ഓണ്‍ലൈന്‍ പോണ്‍ കാണുന്നവര്‍ ഇനി ജാഗ്രതൈ!

ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സുരക്ഷ നിയമം പോണ്‍ കാണാന്‍ ഓണ്‍ലൈനില്‍ കയറുന്നവര്‍ക്കും, പോണ്‍ സൈറ്റുകള്‍ക്കും ഒരേ പോലെ കുരുക്ക് വീഴുന്നെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സെക്യൂരിറ്റി ബില്‍ കരടിലെ നിര്‍ദേശങ്ങള്‍ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്സൈറ്റുകളും 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിത പരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍, ഇതിനായി ഏതെല്ലാം രേഖകള്‍ ഉപയോക്താവില്‍ നിന്നും സൈറ്റിന് ആവശ്യപ്പെടാം, അത് വെരിഫൈ ചെയ്യേണ്ട മാര്‍ഗ്ഗം എന്ത് എന്നീ കാര്യങ്ങള്‍ വ്യക്തമല്ല. നിലവില്‍ ഇത്തരം സൈറ്റുകള്‍ നിങ്ങള്‍ 18 വയസ് തികഞ്ഞയാളാണോ എന്ന ചോദ്യം മാത്രമാണ് ചോദിക്കാറ്. ഇതിന് യെസ് നല്‍കിയാല്‍ ആ സൈറ്റില്‍ കയറാം.

കുട്ടികള്‍ കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാണരുതെന്നും അവര്‍ ഓണ്‍ലൈനില്‍ സംരക്ഷിക്കപ്പെടുന്നതിനാണ് പുതിയ നിയമമെന്ന് ബ്രിട്ടീഷ് ഡിജിറ്റല്‍ മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. എല്ലാ പോണ്‍സൈറ്റുകള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് പാലിച്ചില്ലങ്കില്‍ വരുമാനത്തിന്റെ 10 ശതമാനം വരെ ഈ സൈറ്റുകള്‍ പിഴയൊടുക്കേണ്ടി വരും. ഇവര്‍ക്ക് പ്രവര്‍ത്തനം നടത്താനുള്ള അനുമതി പിന്‍വലിക്കാനും അധികൃതര്‍ക്ക് അധികാരം ലഭിക്കും. അതേസമയം, ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ 18 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയ കണ്ടന്റുകളെ പുതിയ നിയമം എങ്ങനെ ബാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. 2017 സമാനമായി ബ്രിട്ടനില്‍ ഡിജിറ്റല്‍ ഇക്കോണമി ആക്ട് പ്രകാരം അശ്ലീല സൈറ്റുകളുടെ സാമ്പത്തിക മാര്‍ഗ്ഗങ്ങളെ തടസ്സപ്പെടുത്തി അവയെ ശുദ്ധികരിക്കാനുള്ള ശ്രമം ബ്രിട്ടനില്‍ നടന്നെങ്കിലും ബില്ല് 2019 പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.

നിയമത്തിന് പിന്നാലെ സൈറ്റുകള്‍ തങ്ങളുടെ ലാന്റിംഗ് പേജില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് വിവരം. അതിനായി ലാന്റിംഗ് പേജില്‍ പോണ്‍ കണ്ടന്റ് ഇല്ലാത്ത രീതിയില്‍ സൃഷ്ടിക്കും. ഇത് വഴി റജിസ്ട്രര്‍ ചെയ്ത് അത് ഇമെയില്‍ വഴി സ്ഥിരീകരിച്ച്, വയസ് തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മാത്രമേ കണ്ടന്റ് ലഭിക്കുകയുള്ളൂ.