Technology (Page 96)

ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സുരക്ഷ നിയമം പോണ്‍ കാണാന്‍ ഓണ്‍ലൈനില്‍ കയറുന്നവര്‍ക്കും, പോണ്‍ സൈറ്റുകള്‍ക്കും ഒരേ പോലെ കുരുക്ക് വീഴുന്നെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സെക്യൂരിറ്റി ബില്‍ കരടിലെ നിര്‍ദേശങ്ങള്‍ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്സൈറ്റുകളും 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിത പരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍, ഇതിനായി ഏതെല്ലാം രേഖകള്‍ ഉപയോക്താവില്‍ നിന്നും സൈറ്റിന് ആവശ്യപ്പെടാം, അത് വെരിഫൈ ചെയ്യേണ്ട മാര്‍ഗ്ഗം എന്ത് എന്നീ കാര്യങ്ങള്‍ വ്യക്തമല്ല. നിലവില്‍ ഇത്തരം സൈറ്റുകള്‍ നിങ്ങള്‍ 18 വയസ് തികഞ്ഞയാളാണോ എന്ന ചോദ്യം മാത്രമാണ് ചോദിക്കാറ്. ഇതിന് യെസ് നല്‍കിയാല്‍ ആ സൈറ്റില്‍ കയറാം.

കുട്ടികള്‍ കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാണരുതെന്നും അവര്‍ ഓണ്‍ലൈനില്‍ സംരക്ഷിക്കപ്പെടുന്നതിനാണ് പുതിയ നിയമമെന്ന് ബ്രിട്ടീഷ് ഡിജിറ്റല്‍ മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. എല്ലാ പോണ്‍സൈറ്റുകള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് പാലിച്ചില്ലങ്കില്‍ വരുമാനത്തിന്റെ 10 ശതമാനം വരെ ഈ സൈറ്റുകള്‍ പിഴയൊടുക്കേണ്ടി വരും. ഇവര്‍ക്ക് പ്രവര്‍ത്തനം നടത്താനുള്ള അനുമതി പിന്‍വലിക്കാനും അധികൃതര്‍ക്ക് അധികാരം ലഭിക്കും. അതേസമയം, ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ 18 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയ കണ്ടന്റുകളെ പുതിയ നിയമം എങ്ങനെ ബാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. 2017 സമാനമായി ബ്രിട്ടനില്‍ ഡിജിറ്റല്‍ ഇക്കോണമി ആക്ട് പ്രകാരം അശ്ലീല സൈറ്റുകളുടെ സാമ്പത്തിക മാര്‍ഗ്ഗങ്ങളെ തടസ്സപ്പെടുത്തി അവയെ ശുദ്ധികരിക്കാനുള്ള ശ്രമം ബ്രിട്ടനില്‍ നടന്നെങ്കിലും ബില്ല് 2019 പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.

നിയമത്തിന് പിന്നാലെ സൈറ്റുകള്‍ തങ്ങളുടെ ലാന്റിംഗ് പേജില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് വിവരം. അതിനായി ലാന്റിംഗ് പേജില്‍ പോണ്‍ കണ്ടന്റ് ഇല്ലാത്ത രീതിയില്‍ സൃഷ്ടിക്കും. ഇത് വഴി റജിസ്ട്രര്‍ ചെയ്ത് അത് ഇമെയില്‍ വഴി സ്ഥിരീകരിച്ച്, വയസ് തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മാത്രമേ കണ്ടന്റ് ലഭിക്കുകയുള്ളൂ.

ഇനി യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിന് കൂടുതല്‍ പണം സമ്പാദിക്കാനും അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കാനും സാധിക്കും. ആളുകള്‍ ഷോര്‍ട്ട്-ഫോം ഉള്ളടക്കം കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്രഷ്ടാക്കള്‍ക്ക് അവസരം നല്‍കുന്നതിന് മികച്ച ടൂളുകള്‍ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു. ടിക്ക്ടോക്കില്‍ നിന്ന് ഉള്‍ക്കൊണ്ട ആശയമാണ് ഇത്.

