Health (Page 225)

വാഷിംഗ്ടണ്‍ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ആപ്പിള്‍. നേരത്തെ ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ടിം കുക്ക് ഇക്കാര്യം അറിയിച്ചത്.ആപ്പിള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെച്ച് തന്നെ വാക്സിന്‍ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

supreme court

ന്യൂഡല്‍ഹി : കൊവിഡ് സാഹചര്യം നേരിടാന്‍ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാക്‌സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്‌സിജന്‍ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. അഞ്ചു കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കൊവിഡ് വാക്‌സീന് എങ്ങനെ ഈടാക്കും. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ എപ്പോള്‍ നല്കാനാവും. മൂന്ന്- ഓക്‌സിജന്‍ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാല്- അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എടുത്ത നടപടികള്‍ എന്തൊക്കെ. അഞ്ച്- ജില്ലാകളക്ടര്‍മാര്‍ വരെയുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം.രാജ്യം ഒറ്റക്കെട്ടായി നില്‌ക്കേണ്ട ഈ സമയത്ത് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ബാങ്കോക്ക്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിക്ക് പിഴ. തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്കാണ് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷ വിധിച്ചത്. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയമം തെറ്റിച്ച് മാസ്‌ക് ധരിക്കാതിരുന്നതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയ്ക്ക് പിഴശിക്ഷ വിധിച്ചതെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അശ്വിന്‍ ക്വാന്‍ മുവാങ് അറിയിച്ചു.
പ്രധാനമന്ത്രി മാസ്‌ക് ധരിക്കാത്ത ഒരു ഫോട്ടോ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മീറ്റിങ്ങില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുക്കുന്നതായിരുന്നു ചിത്രം.

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്.

പാറ്റ് കമ്മിന്‍സിന്റെ വാക്കുകള്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമായിരിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സ്‌നേഹവും കാരുണ്യമുള്ളവരാണ് ഇന്ത്യക്കാര്‍. ഈ വേളയില്‍ വളരെയധികം പേര്‍ കഷ്ടപ്പെടുന്നു എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ തുടരുന്നതിനെപ്പറ്റി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്ക്ഡൗണിലായിരിക്കുന്ന ജനതയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏതാനും മണിക്കൂറുകളുടെ മാനസികോല്ലാസമാണ് ഐ.പി.എല്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കാര്‍ എന്ന നിലയില്‍, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിനുള്ള ഒരു വേദിയുണ്ടെന്ന ഉണ്ടെന്ന അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്. അത് നന്മക്കായി ഉപയോഗിക്കാം. അത് മനസിലാക്കി, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഞാന്‍ ഒരു തുക സംഭാവന നല്‍കുന്നു.
പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് തുക നല്‍കുന്നത്. മറ്റ് ഐ.പി.എല്‍ താരങ്ങളോടും, ഇന്ത്യയുടെ മഹാമനസ്‌കതയും സ്‌നേഹവും അനുഭവിച്ചിട്ടുള്ള ലോകത്തിന്റെ വിവിധ കോണുകളില്‍ ഉളളവരോടും സംഭാവന നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 50000 ഡോളര്‍ സംഭാവന നല്‍കി കൊണ്ട് ഞാന്‍ അതിനു തുടക്കമിടുന്നു.
ഇത്തരം വേളകളില്‍ നിസഹായരെന്ന് തോന്നാന്‍ എളുപ്പമാണ്. ഇത് അല്പം വൈകിപ്പോയോ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, ഈ പ്രവൃത്തി കൊണ്ട് നമ്മുടെ വികാരങ്ങള്‍ പ്രവൃത്തിയിലേക്ക് വഴിമാറുമെന്നും, ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ സാധിക്കുമെന്നും ഞാന്‍ കരുതുന്നു. ഇത് വലിയൊരു കര്‍മ്മപദ്ധതിക്കുളള തുകയില്ലെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് ആരുടെയെങ്കിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

vaccine

എന്തെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്സീൻ ഒഴിവാക്കണമെന്നായിരുന്നു തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി വിദഗ്ധർ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്. ചില ആഹാര പദാർഥങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ലാറ്റക്സ്, തേനീച്ച കുത്ത്, സർപ്പ വിഷം എന്നിവയോട് കടുത്ത അലർജി ഉള്ളവർക്കും സുരക്ഷിതമായി കോവിഡ് വാക്സീൻ എടുക്കാമെന്ന് പഠനറിപ്പോർട്ട് പറയുന്നു.കോവിഡ് വാക്സീൻ മൂലം കടുത്ത അലർജി പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അപൂർവമാണ്.

അതിനാൽ ഉയർന്ന അലർജി റിസ്ക്കുള്ളവർക്കും സുരക്ഷിതമായി വാക്സീൻ എടുക്കാം എന്നാണ് ഇവരുടെ പക്ഷം. അലർജി പ്രതികരണങ്ങളോടുള്ള ഭയം മൂലം പലരും കോവിഡ് വാക്സീൻ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. ഇത്തരം അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി യൂണിറ്റ് ക്ലിനിക്കൽ ഡയറക്ടർ അലീന ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പഠനം.

