറ്റ്‌നസ് സെന്റുകൾ ആരംഭിക്കുന്നത്. പലരും വായ്പയെടുത്തും പണയപ്പെടുത്തിയുമൊക്കെയാണ് ജിംനേഷ്യങ്ങൾ ആരംഭിച്ചിരിക്കുന്നത്.

യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത നോക്കാൻ പോലും കഴിയാത്തവിധത്തിൽ ജിംനേഷ്യങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെട്ടിട വാടക പോലും കൊടുക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് പലരും. ഇനിയും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ഭയത്തിൽ മറ്റ് ജോലികൾ അന്വേഷിക്കുന്ന ജിംനേഷ്യം ഉടമകളും ഉണ്ട്. ഹെൽത്ത് ക്ലബ് നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നുമാണ് മേഖലയിലുള്ളവരുടെ ആവശ്യം.

mohanan vaidyar

തിരുവനന്തപുരം: മോഹനൻ വൈദ്യർ അന്തരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

പനിയും, ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ രാവിലെ മുതൽ മോഹനൻ വൈദ്യർക്ക് അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കൽ പറയുന്നത്. പിന്നീട് രാത്രിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പോലീസ് സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മോഹനൻ വൈദ്യരും മകനും ബന്ധുവീട്ടിലാണ് താമസിക്കുന്നത്.

വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്ന്് വീണാ ജോർജ് പറഞ്ഞു. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹച്യത്തിലാണ് സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

അതേസമയം വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്നും വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും.

തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോൾ, വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് കെ കെ ശൈലജയ്ക്ക് ഇത്തരമൊരു പുരസ്‌കാരം സമ്മാനിക്കുന്നത്.

പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ശൈലജ ടീച്ചർ പറഞ്ഞു.

മുൻപും അന്താരാഷ്ട്ര അംഗീകാരങ്ങൾ ശൈലജയെ തേടിയെത്തിയിട്ടുണ്ട്. കോവിഡ് വൈറസിന്റെ ഒന്നാം ഘട്ടത്തെ ഫലപ്രദമായി പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്ക് ഐക്യരാഷ്ട്രസഭ ശൈലജ ടീച്ചറെ അനുമോദിച്ചിരുന്നു.

തിരുവനന്തപുരം: വിവിധ കേസുകളിൽ പിടികൂടി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. പോലീസ് സ്റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം പുറപ്പെടുവിച്ചതായാണ് വിവരം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പോലീസ് മേധാവിയെ അറിയിച്ചുവെന്നാണ് സൂചന. തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അറിയിക്കാനാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ലെന്നും മാർഗ നിർദ്ദേശത്തിൽ വിശദമാക്കുവെന്നാണ് വിവരം. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമ പ്രകാരമുള്ള നടപടികൾക്ക് ശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. വാഹനങ്ങൾ വിട്ടുനൽകാൻ നിയമ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി ഇത്തരം വാഹനങ്ങൾ അങ്ങോട്ടു മാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കേണ്ടതെന്ന് ട്വിറ്ററിനെ ബോധ്യപ്പെടുത്തി പാർലമെന്ററി കമ്മിറ്റി. ഇന്ത്യയുടെ നിയമങ്ങൾ കമ്പനി പിന്തുടരേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ കമ്മിറ്റി ട്വിറ്ററിനെ അറിയിച്ചു. ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് ചോദിച്ചു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറുമാണ് പാർലമെന്ററി കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായത്.

കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി ഇവരോട് നിർദ്ദേശിച്ചു. മെയ് 26 ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്ന് പാർലമെന്ററി കമ്മിറ്റി ചോദിച്ചു.

ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി വിശദദീകരിച്ചു. ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ ട്വിറ്റർ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിയോട് വിശദീകരിച്ചു.

കൊളംബോ: കോവിഡ് വൈറസ് ബാധിതനായ സിംഹത്തെ ചികിത്സിക്കാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. ശ്രീലങ്കയിലെ ദെഹിവാളാ കാഴ്ചബംഗ്ലാവിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 11 വയസ് പ്രായമായ സിംഹത്തിന്റെ ചികിത്സയ്ക്കായാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.

2013 ൽ ദക്ഷിണ കൊറിയയിലെ സീയോൾ കാഴ്ചബംഗ്ലാവിൽ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് കോവിഡ് ബാധിച്ച് ഗുരുതരമായി തുടരുന്നത്. മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സീയോൾ കാഴ്ചബംഗ്ലാവിൽ നിന്നും ഈ സിംഹത്തിനെ ദെഹിവാള കാഴചബംഗ്ലാവിലേക്ക് മാറ്റുന്നത്. തോർ എന്നാണ് ഈ സിംഹത്തിന്റെ പേര്. ശ്രീലങ്കയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വന്യജീവി തോർ ആണ്. സിംഹത്തിന്റെ ചികിത്സയ്ക്കായി സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയാണ് ശ്രീലങ്കൻ കാഴ്ചബംഗ്ലാവ് അധികൃതർ ബന്ധപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

നിലവിൽ സിംഹത്തിന് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. സിംഹം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം തേടിയതെന്ന് നാഷണൽ സുവോളജിക്കൽ ഗാർഡൻസ്’ വകുപ്പ് ഡയറക്ടർ ജനറൽ ഇഷിനി വക്രമസിംഗെ അറിയിച്ചു.