നിരവധി ഉള്ളടക്ക സ്രഷ്ടാക്കള്‍ അവരുടെ ഏറ്റവും പുതിയ ഉള്ളടക്കത്തിന്റെ സ്‌നിപ്പെറ്റുകള്‍ റിലീസ് ചെയ്യുന്നതിനായി രണ്ടാമത്തെ ഷോര്‍ട്സ് ചാനല്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട്‌സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. അതിനാല്‍, സ്രഷ്ടാക്കള്‍ക്ക് ഉടന്‍ തന്നെ മികച്ച ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനാകും. ഒരു ഷോര്‍ട്ട് സൃഷ്ടിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള വിധവും അവതരിപ്പിക്കും. ഈ സവിശേഷത ഇന്‍സ്റ്റഗ്രാമിന്റെ ‘റീല്‍സ് വിഷ്വല്‍ റിപ്ലൈസ്’ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ്. നിങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ഒരു ഉപയോക്താവ് കമന്റ് ചെയ്താല്‍, ആ വ്യക്തിക്ക് വീഡിയോ സഹിതം മറുപടി നല്‍കാം.

ഇതുകൂടാതെ, ഷോര്‍ട്ട്‌സില്‍ നിന്ന് ധനം സമ്പാദിക്കാനും സ്രഷ്ടാക്കള്‍ക്ക് പുതിയ വഴികള്‍ ഉടന്‍ ചേര്‍ക്കുമെന്ന് യുട്യൂബില്‍ അതിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. അവയിലൊന്ന് ബ്രാന്‍ഡ് കണക്ട് വഴി ബ്രാന്‍ഡഡ് ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗം ഉള്‍ക്കൊള്ളുന്നു. ഇത് സൂപ്പര്‍ ചാറ്റിനെ ഷോര്‍ട്സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോര്‍ട്ടില്‍ നിന്ന് ഷോപ്പ് ചെയ്യാനുള്ള കഴിവ് കൊണ്ടുവരികയും ചെയ്യും. ഷോപ്പിംഗ് വീഡിയോകളും തത്സമയ ഷോപ്പിംഗും കൂടാതെ, യുട്യൂബിലേക്ക് ഷോപ്പിംഗ് ഉള്‍പ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ നോക്കുകയാണെന്നും കമ്പനി അറിയിച്ചു.

ചെന്നൈ: ദക്ഷിണ റെയില്‍വെയും ഡിജിറ്റലാകുന്നു. ഇനി സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നീ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് പണമടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. ഇതിന് പുറമെ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വാങ്ങാനും സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും ഇതുപയോഗിക്കാം.

നേരത്തെ, പണമിടപാട് നടത്താന്‍ റെയില്‍വെ വിതരണം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ യുപിഐ ആപ്പുകള്‍ വഴിയും പണമടക്കാം.

ഏറെ പ്രതീക്ഷയോടെയാണ്‌ ഉപഭോക്താക്കള്‍ ആപ്പിളിന്റെ എല്ലാ അപ്‌ഡേഷനും വേണ്ടി കാത്തിരിക്കാറ്. ആപ്പിള്‍ സ്വന്തമായി വികസിപ്പിക്കുന്ന എആര്‍/ വിആര്‍ ഹെഡ്സെറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെയോ 2023 ലോ പുറത്തിറക്കിയേക്കുമെന്നാണ് ആപ്പിളിന്റെ പുതിയ വിശേഷം. ഈ ഹെഡ്സെറ്റുകള്‍ക്ക് സ്വന്തമായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ ഹെഡ്സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചല്ല, പകരം ഡെവലപ്പര്‍മാര്‍ക്കും ബിസിനസ്സ് ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ളതായിരിക്കും. ഹെഡ്സെറ്റിന്റേതെന്ന് കരുതുന്ന റിയാലിറ്റി ഓഎസ് ആപ്പ് സ്റ്റോര്‍ അപ് ലോഡ് ലോഗ്സില്‍ കണ്ടെത്തിയതായാണ് മാക്ക് റൂമേഴ്സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ആര്‍ഓഎസ് എന്നാണ് ഇതിന്റെ പേര്. റിയാലിറ്റി ഓപ്പറേറ്റിങ് സിസ്റ്റം എന്നര്‍ത്ഥമാക്കുന്ന ഈ ഉപകരണത്തില്‍ 15 ക്യാമറാ മോഡ്യൂളുകള്‍ ഉണ്ടാകും. ഐ ട്രാക്കിങ്, ഐറിസ് റെക്കഗ്‌നിഷന്‍ പോലുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

