സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡബ്ല്യുസിസി

‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഒരു നടിയ്ക്കും ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പത്രസമ്മേളനത്തില്‍ ലിജു കൃഷ്ണ ഉന്നയിച്ചത്. നടി തന്നെ മാനസികമായി വേട്ടയാടുകയാണെന്നും തന്റെ സിനിമയ്ക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. കൂടാതെ തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്ന് മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചിരുന്നു.

എന്നാല്‍, സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.കാരണം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതില്‍ കൂട്ടായി പ്രവര്‍ത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നതുകൊണ്ടുമാണ്.

സിനിമയുടെ എഴുത്തില്‍ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാര്‍ച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, അവരുടെ സംഘടനയില്‍ നിന്ന് അദ്ദേഹത്തിന്റെ താല്‍കാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.

പക്ഷേ പടവെട്ട് സിനിമയുടെ നിര്‍മാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നല്‍കിയ വേദികളില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിന്‍ പോള്‍ എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായി.

ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്‌കരമായ യാത്രയില്‍ ഞങ്ങളെ സമീപിച്ച സ്ത്രീകള്‍ക്കൊപ്പം WCC എല്ലായ്‌പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC) സിനിമാ രംഗത്ത് നിര്‍ബന്ധമാക്കിയ ഈ വേളയില്‍ ഇരകളെ പിന്തുണയ്ക്കുകയും, അധികാരികളുടെ മുന്നില്‍ കുറ്റാരോപിതരെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്.അതില്‍ ലിജു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ലിജു കൃഷ്ണയ്ക്കെതിരെ ബലാല്‍സംഘത്തിനും ആക്രമണത്തിനും പോലീസ് ചുമത്തിയ കേസുകള്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞങ്ങള്‍ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.