കാത്തിരിപ്പുകള്‍ക്ക് വിരാമം; ‘തുറമുഖം’ തിയേറ്ററുകളിലേക്ക്‌

സിനിമാ പ്രേമികളുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നിവിന്‍ പോളി നായകനായ ‘തുറമുഖം’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.

സെന്‍സറിങ് പൂര്‍ത്തിയാക്കി യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട സാമ്ബത്തിക ബാധ്യതകളാണ് ചിത്രം പുറത്തിറങ്ങാന്‍ വൈകുന്നതെന്നായിരുന്നു റിലീസ് വൈകുന്നതില്‍ നിവിന്റെ പ്രതികരണം. എന്നാല്‍, ചിത്രം ഏറ്റെടുക്കുന്നതായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ചിത്രം വരുന്ന ഡിസംബര്‍ 22ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താര അണിനിരക്കുന്ന ‘തുറമുഖം’ രാജീവ് രവി ആണ് സംവിധാനം ചെയ്തത്. കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്.