കൊച്ചിയെ ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി വളർത്തിയെടുക്കും; സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് വി അബ്ദുറഹ്മാൻ

കൊച്ചി: കൊച്ചിയെ ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി വളർത്തിയെടുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായുമായുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊച്ചിയെ കേരളത്തിന്റെ കായിക ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കും. കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴു കോടി രൂപ സ്‌പോർട്‌സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാട്ടർ സ്‌പോർട്‌സിനു ഏറ്റവും സാധ്യതയുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കോവിഡാനന്തര കാലഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളേജ് തലത്തിൽ വരെ പരിപാടികൾ നടത്തും. സ്‌പോട്‌സ് ടൂറിസത്തിൽ നഗരത്തിനുള്ള സാധ്യതകളും യോഗത്തിൽ വിലയിരുത്തി.

പനമ്പിള്ളി നഗറിൽ സത്രീകൾക്കായി ഫുട്‌ബോൾ അക്കാദമി ആരംഭിക്കും. ജില്ലയിൽ ആദ്യമായി വനിതകൾക്കായി സ്ഥാപിക്കുന്ന ഫുട്ബോൾ അക്കാദമിയാണിത്. കായിക യുവജന കാര്യാലയത്തിന്റെ റീജിയണൽ ഓഫീസും എറണാകുളത്ത് ആരംഭിക്കും. സ്‌പോർട്‌സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ സജീവമാക്കാനും ധാരണയായി. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കും. കായിക രംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ പോലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന രീതിയിൽ മാറ്റി എടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.