Highlights (Page 206)

billgates

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്‌സ്. 18 അമേരിക്കന്‍ സംസ്ഥാനങ്ങളിലായി 269,000 ഏക്കറിലധികം കൃഷിസ്ഥലം ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും സ്വന്തമാക്കി കഴിഞ്ഞു.നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമിയാണ് ഗേറ്റ്‌സിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. അവിടെ അവര്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയും നെബ്രാസ്‌കയില്‍ 20,000 ഏക്കറിലും ഇതു വളര്‍ത്തുന്നു.

കൂടാതെ ജോര്‍ജിയയില്‍ 6000 ഏക്കറും വാഷിംഗ്ടണിലെ 14,000 ഏക്കര്‍ കൃഷിസ്ഥലവുമുണ്ട്. അവിടെ പ്രധാനമായും ഉരുളക്കിഴങ്ങ് വളര്‍ത്തുന്നു. ബില്ലും മെലിന്‍ഡയും കൃഷിസ്ഥലത്ത് വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അതിനു പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും വേര്‍പിരിയലിന് ശേഷവും ഒരുമിച്ച് കൃഷിയിടങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട്.

ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. മണിക്കൂറുകൾ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ ആകർഷിച്ച് വലയിലാക്കിയ ശേഷമാണ് ചൈനീസ് മൾട്ടി ലെവൽ മാർക്കറ്റിംഗ് ആപ്പ് തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടു മാസത്തിനുള്ളിൽ 150 കോടിയിലധികം രൂപയാണ് ഇവർ തട്ടിച്ചെടുത്തതെന്നാണ് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ വ്യക്തമാക്കുന്നത്.

വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്മെന്റ് ഗേറ്റ്‌വേകളിലും നിന്നും 11 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ചൈനീസ് തട്ടിപ്പുകാർക്കായി 110 ഓളം കമ്പനികൾ രൂപീകരിച്ചിരുന്നുവെന്നും ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയിൽ നിന്ന് 97 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും ഡൽഹി പോലീസ് അറിയിച്ചു. എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചത്.

ആപ്പ് വഴി വൻ തോതിൽ പണം വെളുപ്പിക്കാനും തട്ടിപ്പ് സംഘം പദ്ധതിയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടിബറ്റൻ യുവതിയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നു വരുമാനം വർദ്ധിക്കുമെന്ന് കാണിച്ചാണ് ആപ്പിലൂടെ തട്ടിപ്പ് സംഘം ക്യാമ്പയിൻ നടത്തിയത്. ഈ വിധത്തിൽ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തു. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: വാക്‌സിന്‍ ലഭ്യമാക്കാന്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ പോര്‍ട്ടലില്‍ മാറ്റങ്ങള്‍ വരുന്നു.കൊവിന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞവര്‍ക്ക് പേര്, പ്രായം എന്നിവ തിരുത്താന്‍ കഴിയുന്ന മാറ്റങ്ങളാണ് ഒരുക്കുന്നത്. നാളെയോടെ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തെറ്റുകള്‍ തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഒരാള്‍ക്ക് കുടുംബത്തിലെ നാല് അംഗങ്ങളെവരെ പോര്‍ട്ടല്‍ മുഖേനെ രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യവും തുടര്‍ന്നേക്കും.എന്നാല്‍ കൊവിഡ് ആപ്പില്‍ പുതിയ മാറ്റങ്ങളുണ്ടായാല്‍ പേരുവിവരങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്.

ന്യൂഡൽഹി: യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിൽ ഇനി വനിതാ പൈലറ്റുമാരും. യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിൽ പൈലറ്റുമാരാകാൻ രണ്ടു വനിതകളെ തെരഞ്ഞെടുത്തു. ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കരസേനയുടെ പ്രീമിയർ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ വനിതാ പൈലറ്റുമാർക്ക് പരിശീലനം നൽകും. 2022 ജൂലൈ മാസത്തോടെ ഇവർക്കുള്ള പരിശീലനം പൂർത്തിയാകും.

കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനയുടെ വ്യോമ വിഭാഗത്തിൽ വനിതകളെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചതിനെ തുടർന്നാണ് യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാൻ വനിതകളെ തെരഞ്ഞെടുത്തത്. പതിനഞ്ച് വനിതാ ഓഫീസർമാണ് കരസേനയുടെ വ്യോമ വിഭാഗത്തിൽ ചേർന്നത്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം രണ്ടു പേരെ പൈലറ്റ് പരിശീലനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസർമാർ ഹെലികോപ്റ്ററുകൾ പറത്താറുണ്ട്. എന്നാൽ കരസേനയുടെ വ്യോമവിഭാഗത്തിൽ പുരുഷന്മാർ മാത്രമാണ് പൈലറ്റുമാരായുള്ളത്.

ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കള്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ എത്രയുംവേഗം ബന്ധിപ്പിക്കണമെന്ന് അറിയിപ്പ്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്. പല തവണ ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇനിയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല.ഇവരെക്കൊണ്ട് എങ്ങിനെയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരും മുന്നോട്ട് പോകുന്നത്.ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് താത്കാലികമായി പ്രവര്‍ത്തന രഹിതമാകും. ഇത് വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും.

വാഷിംഗ്ടൺ: കോവിഡ് പടർന്നത് ചൈനയിലെ വുഹാൻ ലാബിൽ നിന്നു തന്നെയാണെന്ന യുഎസ് സിദ്ധാന്തത്തിന് പകർച്ച വ്യാധി വിദഗ്ധർ പിന്തുണ നൽകിയിരുന്നുവെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. പകർച്ചവ്യാധി വിദഗ്ധനായ ഡോ. അന്റോണിയോ ഫൗചിയുടെ ഇ-മെയിലുകളാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് ചോർന്നത് വുഹാനിലെ ലാബിൽ നിന്നാണെന്നുള്ള ലാബ് ലീക്ക് സിദ്ധാന്തത്തിന് അടിവരയിടുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ ഇ-മെയിലിൽ ഉള്ളത്. ഫൗചിയും സ്‌ക്രിപ്സ് റിസർച്ചുമായി ബന്ധപ്പെട്ട ഒരു വൈറോളജിസ്റ്റും തമ്മിലുള്ള ഇ-മെയിൽ സംഭാഷണങ്ങളാണിത്.

ആദ്യം ഈ വാദത്തിന് പിന്തുണ നൽകിയിരുന്നെങ്കിലും ഫൗചി പിന്നീട് ഈ നിലപാടുകളിൽ പിന്മാറുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവം മൂലമാണ് ഫൗചി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. ഫൗചിയുടെ ഇമെയിലുകളിൽ പകർച്ചവ്യാധിയുടെ ആദ്യ ദിവസം മുതലുള്ള വിവരങ്ങളുണ്ട്. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എന്തൊക്കെ ചെയ്യണമെന്ന വിദഗ്ധ വിവരങ്ങളെ കുറിച്ചും ഫൗചി തന്റെ ഇ-മെയിലുകളിൽ വിശദീകരിക്കുന്നുണ്ട്.

വൈറസിന്റെ അസാധാരണമായ സവിശേഷതകൾ ജീനോമിന്റെ ഒരു ചെറിയ ഭാഗമാണ്. അതിനാൽ ഇത് പകർച്ചവ്യാധിയാവില്ലെന്നും അതിൽ വ്യതിയാനം വരുത്തേണ്ടതുണ്ടെന്നും ചില എഞ്ചിനീയറിംഗ് സാധ്യതയുണ്ടെന്നും സ്‌ക്രിപ്സ് ഗവേഷകനായ ക്രിസ്റ്റ്യൻ ആൻഡേഴ്സൺ ഫൗചിയോട് വ്യക്തമാക്കുന്നുണ്ട്. എഞ്ചിനീയറിംഗ് സാധ്യത എന്ന പദത്തെ കുറിച്ചാണ് ലാബ് ലീക്ക് സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

