Entertainment (Page 87)

ഹൈദരാബാദ്: സുകുമര്‍ സംവിധാനം ചെയ്ത അല്ലു അര്‍ജുന്‍ നായകനായ ചിത്രം പുഷ്പ പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 2022 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിര്‍മാണ കമ്ബനിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്‌സിന്റെ ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തിയ അല്ലു ആരാധകര്‍ ഇനിയും അപ്ഡേറ്റ് നല്‍കിയില്ലെങ്കില്‍ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തേണ്ടി വരുമെന്നാണ് പറയുന്നത്.

കേരളത്തിലും ആരാധകര്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഗീതാ ആര്‍ട്സും മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതില്‍ അല്ലുവിനൊപ്പം രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് പുഷ്പ എന്ന ചിത്രം പുറത്തിറങ്ങിയത്. അടുത്തിടെ നടന്ന 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഒരേസമയം 7 അവാര്‍ഡുകളാണ് പുഷ്പക്ക് ലഭിച്ചത്.

അഭിനയ ജീവിതത്തില്‍ നിന്ന് അടുത്ത ഒന്നരവര്‍ഷത്തേക്ക് ഇടവേള എടുക്കുകയാണന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം.

‘കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഒരു ഇടവേള ഇപ്പോള്‍ എടുക്കണമെനന് മനസ് പറയുന്നു. എന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കാണാനാവില്ല. അതസമയം ചലച്ചിത്ര നിര്‍മ്മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാമ്ബ്യന്‍സ് എന്ന ചിത്രം ഞനാണ് നിര്‍മ്മിക്കുന്നത്’- ആമിര്‍ പറഞ്ഞു.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയ റിലീസ്. ഓഗസ്റ്റ് 11 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയ ചിത്രത്തിന് വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ചിത്രത്തിന്റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി മാത്രമായിരുന്നു.

സിനിമാ പ്രേമികളുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നിവിന്‍ പോളി നായകനായ ‘തുറമുഖം’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.

സെന്‍സറിങ് പൂര്‍ത്തിയാക്കി യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട സാമ്ബത്തിക ബാധ്യതകളാണ് ചിത്രം പുറത്തിറങ്ങാന്‍ വൈകുന്നതെന്നായിരുന്നു റിലീസ് വൈകുന്നതില്‍ നിവിന്റെ പ്രതികരണം. എന്നാല്‍, ചിത്രം ഏറ്റെടുക്കുന്നതായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ചിത്രം വരുന്ന ഡിസംബര്‍ 22ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താര അണിനിരക്കുന്ന ‘തുറമുഖം’ രാജീവ് രവി ആണ് സംവിധാനം ചെയ്തത്. കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്.

വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ശിശുദിനത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി, കൈറ്റ്‌സ് ഫൗണ്ടേഷന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ കൈകോര്‍ത്ത് ‘വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വേഫെറര്‍ ഫിലിംസ് പ്രതിനിധി ബിബിന്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ശരത്ത് കുമാര്‍ ടി എസ്, മെഡിക്കല്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പി വി നായര്‍, കൈറ്റ്സ് ഫൗണ്ടേഷന്‍ പ്രതിനിധികളായ അജ്മല്‍, ക്ലാരെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നടത്തി.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങള്‍ക്കായിരിക്കും പദ്ധതിയിലൂടെ സഹായം ലഭിക്കുക. ഓരോ സര്‍ജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്ബത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്‍ഖര്‍ സല്‍ഫാന്‍ ഫാമിലി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ dqfamily.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8138000933, 8138000934, 8138000935 എന്നീ ടോള്‍ ഫ്രീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്.

ഇസ്ലാമാബാദ്: ആക്ഷേപകരമായ ഉള്ളടക്കമുള്ള സിനിമ ആയതിനാല്‍ പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനെതിരെയാണ് സര്‍ക്കാര്‍ നടപടി.

കുടുംബപാരമ്ബര്യം തുടരാനായി ഒരു ആണ്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് ട്രാന്‍സ് യുവതിയും ഒരു യുവാവും തമ്മിലുള്ള പ്രണയത്തിലേക്ക് കഥാഗതി മാറുന്നു. കാന്‍ ചലച്ചിത്രമേളയില്‍ ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിന് അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് ജൂറി പ്രൈസും ക്വീര്‍ പാം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍, ഈ സിനിമ പക്ഷേ ഇസ്ലാമികവിരുദ്ധമാണെന്നാണ് പാകിസ്താനിലെ മതമൗലികവാദികള്‍ ആരോപിക്കുന്നത്.പാകിസ്താന്‍ ഒരു ഇസ്ലാമിക രാജ്യമാണ്, അതിനെതിരെ ഒരു നിയമവും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും അനുവദിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, സിനിമയ്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഓസ്‌കര്‍ നോമിനേഷനില്‍ തടസ്സമുണ്ടാകുമെന്നാണ് വിവരം.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച നടി ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഹണി റോസിന്റെ പ്രതികരണം

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ സെര്‍ച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം നമ്മുടെ മുന്നില്‍ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തില്‍ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മള്‍. ബോഡി ഷെയിമിങ്‌ന്റെ എക്‌സ്ട്രീം ലെവല്‍ ആണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകള്‍ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്‌ബോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.

