രാജ്യത്ത് കൊറോണ വ്യാപനം: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. നാളെ നടക്കുന്ന യോഗത്തിൽ കൊറോണ വ്യാപനം കൂടുതലുള്ള 11 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാർ പങ്കെടുക്കും.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാകും ചർച്ചയെന്നാണ് സൂചന.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 57,074 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. ഛത്തീസ്ഗഢിൽ 52,50 കർണാടകയിൽ 4553 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

രാജ്യത്ത് 1,03,558 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ സെപ്തംബറിൽ 97,894 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.