ഒക്യുലസ് ക്വസ്റ്റ് എന്ന വിആര്‍ ഹെഡ്സെറ്റിനോട് സാമ്യമുള്ളതാണ് ഇത്. ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്നതിന് ചില പ്രോടോ ടൈപ്പുകളില്‍ എക്സ്റ്റേണല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ റുപ്പി 1,49,995 രൂപ യ്ക്കും 2,24.932 രൂപയ്ക്കും ഇടയിലാണ് ഹെഡ്‌സെറ്റിന്റെ വില. ഭാരം കുറച്ച് ദീര്‍ഘ നേര ഉപയോഗിക്കാനാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ എന്ന പേരില്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. ഉപയോക്താക്കളെ നിശബ്ദരാക്കില്ലെന്നും, അഭിപ്രായ പ്രകടനത്തിനും ഫ്രീ സ്പീച്ചിനുമുള്ള സമ്പൂര്‍ണ്ണ അവകാശവുമാണ് അദ്ദേഹം ഉറപ്പു നല്‍കുന്നത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നത്. നിലവില്‍, ഈ വെബ്‌സൈറ്റിന്റെ ബീറ്റ ടെസ്റ്റ് നടക്കുകയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച്, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളാണ് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും മേധാവികള്‍. അതിനാല്‍, യു.എസ് പ്രസിഡന്റാണെന്നത് പോലും പരിഗണിക്കാതെ ഡൊണാള്‍ഡ് ട്രംപിന്റെ പല ട്വീറ്റുകളും നീക്കം ചെയ്യുകയും, അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും നേരത്തെ ചെയ്തിരുന്നു.

ഇതിന് തിരിച്ചടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനത്തിലുമുപരി, വന്‍കിട വ്യവസായ സമ്പത്ത് കൈവശം വച്ചിരിക്കുന്ന ഒരു ബിസിനസ് മാഗ്‌നറ്റാണ്. എത്ര കോടികള്‍ ചിലവിട്ടാലും, ട്വിറ്ററിനും ഫേസ്ബുക്കിനും കനത്ത വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അദ്ദേഹം രൂപം കൊടുത്ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.

2022 പകുതിയോടെ ഇന്ത്യയില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഭാരതി എയര്‍ടെല്ലിന്റെ നേതൃത്വത്തിലുള്ള വണ്‍വെബ് 34 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചു. വണ്‍വെബിന്റെ ഈ വര്‍ഷത്ത്െ ആദ്യത്തെ വിക്ഷേപണമാണിത്. ഫ്രഞ്ച് ഗയാനയിലെ കുറോവിലുള്ള ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചക്ക് 1.09ന് 3 മണിക്കൂറും 33 മിനിറ്റും സമയമെടുത്ത് സോയൂസ് റോക്കറ്റിലാണ് 34 ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. പ്രധാന ആഗോള വിപണികളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നാണ് ഈ ദൗത്യം.

ഇതോടെ വണ്‍വെബ് വിക്ഷേപിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 428 ആയി. യുകെ, അലാസ്‌ക, വടക്കന്‍ യൂറോപ്പ്, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, യുഎസ്, ആര്‍ട്ടിക് സമുദ്രം, കാനഡ തുടങ്ങി സ്ഥലങ്ങളിലെല്ലാം പൂര്‍ണമായും കണക്ടിവിറ്റി നല്‍കാന്‍ ഇതിന് സാധിക്കുമെന്നാണ് വണ്‍വെബ് അവകാശപ്പെടുന്നത്.

നേരത്തെ വണ്‍വെബ് അറിയപ്പെട്ടിരുന്നത് വേള്‍ഡ്വു എന്നായിരുന്നു. കമ്പനിയുടെ 104 സാറ്റലൈറ്റുകളും ഇപ്പോള്‍ ഭ്രമണപഥത്തിലുണ്ട്. ലണ്ടനാണ് ഇപ്പോള്‍ കമ്പനിയുടെ ആസ്ഥാനം.

