45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാരും വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേര്‍ക്കും
രോഗം സ്ഥീരകരിച്ചിരുന്നു. 442 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്ട്രയില്‍ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. അതേസമയം ജനിതക മാറ്റം വന്ന കോവിഡ് വകഭേദം മൂലമുള്ള വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.