ഐപിഎല്‍ മത്സരങ്ങളില്‍ ഇത്തവണ നിര്‍ണായക മാറ്റങ്ങള്‍

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാന്‍ ഇനി മുതല്‍ ടീമുകള്‍ക്ക് രണ്ട് അവസരമുണ്ടാകും. മുന്‍പ് ഒരു ഡി.ആര്‍.എസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീമിലെ കോവിഡ് ബാധമൂലം ഏതെങ്കിലും മത്സരം മാറ്റിവെച്ചാല്‍ അത് പുനക്രമീകരിക്കണമോയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനിക്കും. മത്സരം പുനക്രമീകരിക്കാനായില്ലെങ്കില്‍ എതിര്‍ ടീമിന് പോയിന്റ് ലഭിക്കും.

അതേസമയം, സ്ട്രൈക്ക് മാറുന്നതിലെ പുതിയ എംസിസി നിയമവും വരാനിരിക്കുന്ന ഐപിഎല്ലില്‍ കൊണ്ടുവരും. ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയം സ്ട്രൈക്കര്‍ റണ്‍ കംപ്ലീറ്റ് ചെയ്താലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ സ്ട്രൈക്ക് ചെയ്യണം എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. പ്ലേഓഫ്, ഫൈനല്‍ എന്നിവയില്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ രണ്ട് മാറ്റങ്ങളും ഉടന്‍ തന്നെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമാണ് നടക്കുക. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും നാല് പ്ലേഓഫ് മത്സരങ്ങളും നടക്കും.