ഫൈസർ, മൊഡേണ വാക്സീനുകൾ എടുത്ത 65000 ഓളം പേരുടെ ഡേറ്റ സാധ്യമായ അലർജി പ്രതികരണങ്ങൾക്കായി ഗവേഷണ സംഘം പരിശോധിച്ചു. ഈ രണ്ട് mRNA കോവിഡ് വാക്സീനുകളിലും PEG സാന്നിധ്യമുണ്ട്.യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 10 ലക്ഷം mRNA കോവിഡ് വാക്സീൻ ഡോസുകൾ നൽകുമ്പോൾ അതിൽ 4.5 കേസുകളിൽ മാത്രമാണ് അനാഫിലാക്സിസ് എന്ന മരണകാരണമായ അലർജി പ്രതികരണം ഉണ്ടായിട്ടുള്ളത്. ഇതിൽ 89 ശതമാനത്തിനും വാക്സീൻ നൽകി 15- 30 മിനിറ്റുകൾക്കുള്ളിൽ അലർജി പ്രതികരണം ഉണ്ടായി.

വാഷിംഗ്‌ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് യു.എസിന് പിന്നാലെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ്.എത്രയും വേഗം ഇന്ത്യക്ക് ആവശ്യമായ കൊവിഡ് സഹായം എത്തിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. എട്ട് ഓക്‌സിജന്‍ ജനറേറ്റുകളും 28 വെന്റിലേറ്ററുകളും ദ്രവ ഓക്‌സിജനുമാണ് ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നത്. ഫ്രാന്‍സിന്‍ നിന്നും പുറപ്പെട്ട ഉപകരണങ്ങള്‍ ഈ ആഴ്ച തന്നെ ഇന്ത്യയില്‍ എത്തുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പത്തുവര്‍ഷം വരെ ഓക്‌സിജന്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ളതാണ് ഫ്രാന്‍സിന്‍ നിന്നെത്തുന്ന മെഡിക്കല്‍ ഓക്‌സിജന്‍ ജനറേറ്ററുകള്‍.

ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തും. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നല്‍കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ഈ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഏകോപിപ്പിക്കുന്നത് തുടരുമെന്നും കിര്‍ബി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ബൈഡന്റ് ട്വീറ്റ് എത്തിയത്. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ബി1617 വൈറസ്. ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസ് ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണുള്ളത്. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍.രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പഠനത്തിന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യവാരം ശേഖരിച്ച സാംപിളുകളില്‍ നാല്‍പത് ശതമാനത്തിലും അതിവേഗ വ്യാപന ശേഷിയുള്ള വിവിധ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ഏപ്രില്‍ ആദ്യവാരത്തേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പേരില്‍ വകഭേദങ്ങള്‍ ബാധിച്ചിരിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പടരുന്നത് ഇത്തരം വൈറസാണെന്നാണ് സംശയം.

കൊറോണയുടെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിനായി കൂടുതല്‍ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം രാജ്യത്തിന് ആവശ്യമാണ്.അതിനാൽ വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കൊറോണ ചികിത്സാകേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക.

പ്രതിരോധത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കാന്‍ സൈന്യത്തിനാകുമെന്നും അദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. കൊറോണ പ്രതിരോധത്തില്‍ സൈന്യം സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനാണ് സംയുക്തസേനാമേധാവിയെ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് വിളിപ്പിച്ചത്. ഓക്സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി.

കൊറോണ പ്രതിരോധ രംഗത്ത് സൈന്യം മുന്നിട്ടിറങ്ങുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കര,നാവിക,വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സൈന്യത്തിലെ നഴ്സിങ് ഓഫീസര്‍മാരേ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്സിജന്‍ സിലിണ്ടറുകള്‍ കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യോടും, ഭാരത് ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരുന്ന് കമ്പനികൾ വില വർദ്ധിപ്പിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനടപടി.വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാനിരിക്കെ വാക്‌സിന്റെ വിലയെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്ന് കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെകും അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിനുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത് വരികയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു.

ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വരുന്നത്.അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് മൂന്നരലക്ഷത്തിലധികം പേർ കൂടി കൊവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാൽ വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ രോഗലക്ഷണങ്ങളില്ലാത്ത ആയിരക്കണക്കിന് കോവിഡ് രോഗികളാണ് കോവിഡ് വ്യാപനം നടത്തുന്നതെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച ബി1617 വകഭേദവും, ഇതിനു വീണ്ടും വ്യതിയാനം സംഭവിച്ച ട്രിപ്പിള് മ്യൂട്ടേഷന് വകഭേദവും യുകെ വകഭേദവുമാണ് നിലവിലെ കോവിഡ് സുനാമിക്ക് പിന്നിലെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.കോവിഡിന്റെ യുകെ വകഭേദം ബാധിച്ച 1644 കേസുകളും ദക്ഷിണാഫ്രിക്കന് വകഭേദം ബാധിച്ച 112 കേസുകളും ഇരട്ട വകഭേദം മൂലമുള്ള 732 കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമുണ്ടായ കോവിഡ് തരംഗത്തേക്കാള്‍ ഏറ്റവും അപകടകരമായ രീതിയിലാണ് കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നത് മൂലമാണ് നിലവിലെ സ്ഥിതിയിലേക്ക് രാജ്യമെത്തിയതെന്ന് ബെംഗളൂരു അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. സുമന്ത് മന്ത്രി പറഞ്ഞു.