യുവാക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഇമേജുകള്‍, റീല്‍സ്, സ്റ്റോറികള്‍, ലൈവ് എന്നീ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളും കമന്റുകളും ഷെയറുകളും കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പോപ്പുലാരിറ്റിയാണ് നമ്മളില്‍ പലരും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹിക്കുന്നത്ര ലൈക്കുകളും കമന്റുകളും പലര്‍ക്കും കിട്ടാറില്ല. ലൈക്ക് കുറയുന്നത് ചിലരെ സംബന്ധിച്ച് ഒരു മോശം കാര്യമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ലൈക്കുകളും പ്രഫറന്‍സുകളും ഒക്കെ ഹൈഡ് ചെയ്തിടാന്‍ കഴിയുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാന്‍

ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക

നിങ്ങള്‍ ലൈക്കുകള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിലേക്ക് പോകുക

മുകളില്‍ വലത് കോണില്‍ നല്‍കിയിരിക്കുന്ന 3 ഡോട്ട് ഐക്കണില്‍ ( ഹാംബര്‍ഗര്‍ ഐക്കണ്‍ ) ടാപ്പ് ചെയ്യുക

ഹൈഡിങ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാന്‍

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക

ആപ്പ് തുറന്ന ശേഷം ഒരു പുതിയ പോസ്റ്റ് കമ്പോസ് ചെയ്ത് തുടങ്ങുക

താഴെ കൊടുത്തിരിക്കുന്ന അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക

‘ഹൈഡ് ലൈക്ക് ആന്‍ഡ് വ്യൂസ് കൌണ്ട്‌സ് ഫോര്‍ ദിസ് പോസ്റ്റ്’ എന്ന ഫീച്ചര്‍ ഇവിടെ കാണാന്‍ കഴിയും.

ഇപ്പോള്‍ കമ്പോസ് ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റിന്റെ ലൈക്ക് കൗണ്ട്‌ ഹൈഡ് ചെയ്യാന്‍ ഈ ഫീച്ചര്‍ അക്റ്റിവേറ്റ് ചെയ്യുക.

വയര്‍ലെസ് ഗാഡ്ജെറ്റുകളുടെയും കണക്റ്റഡ് ഡിവൈസുകളുടെയും എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. അതിനാല്‍, നമ്മുടെ ഹോം നെറ്റ്വര്‍ക്ക് സുരക്ഷ കൂടുതല്‍ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. സ്മാര്‍ട്ട്ഫോണുകളും ടിവികളും മുതല്‍ സുരക്ഷാ ക്യാമറകളും ബേബി മോണിറ്ററുകളും വരെയുള്ളവ ഒരൊറ്റ ഇന്റര്‍നെറ്റ് ആക്സസ് പോയിന്റിലേക്ക് കണക്റ്റ് ചെയ്തിരിക്കും. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കേണ്ടതുണ്ട്. എന്തെല്ലാം രീതിയില്‍ സുക്ഷിതമാക്കാമെന്ന് നോക്കാം.

പേരും പാസ്വേഡും മാറ്റുക

ഏറ്റവും പ്രധാനമായ കാര്യം നിങ്ങളുടെ വൈഫൈ കണക്ഷനില്‍ നല്‍കിയിരിക്കുന്ന ഡിഫോള്‍ട്ടായ പേരും പാസ്വേഡും മാറ്റുക എന്നതാണ്. സര്‍വീസ് സെറ്റ് ഐഡന്റിഫയര്‍ (എസ്എസ്ഐഡി) എന്ന് വിളിക്കപ്പെടുന്ന ഇത് ആദ്യം ലഭിക്കുന്ന രീതിയില്‍ തന്നെ ഇടുന്നത് നിങ്ങള്‍ ഉപയോഗിക്കുന്ന റൗട്ടര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ ഹാക്കര്‍മാരെ സഹായിക്കും. ആര്‍ക്കും ഊഹിക്കാന്‍ സാധിക്കാത്ത ക്രഡന്‍ഷ്യലുകള്‍ തന്നെ ഇതിനായി നല്‍കുക.

എസ്എസ്‌ഐഡി മാറ്റുന്നത് എങ്ങനെ

വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക

‘ipconfig’ എന്ന് ടൈപ്പ് ചെയ്യുക

നിങ്ങളുടെ ഐപി അഡ്രസ് കണ്ടെത്തുക

യുആര്‍എല്ലിലേക്ക് നിങ്ങളുടെ ഐപി അഡ്രസ് ടൈപ്പ് ചെയ്യുക

റൂട്ടറിന്റെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക

വൈഫൈ സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക

എസ്എസ്‌ഐഡിയും പാസ്വേഡും മാറ്റുക.

എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യുക

എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്താല്‍ നിങ്ങളുടെ നെറ്റ്വര്‍ക്കിലുടനീളം എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റ മാത്രമേ റൌട്ടര്‍ കൈമാറുകയുള്ളൂ, ഇത് നിങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ നിങ്ങളുടെ വൈഫൈ നെറ്റ്വര്‍ക്കില്‍ ഹാക്കിങ് നടത്തുന്നത് തടയും.

ഫയര്‍വാളുകള്‍ എനേബിള്‍ ചെയ്യുക

വൈഫൈ റൂട്ടര്‍ ഫയര്‍വാളുകള്‍ പലപ്പോഴും ഡിഫോള്‍ട്ടായി എനേബിള്‍ ആകില്ല. ഇത്തരം അവസരത്തില്‍ നിങ്ങള്‍ വൈഫൈ സെറ്റിങ്‌സിലേക്ക് ലോഗിന്‍ ചെയ്യണം. ഫയര്‍വാള്‍ എനേബിള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത കുറച്ചേക്കാം. അതുകൊണ്ട് ഗെയിമിങ്, എച്ച്ഡി വീഡിയോ സ്ട്രീമിങ് പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഫയര്‍വാള്‍ സെറ്റിങ്‌സ് ഓഫ് ചെയ്യുക.

റൗട്ടറിന്റെ ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുക

മിക്ക വൈഫൈ റൗട്ടറുകളും സോഫ്‌റ്റ്വെയര്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യാത്തതാണ്. അപ്‌ഡേറ്റ് ചെയ്യുന്നതിന്, റൗട്ടര്‍ നിര്‍മ്മാതാവിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, ഫേംവെയര്‍ അപ്‌ഡേറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ഇന്‍സ്റ്റാള്‍ ചെയ്യുക.

വൈഫൈ ആക്‌സസ് പരിമിതപ്പെടുത്തുക

കൂടുതല്‍ ആളുകള്‍ക്ക് നിങ്ങളുടെ വൈഫൈ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കിയാല്‍ നിങ്ങളുടെ ഡാറ്റ തെറ്റായ കൈകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഒരു ഗസ്റ്റ് ആക്സസ് നെറ്റ്വര്‍ക്ക് മുന്‍കൂട്ടി ഉണ്ടാക്കുകയും ആ ഗസ്റ്റ് വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുക.

യൂറോപ്പിലെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ സേവനങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി മെറ്റ. മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

നിയമപ്രശ്‌നങ്ങള്‍ കൂടിയാല്‍ ചില രാജ്യങ്ങളില്‍ ഇവയുടെ സേവനം നിര്‍ത്തേണ്ടി വരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം വിലയിരുത്തി. അതിനാല്‍, എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ആര്‍ബിറ്ററി കോഡുകളാല്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

98.0.4758.80ന് മുന്‍പുള്ള എല്ലാ ഗൂഗിള്‍ ക്രോം വേര്‍ഷനുകളും ഹാക്ക് ചെയ്യപ്പെടാനിടയുണ്ടെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീമിന്റെ നിഗമനം. വിന്‍ഡോസ്, ലിനക്സ്, മാക് ഉപയോക്താക്കള്‍ക്കായി ക്രോം 98 ഈ മാസത്തിന്റെ തുടക്കത്തില്‍ പുറത്തിറക്കിയതായി ഗൂഗില്‍ അറിയിച്ചിരുന്നു. ആകെ 27 സെക്യൂരിറ്റി ഫിക്സുകളോടെയാണ് ഈ അപ്ഡേറ്റ് പുറത്തിറക്കിയതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ബാക്ഗ്രൗണ്ടില്‍ തന്നെ ഗൂഗിള്‍ ക്രോം ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ആവാനാണ് സാധ്യത. എന്നാല്‍, അപ്ഡേറ്റ് ആയില്ലെങ്കില്‍ അടിയന്തരമായി ക്രോം മാനുവലി അപ്ഡേറ്റ് ചെയ്ത് സുരക്ഷാ പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധിവരെ ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാനാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.