General (Page 1,270)

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് കേസ് അന്വേഷണ ചുമതല. വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. വിവരങ്ങൾ ചോർത്തിയത് ആരാണെന്നതിനെ കുറിച്ച് പരാതിയിൽ പറയുന്നില്ലെങ്കിലും ആരോപണങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കാനാണ് സാധ്യത. ഇരട്ടവോട്ട് വിവാദം ഉയർത്തിക്കൊണ്ടുവന്നത് രമശ് ചെന്നിത്തലയായിരുന്നു. അതേസമയം തനിക്ക് വിവരങ്ങൾ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അദ്ധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അരുവിക്കര ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈല്‍ ഫോണ്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അദ്ധ്യാപകര്‍ സ്‌കൂളില്‍ തന്നെയാണ് ജോലി ചെയ്യേണ്ടത് എന്ന ഉത്തമ ബോധ്യമാണ് സര്‍ക്കാരിന് ഉള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് റെയ്ഡുമായി ബന്ധപ്പെട്ടാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര ഫോൺ കോളുകളെ മാറ്റിമറിച്ച് ഭീകര പ്രവർത്തനത്തിന് വരെ ഉപയോഗിക്കാവുന്ന നിരവധി ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തതായാണ് വിവരം.

എഴുന്നൂറിൽ അധികം സിം കാർഡുകളും നിരവധി കോൾ റൂട്ടിംഗ് ഡിവൈസുകളും ഇൻവേർട്ടർ ബോക്സുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേർ ഒളിവിലാണെന്നും അധികൃതർ അറിയിച്ചു.

റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. സമാന്തര ഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലുള്ള ലക്ഷ്യം എന്തൊക്കെയാണെന്ന് കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സ്വർണക്കടത്തോ ഭീകരപ്രവർത്തനമോ ആയി സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

കോഴിക്കോട് നഗരത്തിലെ ആറ് സ്ഥലങ്ങളിലായാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കസഭ അംശം സഭ സ്‌കൂളിന് സമീപമുള്ള കെ.എം.എ ബിൽഡിങ്ങിന്റെ മൂന്നാം നിലയിലുള്ള മുറി, കോട്ടപറമ്പ് എ.യു.സി ബിൽഡിങ്ങിന്റെ എട്ടാം നമ്പർ മുറി, മൂര്യാട് ഉള്ള മുഹമ്മദ് ഹാജി ബിൽഡിങ്ങിലെ ഒന്നാം നിലയിലെ മുറി, കരിയാംകുന്ന് ശ്രീനിവാസ് ലോഡ്ജിന് വടക്കുവശമുള്ള കെട്ടിടത്തിലെ ഒന്നാം നിറയിലെ മുറി, ചെറിയ മാങ്കാവ് കോവിലകം റോഡിലെ വടക്കുവശം സ്ഥിതി ചെയ്യുന്ന വി.ആർ.എസ് കോംപ്ലക്സ് കെട്ടിടത്തിലെ തെക്കുപടിഞ്ഞാറുള്ള മുറി, മെഡിക്കൽ കോളേജ് പരിധിയിലെ മറ്റൊരു കെട്ടിടം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

തിരുവനന്തപുരം: അന്താരാഷ്ട്ര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ് ഡൽഹി കേന്ദ്രീകരിച്ചുള്ള ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്ന പദവിലേക്ക് മാദ്ധ്യമപ്രവർത്തകരെ നിയമിക്കുന്നുവെന്ന വാർത്ത അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജോലിക്കായി അപേക്ഷിക്കാനുള്ള യോഗ്യതയെ കുറിച്ച് ന്യൂയോർക്ക് ടൈംസ് വിശദീകരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.

മാദ്ധ്യമപ്രവർത്തനത്തിലെ കഴിവും പ്രവൃത്തിപരിചയവും മാറ്റിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളേയും കണ്ണടച്ചു എതിർക്കുക എന്നതാണ് ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ക്രിമിനൽ ചരിത്രമുള്ളവർ ഉൾപ്പെടെയുള്ള യോഗ്യതയുള്ള അപേക്ഷകരായി പരിണിക്കാറുണ്ടെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ ഈ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് കുറിപ്പുലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ ഭാവി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണത്രേയാമെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നിങ്ങൾ മോദി വിരോധിയാണോ? നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ? സുസ്വാഗതം!

ന്യൂയോർക്ക് ടൈംസ് ഡൽഹിയിലേക്ക് മാധ്യമപ്രവർത്തകരെ അന്വേഷിക്കുകയാണ്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്നതാണ് പദവി. എന്തിനാണ് നിയമനം? വിശദീകരിക്കാം. ഇന്ത്യയുടെ ഭാവി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണ്. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണത്രേ. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്താൻ ഓൻ ശ്രമിക്കുകയാണത്രേ. അതിനെതിരെ തൂലിക പടവാളാക്കാൻ ആണ് മേല്പറഞ്ഞ പദവിയിലേക്കുള്ള ക്ഷണം.

