കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോകാം; പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകും. ഒരു മണിക്കൂറിൽ താഴെയുള്ള സമയമാണ് മൃതദേഹം വീട്ടിൽ വെയ്ക്കാൻ അനുവദിക്കുക. കോവിഡിനെ തുടർന്ന് മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിലനിൽക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളിൽപെട്ട പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതിൽ നിയന്ത്രണങ്ങൾ പാലിച്ചു പോകണം. ഇതിനായി ബോധവൽക്കരണവും ആവശ്യമെങ്കിൽ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്. ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്‌സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ വിമാനത്താവളങ്ങളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാം വ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.