Entertainment (Page 94)

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തും പ്രദര്‍ശനം ചിത്രത്തിന്റെ നടത്തുന്നുണ്ട്.

നേരത്തെ കാന്താരയെ പ്രശംസിച്ച് വിവിധ ഭാഷകളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്. കാന്താര കണ്ട് രോമാഞ്ചമുണ്ടായെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. ഋഷഭ് ഷെട്ടിയെ പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു. തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് പോലെയാണെന്നും ഗ്രാമീണ കഥകള്‍ ചെയ്യാന്‍ തന്നെ പ്രചോദിപ്പിച്ചത് രജനികാന്താണെന്നും ഋഷഭ് ഷെട്ടി പ്രതികരിച്ചു.

കാന്താര’ ഒരു വലിയ സിനിമാറ്റിക് നേട്ടമാണെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ”ഋഷഭ് ഷെട്ടി ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ കഴിവുള്ളയാളാണ്. ഹൊംബാലെ ഫിലിംസ്, നിങ്ങള്‍ എന്തൊക്കെ തരം ഉള്ളടക്കമാണ് നിര്‍മ്മിക്കുന്നത്?, വഴി കാണിച്ചതിന് നന്ദി. മനോഹരമായ അവസാന 20 മിനിറ്റിനായി കാത്തിരിക്കുക,” എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസയുടെ തനി പകര്‍പ്പാണെന്ന ബാന്‍ഡിന്റെ വാദം നിലനില്‍ക്കെ സിനിമ ഗാനങ്ങളെയും നാടന്‍ പാട്ടുകളേയും റോക്ക് മ്യൂസിക്കാക്കി ക്രഡിറ്റ് കൊടുക്കാതെ ബാന്‍ഡ് പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഇ്‌പ്പോള്‍.

”ചെക്കേലടിക്കുന്നുണ്ടേ….”, ”അപ്പോഴേ പറഞ്ഞില്ലേ….” എന്നിങ്ങനെയുള്ള നാടന്‍ പാട്ടുകള്‍ക്ക് ക്രഡിറ്റോ ആ പാട്ടുകളുടെയൊക്കെ ചിരിത്രമോ പറയാനുള്ള മനസ് ബാന്‍ഡ് കാണിക്കണം എന്നും ഒരു ജനതയുടെ ചരിത്രത്തിന് വില കൊടുക്കുന്നില്ല എന്നുണ്ടെങ്കില്‍ അത് ഇരട്ടത്താപ്പാണ് എന്നുമാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ പഴയ ഗാനങ്ങള്‍ റോക്ക് മ്യൂസിക്ക് ചേര്‍ത്തവതരിപ്പിക്കുന്ന തൈക്കുടം ടീമിനും ഹരീഷ് രാമകൃഷ്ണനും, ബിജിബാലും ടീമിനുമൊക്കെ കേരളത്തിലെ നാടന്‍ പാട്ടുകളുടെ പിതൃത്വം ആരെങ്കിലും പതിച്ചു നല്‍കിയിട്ടുണ്ടോ?? ഇവിടുത്തെ നാടന്‍ പാട്ടും പുള്ളുവന്‍ പാട്ടും തെയ്യവും തിറയും ഒക്കെ വെച്ച് കഴിവുള്ളവര്‍ നല്ല സംഗീതം ചെയ്യും. നല്ലതാണെങ്കില്‍ അവരെ ഭാഷ നോക്കാതെ നാട് നോക്കാതെ മലയാളികള്‍ സ്വീകരിക്കുകയും ചെയ്യും, എന്നാണ് മറ്റൊരു പ്രതികരണം.

അതേസമയം, കേരളം പിന്തുടരുന്ന നിരവധി സംഗീത ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ തയ്യാറാക്കിയത് എന്ന് സംഗീത സംവിധായകന്‍ അജനീഷ് പ്രതികരിച്ചു. വടക്കന്‍ കേരളത്തിലെയും ദക്ഷിണ കര്‍ണ്ണാടകയിലെയും തുളുനാടന്‍ പാട്ടുകളും സംഗീതവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ബൂട്ട കോല ഭാഗത്ത്, റോക്ക് സംഗീതം ഉപയോഗിച്ചിട്ടുണ്ട്. അത് തീവ്രത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. പാഞ്ചുരളി ദൈവത്തെ കാണിക്കാന്‍ കര്‍ണാടക ശാസ്ത്രീയ സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.

‘കാന്താര’ എന്ന ചിത്രത്തില്‍ തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്ന മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ അവകാശവാദത്തിന് പിന്തുണയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്.

‘സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ചുമാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. #thaikudambridge #kantaramovie എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താര സിനിമയിലെ ‘വരാഹ രൂപം’ ചെയ്തത് എന്നാണ് ആരോപണം. കാന്താര ടീമിനെതിരെ നിയമ നടപടിയെടുക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

കാന്താരയിലെ ഗാനം പുറത്തിറങ്ങിയത് മുതല്‍ തന്നെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബി. അജനീഷിന്റെ പ്രതികരണം

നിവിന്‍ പോളി നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ‘പടവെട്ട്’ന് 20 കോടി രൂപയുടെ പ്രീ-ബിസിനസെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തേക്കാള്‍ കൂടുതല്‍ ബുക്കിംഗുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ വിദേശാവകാശവും വന്‍ തുകയ്ക്കാണ് വിറ്റുപോയത്. മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ഹിറ്റിലേക്ക് മുന്നേറുകയാണ് ചിത്രം.

മാലൂര്‍ ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

ഋഷബ് ഷെട്ടി നായകനും സംവിധായകനുമായ ‘കാന്താര’ എന്ന ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും രംഗത്ത് വന്നിരുന്നു.

‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ മൃൃമിഴലാലിന്‍േറെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്’, എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൈക്കുടം ബ്രിഡ്ജ്.പാട്ട് കോപ്പി അടിച്ചതാണെന്ന് തൈക്കുടം ബ്രിഡ്ജും വാദിക്കുന്നു.. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരാധകരോട് ഈ വിഷയത്തിലെ പിന്തുണയും തൈക്കുടം ബ്രിഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. അതേസമയം, അജനീഷ് ലോകേഷ് ആണ് കാന്താരയിലെ ‘വരാഹ രൂപം’ഗാനത്തിന്റെ സംഗീത സംവിധായകന്‍. തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്‌ബോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

റിഷഭ് ഷെട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കാന്താര. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്‌സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

‘കെജിഎഫ് 2’വിന് ലഭിച്ചതിനേക്കാള്‍ വന്‍ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നു. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര ഇപ്പോള്‍.

ചിത്രത്തിന്റെ ഒര്‍ജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ചിത്രം കേരളത്തിലും ആവേശം തീര്‍ക്കുകയാണ്. മൂന്ന് ദിവസം മുന്‍പാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ഈ ദിവസങ്ങളിലായി 17.05 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശാഖപട്ടണം: പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്റെ പ്രത്യേക ഷോയ്ക്ക് ഇടയില്‍ ആരാധകരുടെ ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ചത് സിനിമ തിയേറ്ററിന്. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം.

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററില്‍ പ്രഭാസിന്റെ ആരാധര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകര്‍ സ്‌ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍, തീ പടരുകയായിരുന്നു. ഇതോടെ തിയേറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ബംഗളൂരു: ബോളിവുഡ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ കണ്ട് പഠിക്കണമെന്ന് സൂപ്പര്‍താരം സഞ്ജയ് ദത്ത് പറഞ്ഞു. കന്നഡ ചിത്രമായ ‘കെ.ഡി. -ദ ഡെവിളി’ന്റെ ടൈറ്റില്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കെ.ജി.എഫ്. 2’ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇത്.

‘ഞാന്‍ യാഷിനും സംവിധായകന്‍ പ്രശാന്ത് നീലിനുമൊപ്പം കെ.ജി.എഫ്. ചെയ്തു. രാജമൗലി സാറിനെ എനിക്ക് അടുത്തറിയാം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നമുക്ക് കൂടുതല്‍ എനര്‍ജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും. ബോളിവുഡ് ഇതില്‍നിന്നും പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുന്‍കാലം മറന്നുപോകരുത്. ഞാനിപ്പോള്‍ സംവിധായകന്‍ പ്രേമിനൊപ്പം കെ.ഡി. ചെയ്യാന്‍ പോവുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാനീ പ്രൊജക്ടിലേക്ക് എത്തിയത്. ഇനിയുമേറെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്’- ദത്ത് വ്യക്തമാക്കി.

അതേസമയം, ഹിന്ദിയും മലയാളവും ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന കെ.ഡി.യില്‍ കന്നഡ യുവതാരം ധ്രുവ സര്‍ജയാണ് നായകനായെത്തുന്നത്. എഴുപതുകളില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഉണ്ടായിരുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറിന് മോഹന്‍ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ബംഗളൂരു: അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ പുരസ്‌കാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അവാര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.

‘പുനീത് രാജ്കുമാറിന്റെ ജീവിത സംഭാവനകള്‍ വളരെ വലുതാണ്. ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളതാണ്. അതിനാല്‍ കര്‍ണാടക രത്നയ്ക്ക് പുനീത് അര്‍ഹനാണ്. അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസ്ഥാനത്തുടനീളം, കൊല്ലേഗല്‍ മുതല്‍ ബിദര്‍ വരെയുള്ള എല്ലാ ഗ്രാമങ്ങളിലും, പുനീത് രാജ് കുമാറിനോടുള്ള അവരുടെ സ്‌നേഹവും വാത്സല്യവും കാണാന്‍ കഴിയും. എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം കാണാം. അദ്ദേഹം അവരുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് പ്രയാസമാണ്. പുനീത് ജനങ്ങളില്‍ നിന്ന് നേടിയെടുത്ത സ്‌നേഹവും വാത്സല്യവും ശ്രദ്ധേയമാണ്, അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്’- ബൊമ്മെ പറഞ്ഞു. നവംബര്‍ 1-ന് വിധാന സൗധയ്ക്ക് മുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 2009 മുതല്‍ എട്ട് പേര്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

അതേസമയം, പുനീത് രാജ് കുമാര്‍ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഗോവയില്‍ നടക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചര്‍ വിഭാഗത്തിലേക്കും അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും മലയാളത്തില്‍ നിന്ന് തെരഞ്ഞെടുത്തു.

കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീര്‍…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തില്‍ ഇടം നേടി. മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലര്‍, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേര്‍ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡല്‍, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിലെ മറ്റു സിനിമകള്‍.

വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രം യാനം കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ പൂര്‍ണ്ണ സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രം ചൊവ്വ പര്യവേഷണ ദൗത്യമായ മംഗല്യാന്‍ വിക്ഷേപണത്തെക്കുറിച്ചാണ്. സംസ്‌കൃതത്തിലാണ് ഈ ചിത്രം. പാതാള്‍ ടീ, ആയുഷ്മാന്‍, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓര്‍ മുക്തി, വിഭജന്‍ കി വിഭിഷ്‌ക ഉന്‍കഹി കഹാനിയാന്‍, ഷൂ മെഡ് നാ യൂല്‍ മെദ്, ബിഫോര്‍ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റില്‍ വിംഗ്‌സ് എന്നിവയാണ് കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.