Health (Page 226)

കോവിഡ് വ്യാപനം തടയുന്നതിന് ഇന്നുമുതല്‍ സംസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങൾ. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് മുതല്‍ പൂട്ടുവീണെങ്കിലും കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമെ പങ്കെടുക്കാവൂ.

ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കോവിഡ് രണ്ടാം വരവ് കടുത്തതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്.ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽ കുളം, വിനോദ പാർക്ക് എന്നിവ പ്രവര്‍ത്തിക്കില്ല.

വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം. ആരാധനാലയങ്ങളിലും ആളുകളെ നിയന്ത്രിക്കും. രാത്രികാലകര്‍ഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും . നമസ്കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകുന്നതു വിലക്കി.

കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രീയേസസ്. ഇന്ത്യയിലെ നിലവിലെ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പലരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളിലത് അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയഭേദകമായ സാഹചര്യമാണ്,’- ടെഡ്രോസ് പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ വിതരണം നിലച്ചതുകൊണ്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മരിച്ചവരെ സംസ്കരിക്കാന്‍ പോലും ഇടമില്ലാതെ ആയിരിക്കുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധിപേരാണ് രാജ്യത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം മൂന്നരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണവും കൂടുന്നു. മെയ് പകുതി വരെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തവിധം കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.

ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജൻറുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം.

സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.

വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തി. ഒരുകാരണവാശാലും പരാമവധിയില്‍ അപ്പുറം പോകാന്‍ പാടില്ല.

നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം.

തൃശൂർ : കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതി സംസ്ഥാനത്താദ്യമായി തൃശൂർ മെഡിക്കൽ കോളേജിൽ യഥാർത്ഥ്യമായി. പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ്‌ പൂർത്തിയായത്.ആറുവാർഡുകളിലെ 500 ബെഡുകൾക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നൽകിയത് . ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാൻ 12,000 രൂപയാണ് ചെലവ് വരുന്നത്.

കഴിഞ്ഞ വർഷം കൊറോണ രോഗ ചികിത്സയുടെ തുടക്കത്തിൽ സിലിൻഡർ മുഖേനയാണ് ഇവിടെ ഓക്സിജൻ എത്തിച്ചിരുന്നത്. ‘പ്രാണ’ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാനായി. നിലവിൽ പണം കൊടുത്ത് വാങ്ങുന്ന ഓക്സിജനാണ് ഇത്തരത്തിൽ നൽകുന്നത് . എന്നാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ ഓക്സിജൻ നിർമ്മാണപ്ലാന്റ് പൂർത്തിയാകും. ഇതോടെ ഓക്സിജൻ ഈ പ്ലാന്റിൽനിന്ന്‌ ലഭ്യമാക്കും.

കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്സിജൻ ഈ പ്ലാന്റിൽ ഉത്പാദിപ്പിക്കാനാകും.മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങളാണ് നൽകിയത് . 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്.

മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നൽകിയത് . എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയിൽ വ്യക്തമാക്കിയിരുന്നു .

ഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തിരുവനന്തപുരം: വാക്സീന്‍ സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു, ബജറ്റില്‍ കോവിഡ് വാക്സീന് ടോക്കണ്‍ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണമുണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാടെങ്കില്‍ വാക്സീന്‍ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ഒരു സാഹചര്യമാണു കേരളത്തിലുണ്ടായിരിക്കുന്നതെന്നും പിന്നീട് പത്രക്കുറിപ്പിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറഞ്ഞത്, സംസ്ഥാനം ഒരു അഗ്‌നിപര്‍വത സമാനമായ സാഹചര്യത്തെ നേരിടുന്നു എന്നാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമേ, നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാരും പ്രതിപക്ഷവും ഏകമനസ്സോടെ പ്രവര്‍ത്തിക്കണ്ട സമയമാണിത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യുഡിഎഫ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പ്രതികരണം. കന്റോണ്‍മെന്റ് ഹൗസില്‍ ഓണ്‍ലൈനിലൂടെയാണ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

നമ്മുടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും വെന്റിലേറ്റർ – ഐസിയു കിടക്കകൾ ഒരു കോമൺ പൂളിലേക്കു മാറ്റണം എന്നു മുന്‍പേ ആവശ്യപ്പെട്ടതാണ്. ഇതിന്റെ അലോക്കേഷന്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡനെ ഏല്പിക്കാം. ഇതിനായി ഒരു കേന്ദ്രീകൃത ഹെൽത് കെയർ നമ്പർ നല്‍കാവുന്നതുമാണ്. ഇതിലുപരി, എല്ലാ ജില്ലയിലും ടെർഷ്യറി കെയർ മാത്രം നല്‍കുന്ന ഒരു സംവിധാനത്തെ പറ്റി ആലോചിക്കാവുന്നതാണ്. ഓക്‌സിജന്‍ ലഭ്യത ഇല്ലാതെയും വെന്റിലേറ്റര്‍ ഇല്ലാതെയും ഒരു മരണം പോലും കേരളത്തില്‍ സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കണം. അതിന് ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും എന്ന് കരുതുകയാണ്.