പരമയോഗ്യരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ? ഏയ്, അതൊന്നും ഒരു പ്രശ്‌നമേയല്ല. ഞങ്ങൾ ആൾക്കാരെ വേറിട്ടു കാണാറില്ല. നിങ്ങൾക്കും അപേക്ഷിക്കാം. എല്ലാ ക്രിമിനലുകളും കൂടി ചേർന്നു പ്രവർത്തിച്ചാൽ പാശിശം തകർന്നു വീഴില്ല എന്നൊന്നുമില്ലല്ലോ.

അതുകൊണ്ട്,
‘കത്തി താഴെ ഇടെടാ… പേന എടുക്കെടാ. അപേക്ഷിക്കെടാ…’

തിരുവനന്തപുരം: അന്വേഷണ ആവശ്യങ്ങൾക്കായി ആധാർ വിവരങ്ങൾ പങ്കിടില്ല. ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയാണ് (യുഐഡിഎഐ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ ആധാറിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

ചിത്രത്തിൽ യുഐഡിഎഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്നാണ് കാണിച്ചിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്നാണ് അധികൃതർ പറയുന്നത്. ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ഇത് കാരണമാകുമെന്ന് യുഐഡിഎഐ വിശദമാക്കി.

ഒരു വ്യക്തിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആധാർ നിയമത്തിൽ പറഞ്ഞിട്ടുള്ളതൊഴികെ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഗവൺമെന്റ് വകുപ്പുകൾക്കോ പങ്കിടരുതെന്നാണ് വ്യവസ്ഥ. യുഐഡിഎഐയ്ക്ക് ആധാർ നിയമം ബാധകമാണ്. അതിനാൽ തന്നെ വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങൾ ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ലെന്നാണ് അധികൃതർ വ്യക്തമാക്കി. ആധാർ നമ്പർ സൃഷ്ടിക്കുകയല്ലാതെ കോർ ബയോമെട്രിക് വിശദാംശങ്ങൾ ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ല. ആധാർ നമ്പർ സൃഷ്ടിച്ചതിന് ശേഷം ഓതന്റിക്കേഷനിലൂടെ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി മാത്രമേ ഈ നിയമം അനുശാസിക്കുന്നുള്ളൂവെന്നും യുഐഡിഎഐ പറഞ്ഞു.

ഇ-കെവൈസി, ഓതന്റിക്കേഷൻ ആവശ്യങ്ങൾക്കായി ഒരു ഇ-കെവൈസിക്കായുള്ള ഓതന്റിക്കേഷൻ അഭ്യർത്ഥനയ്ക്ക് മറുപടിയായി ഡെമോഗ്രാഫിക് ഡാറ്റയായ പേര്, വിലാസം, ജനനത്തീയതി, ഫോട്ടോഗ്രാഫ്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ രജിസ്റ്റർ ചെയ്ത അഭ്യർത്ഥന എന്റിറ്റിയുമായി പങ്കിടുന്നു. എന്നാല് ഇത് തീർത്തും സുരക്ഷിതമാണ്. ആധാർ ഉടമയിൽ നിന്ന് സമ്മതം വാങ്ങിയ ശേഷമാണ് ഇത്തരമൊരു പ്രക്രിയ നടക്കുന്നത്. നിലവിൽ ഈ സൗകര്യം ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റി ഇ-കെവൈസി വഴി സ്ഥാപിക്കുന്നത് നിർബന്ധമാണ്.

1.25 ബില്യണിലധികം പേരുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ഒരു അതോറിറ്റിയെ സിനിമയിൽ തെറ്റായി ചിത്രീകരിച്ചതിനെ ശക്തമായി അപലപിക്കുകയാണെന്ന് യുഐഡിഎഐ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് യുഐഡിഎഐ പ്രതിജ്ഞാബദ്ധമാണെന്നും സാങ്കൽപ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ആധാർ വിശദാംശങ്ങൾ ഏതെങ്കിലും പൊതുഇടങ്ങളിൽ പങ്കിടരുതെന്നും യുഐഡിഎഐ കൂട്ടിച്ചേർത്തു.

തിരുവല്ല: ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചു. സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിലായതോടെയാണ് ഉത്പാദനം നിലച്ചത്. എക്‌സൈസ് എഫ് ഐ ആർ പ്രകാരം നാലു മുതൽ ആറു വരെ പ്രതികളായ ജനറൽ മാനേജർ അലക്‌സ് പി ഏബ്രഹാം, മാനേജർ യു.ഷാഹിം. പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരാണ് ഒളിവിൽ പോയത്. 10 സ്ഥിരം ജീവനക്കാരും 28 ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. ദിവസേന 54, 000 ലിറ്റർ റം ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇവിടെ ഉണ്ടായിരുന്നു.

സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം ഇവിടെ റമ്മിൽ വെള്ളം ചേർത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. സ്പിരിറ്റ് ക്രമക്കേട് നടന്നത് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണെന്നാണ് റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഉദ്യോഗസ്ഥർ ഇതുവഴി ഉണ്ടാക്കിയത്. പുളിക്കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന 20386 ലിറ്റർ സ്പിരിറ്റ് കേസിലെ ഒന്നും രണ്ടും പ്രതികൾ മൂന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ അറിവോടെ ഏഴാം പ്രതിയായ മദ്ധ്യപ്രദേശ് സ്വദേശി അബുവിന് വിറ്റു എന്നാണ് കേസ്. പ്രതികൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എൻഫോഴ്സ്മെന്റ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിനെതിരെ റിവ്യു ഹർജി സമർപ്പിച്ച് വൈദികർ. സഭയുടെ ഭൂമി വില്പന നടത്താൻ നിർദ്ദേശം നൽകുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് റിവ്യു ഹർജിയിൽ വൈദികർ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിർത്താൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

10 ദിവസത്തിനകം അപ്പീൽ നൽകിയാൽ ഉത്തരവ് നടപ്പാക്കുന്നത് മരവിക്കുമെന്നതിനാലാണ് വൈദികർ ഹർജി സമർപ്പിച്ചത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികരുടെ വാദം. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയിൽ ഭൂമി വിൽപനയിൽ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയിൽ വത്തിക്കാന്റെ നടപടി വൈദികരെ അറിയിച്ചപ്പോൾ ഭൂമി വിൽക്കുക എന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വൈദികർ അറിയിച്ചിരുന്നു.

ന്യൂഡൽഹി: മറാത്ത സംവരണ കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം: തൊഴിൽ വകുപ്പ് കമ്പനിക്ക് നൽകിയ നോട്ടീസിനെതിരെ കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ്. തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

മിനിമം വേതനം ഉയർത്തണമെന്ന തൊഴിൽ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് നിലനിൽക്കെയാണ് ഉത്തരവ് പാലിക്കുന്നില്ലെന്ന് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ വകുപ്പ് നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് കിറ്റെക്‌സ് തീരുമാനിച്ചിരിക്കുന്നത്.

കമ്പനിയെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്താൻ നടത്തിയ പരിശോധന ന്യായീകരിക്കാനാണ് നിയമസാധുതയില്ലാത്ത നോട്ടിസുകൾ നൽകുന്നത്. 2010 ലാണ് സംസ്ഥാനത്ത് വസ്ത്ര നിർമാണ മേഖലയിൽ വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴിൽ വകുപ്പിന്റെ 132/2010 നമ്പർ ഉത്തരവ് പ്രകാരമുള്ള വേജ് ബോർഡ് ശുപാർശകളാണ് നിലവിൽ കമ്പനികൾ നൽകുന്നത്. ഇതുപ്രകാരം ഒരു എ ഗ്രേഡ് ടെയ്ലർക്ക് കൊടുക്കേണ്ട മാസശമ്പളം 9,240 രൂപയാണ്, എന്നാൽ കിറ്റെക്സ് 16,250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോൺവെജ് ഭക്ഷണവും താമസവും നൽകുന്നുവെന്ന് സാബു ജേക്കബ് പറയുന്നു. തൊഴിൽ വകുപ്പു കഴിഞ്ഞ ദിവസം നൽകിയ നോട്ടിസിൽ 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. 2021 മാർച്ച് 26ന് ഹൈക്കോടതി ഇതു സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാർശ നടപ്പാക്കേണ്ടതില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവെന്നും അദ്ദേഹം വിശദമാക്കി.

കിറ്റെക്‌സ് സർക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു പിൻമാറുന്നു എന്നു പ്രഖ്യാപിച്ച ശേഷമാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകുന്നത്. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടേതായി 11 പരിശോധന കിറ്റെക്‌സിൽ നടത്തിയതിനെ തുടർന്നായിരുന്നു കമ്പനി പദ്ധതിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ പരിശോധനകൾ ഹൈക്കോടതി നിർദേശാനുസരണമാണെന്നും പരിശോധനയ്‌ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും സ്ഥലം എംഎൽഎ പി.വി. ശ്രീനിജിൻ പറഞ്ഞിരുന്നു. ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ അക്കാര്യം സ്ഥലം എംഎൽഎ മാത്രം എങ്ങനെയാണ് അറിഞ്ഞതെന്നും സബ്ജഡ്ജി എന്തിനാണ് എംഎൽഎയെ വിളിച്ചതെന്നും വ്യക്തമാക്കണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടു. കിറ്റെക്സിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ സേതു ആപ്പ് നിർണായക പങ്കുവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ആറ് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയാണ് ഡിജിറ്റൽ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്റർനെറ്റും സ്മാർട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ സഹായിച്ചു. പകർച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയിലൂടെ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.