മുംബൈ: നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി
കസ്റ്റംസ് തടഞ്ഞു.

വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്.

അതേസമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഒരു നടിയ്ക്കും ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പത്രസമ്മേളനത്തില്‍ ലിജു കൃഷ്ണ ഉന്നയിച്ചത്. നടി തന്നെ മാനസികമായി വേട്ടയാടുകയാണെന്നും തന്റെ സിനിമയ്ക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്ന് മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചിരുന്നു.

എന്നാല്‍, സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നതുകൊണ്ടുമാണ്.

സിനിമയുടെ എഴുത്തില്‍ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാര്‍ച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, അവരുടെ സംഘടനയില്‍ നിന്ന് അദ്ദേഹത്തിന്റെ താല്‍കാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.

പക്ഷേ പടവെട്ട് സിനിമയുടെ നിര്‍മാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നല്‍കിയ വേദികളില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിന്‍ പോള്‍ എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായി.

ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയില്‍ ഞങ്ങളെ സമീപിച്ച സ്ത്രീകള്‍ക്കൊപ്പം WCC എല്ലായ്‌പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിര്‍ബന്ധമാക്കിയ ഈ വേളയില്‍ ഇരകളെ പിന്തുണയ്ക്കുകയും, അധികാരികളുടെ മുന്നില്‍ കുറ്റാരോപിതരെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്.അതില്‍ ലിജു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ലിജു കൃഷ്ണയ്ക്കെതിരെ ബലാല്‍സംഘത്തിനും ആക്രമണത്തിനും പോലീസ് ചുമത്തിയ കേസുകള്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞങ്ങള്‍ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.

കേരളം സര്‍ക്കാര്‍ രുപീകരിച്ച വനിതാ സിനിമാ പദ്ധതിയിലെ ആദ്യഘട്ടത്തിലെ രണ്ടു ചിത്രങ്ങളിലൊന്നായ ചിത്രം ‘നിഷിദ്ധോ’ തിയേറ്ററുകളില്‍ എത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ചതാണ് താരാ രാമാനുജന്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളില്‍ പ്രേക്ഷക ശ്രദ്ധ നേടുകയും അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ചിത്രത്തില്‍ കനി കുസൃതി, തന്‍മയ് ധനാനിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സ്ത്രീകള്‍ ചലച്ചിത്ര രംഗത്തേക്ക് കൂടുതല്‍ കടന്നു വരാനായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ‘ഫിലിംസ് ഡയറക്റ്റഡ് ബൈ വുമണ്‍’. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിക്കുകയും അതില്‍നിന്ന് അര്‍ഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകള്‍ തിരഞ്ഞെടുത്തത് അവര്‍ക്ക് വേണ്ട സാമ്ബത്തിക സഹായം നല്‍കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു പദ്ധതിയുടെ അവസരം മനസിലാക്കി അതിനായി അപേക്ഷിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച ബഡ്ജറ്റിനുള്ളില്‍ നിന്ന് നിര്‍മിച്ച ചിത്രമാണ് താര രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ.’ ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് വിനോദ നികുതിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് ‘നിഷിദ്ധോ’ പ്രമേയമാക്കുന്നത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോയിലൂടെ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആര്‍.മോഹനന്‍ പുരസ്‌കാരം താര രാമാനുജന്‍ നേടിയിരുന്നു.

ആലപ്പുഴ: സാമ്ബത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ പഠനം നിലച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കൈത്താങ്ങായി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അദ്ദേഹം വിദ്യാര്‍ത്ഥിനിയുടെ പഠന ചിലവ് ഏറ്റെടുക്കുന്നത്.

പ്ലസ് ടുവില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥി കൃഷ്ണ തേജയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം അദ്ദേഹം അല്ലു അര്‍ജുനെ അറിയിച്ചത്. ‘വി ആര്‍ ഫോര്‍ ആലപ്പി’ എന്ന പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ പഠന ചിലവ് ഏറ്റെടുത്തത്. പ്ലസ്ടുവില്‍ 92 ശതമാനം മാര്‍ക്കോടെ പാസ്സായ വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യം നഴ്സിംഗ് ആണ്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചതിനാല്‍ മാനേജ്മെന്റ് സീറ്റിലേക്കായിരുന്നു വിദ്യാര്‍ത്ഥിനി അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വന്‍ തുക ആവശ്യമാണ്. ഇത് നല്‍കാന്‍ മാര്‍ഗ്ഗമില്ലാതെ ആയതോടെയാണ് വിദ്യാര്‍ത്ഥിനി മാതാവിനും, സഹോദരനുമൊപ്പം കളക്ടറെ കാണാന്‍ എത്തിയത്. വിദ്യാര്‍ത്ഥിനിയുടെ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയാണ് അല്ലു അര്‍ജുന്‍ വഹിക്കുക.