Test, Trace, Treat എന്ന രോഗ വ്യാപനം തടയാനുള്ളതും അതു നിയന്ത്രിക്കാനും ഉള്ള തന്ത്രങ്ങൾ തുടരുക തന്നെ വേണം. പരമാവധി ടെസ്റ്റുകള്‍ നടത്താനും റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ ഇടാനുള്ളതുമായ സംവിധാനം വേണം. ഇതോടൊപ്പം വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി ഐസലേഷൻ കേന്ദ്രങ്ങളും, പ്രാഥമിക ചികിത്സക്കായി എഫ്എൽടിസികളും കൂടുതല്‍ സജ്ജീകരിക്കണം.

കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതു മുൻപ് ആവശ്യപ്പെട്ട കാര്യമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഒന്നാം ലോക്ക്ഡൗണിനുശേഷം തകര്‍ന്ന സാമ്പത്തിക രംഗം ഒന്ന് കരകയറി വരുന്നതേ ഉള്ളൂ. മറ്റൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാന്‍ ജനങ്ങള്‍ക്കു കഴിയില്ല. സംസ്ഥാന വ്യാപകമായ ലോക്ഡൗണിനോട് യോജിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെപ്പോലുള്ള വാരാന്ത്യ നിയന്ത്രണങ്ങളില്‍ യോജിപ്പാണ്. കടകള്‍ തുറക്കുന്നതും, അടയ്ക്കുന്നതിനും ഉള്ള സമയക്രമത്തില്‍ വ്യാപകമായ പരാതി ഉണ്ട്. രാത്രി 9 മണി വരെ കടകള്‍ തുറന്നിരിക്കുന്നത് നല്ലതാണ്. അത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും.

കോളജുകളിലെ ക്ലാസ്സുകള്‍ സംബന്ധിച്ച് വ്യക്തത കുറവ് ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍, പല സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇപ്പോഴും ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നു. വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നു. ആരോഗ്യ സര്‍വകലാശാലയാകട്ടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ചു കോളജുകളിലേക്കു തിരിച്ചു വിളിക്കുകയാണ്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് പറയുന്നതെങ്കിലും എല്ലാവര്‍ക്കും അത് കിട്ടിയിട്ടില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു.

ഇതിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. അതേപോലെ, മാറ്റിവയ്ക്കാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ റദ്ദാക്കാവുന്ന പരീക്ഷകള്‍ ഇപ്പോഴും നടത്തുകയാണ്.വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ കഴിയന്നത്ര പരിമിതപ്പെടുത്തണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണം. ഇലക്ഷന്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആര്‍ടിപിസിആർ പരിശോധന നടത്തി ഫലം സമയബന്ധിതമായി ലഭ്യമാക്കണം.

ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം രൂക്ഷമായ ഇന്ത്യക്ക് യുഎസ് സഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യങ്ങൾ ഫോണിലൂടെ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്ത്യയ്ക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും സംഭാഷണത്തിൽ ചർച്ചയായി.

അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ കൈമാറുമെന്ന് വ്യക്തമാക്കിയ യുഎസ് വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധനാ കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തകർന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കോവിഡ് രൂക്ഷമായതിന് കാരണമെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിച്ചപ്പോള്‍ കമ്മിഷന്‍ ഇടപെട്ടില്ലെന്നും ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവര്‍് അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
മേയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കണം. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പൊതുജനാരോഗ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തെ ഇക്കാര്യം ഓര്‍മപ്പെടുത്തേണ്ടി വരുന്നുവെന്നത് ദുഃഖകരമാണെന്നും ഹൈക്കോടതി ബെഞ്ച് കുറ്റപ്പെടുത്തി.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉൾപ്പെടുന്നു.

‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചിലവുകൾക്കായി പണം നൽകി സഹായം നൽകും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ സംഭാവനയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിൾ ജീവനക്കാർ സംഭവന ചെയ്‌തത്.മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലയും കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.‌

covid death

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു . അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.