അതേസമയം ലാബ് ലീക്ക് സിദ്ധാന്തത്തെ പാടെ തള്ളിക്കളയുകയാണ് ചൈനീസ് അധികൃതർ.

pinarayi

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ സ്വീകരിച്ചത്. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

വാക്‌സിൻ നിർമ്മാണ പ്രോജക്ടിന്റെ ഡയറക്ടറായി ഡോ.എസ്. ചിത്ര ഐ.എ.എസിനെയാണ് നിയമിക്കുക. ചെയർമാനായി ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിനെ നിയോഗിക്കാനാണ് തീരുമാനം. ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെൻറ്), ഡോ. വിജയകുമാർ (വാക്‌സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ (പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെ.എസ്.ഐ.ഡി.സി.) എന്നിവർ മെമ്പർമാരായുള്ള വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്ന് തന്നെ വാക്‌സിൻ ഉത്പാദനം സാധ്യമാക്കുന്നതിനുമാണ് വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് മന്ത്രസഭ തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കാനും തീരുമാനിച്ചു.

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെൻറ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും തീരുമാനമായി. സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകളായിരിക്കും അനുവദിക്കുക.

homio

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാം. ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി അംഗീകൃത ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് ഹോമിയോ ഡോക്ടർമാർക്ക് മരുന്ന് നിർദ്ദേശിക്കാൻ അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ പുനഃസംഘടനയുണ്ടാകുമെന്നും കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സുധാകരന്റ വാക്കുകള്‍-

കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ നിന്നുള്ളയാളാണ് താന്‍. എന്നാല്‍ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഈ നേതൃപദവി നല്‍കിയതിന് ഹൈക്കമാന്റിന് നന്ദി. വിജയിച്ച കെപിസിസി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.എനിക്ക് ഗ്രൂപ്പില്ല, ചെന്നിത്തലയുമായി സഹകരിച്ചിരുന്നു. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യം. മറ്റെല്ലാ വികരങ്ങള്‍ക്കും അതീതമായി പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് എല്ലാ നേതാക്കളും പ്രവര്‍ത്തകരും മനസിലാക്കണം. കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നതാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോള്‍ പാര്‍ട്ടിയില്‍ അപചയം സംഭവിച്ചു. കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്.
അടിത്തട്ടില്‍ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താന്‍. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നവനാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരുക്കന്‍ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല. താന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ സിപിഎമ്മിനും പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബിക്കുമൊക്കെ ഭയമുണ്ട്. തന്നിലൂടെ കോണ്‍ഗ്രസ് കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ചുള്ള ആശങ്കയാണ് അവര്‍ക്ക്. കേരളത്തില്‍ ഒരിക്കലും ശക്തി നേടാന്‍ ബിജെപിക്ക് കഴിയില്ല. ഇവിടെ സിപിഎമ്മിന്റെ ഫാസിസവും ഏകാധിപത്യവുമാണ് നിലനില്‍ക്കുന്നത്. എതിര്‍ക്കപ്പെടേണ്ടത് സിപിഎമ്മാണ്. മുന്നണി വിട്ട് പോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍: കോവിഡ് കാലത്തെ സുപ്രിംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ ലിധ്വിന ജോസഫ് എന്ന അഞ്ചാം ക്ലാസുകാരിയെതേചി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ മറുപടി കത്ത്.
ഡല്‍ഹിയിലും ഇന്ത്യയിലാകെയും കോവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാന്‍ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം. ഇതിന് ഞാന്‍ നന്ദി പറയുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു -ലിധ്വിന കത്തില്‍ പറഞ്ഞു. ഇതിന് മറുപടിയായെത്തിയ കത്തില്‍ ‘കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങള്‍ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതില്‍ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിയട്ടെ’ -ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടാതെ, ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിധ്വിനക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.