Recent Posts (Page 1,204)

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണമെന്ന് വീണാ ജോർജ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനി, മറ്റ് രോഗലക്ഷണങ്ങൾ എന്നിവയെ കുറിച്ച് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു.

പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. സാധാരണ ഗതിയിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, രക്തം കലർന്ന കഫം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക. പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിർദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണെന്ന് മന്ത്രി വിശദീകരിച്ചു.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക. കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് വാക്ക് ഇൻ ഇൻർവ്യൂവിൽ പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483. ജനുവരി 13ന് രാവിലെ 10നാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

അതേസമയം, കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

മുംബൈ: ട്രെയിലര്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഗാനങ്ങളെത്തിയപ്പോള്‍ നിരവധി വിവാദങ്ങളുമുണ്ടായി. നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍. അതേസമയം, ഗാനരംഗങ്ങളില്‍ ഷാരൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടു.

ഷാരൂഖിന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒഴുക്കിയത് എന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബേഷരം രംഗ് എന്ന ഗാനത്തില്‍ ഷാറൂഖ് ധരിച്ച ഓള്‍ സെയിന്റിസിന്റെ ഫ്‌ളോറല്‍ ഷര്‍ട്ടിന് പതിനായിരം രൂപയാണ് ചുരുങ്ങിയ വില. ഐവറിന്റെ ടൈറ്റാനിയം ഫ്രയിമുള്ള സണ്‍ഗ്ലാസിന് ഏകദേശം 41,000 രൂപ വില വരും. പാട്ടിലെ സെയിന്റ്‌സിന്റെ ബ്ലാക് ഷര്‍ട്ടിന് 11,900 രൂപയാണ് വില. കൂടെയുള്ള ഷിവന്‍ചി ബെല്‍റ്റിന് വില 32,000. ഗ്രെഗ് ലോറന്റെ പച്ച കാര്‍ഗോ ട്രൗസറിന് 1,31,000 യാണ് വില. ഗോള്‍ഡന്‍ ഗ്യൂസിന്റെ ലതര്‍ സ്‌നീക്കേഴ്‌സിന് 51,700 രൂപയാണ് വില. സിനിമയിലെ രണ്ടാം ഗാനം ജൂമെ ജോ പത്താനില്‍ ഷാറൂഖ് ധരിച്ച സ്‌നീക്കേഴ്‌സിന്റെ വില 77,000 രൂപയാണ്.

ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിനിടെ ടിവി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോള്‍ ഷാറൂഖ് ധരിച്ച നേവി ബ്ലൂ ഹൂഡിക്ക് രണ്ടു ലക്ഷം രൂപയും ഗോള്‍ഡന്‍ ഗ്യൂസിന്റെ വെള്ള സ്‌നീക്കേഴ്‌സിന് 51,000 രൂപയുമാണ്. ഡയാഗിന്റെ ജീന്‍സിന് രൂപ എഴുപത്തിയേഴായിരവും.

മുംബൈ: ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി മുംബൈ സിറ്റി എഫ്സി. ജോര്‍ജ് പെരേര ഡയസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, ഗ്രെഗ് സ്റ്റെവാര്‍ട്ട്, ബിപിന്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം കണ്ടെത്തി.

മത്സരം തുടങ്ങി 22 മിനിറ്റിനിടെ വന്ന നാല് ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതി. ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നാല് ഗോളുകള്‍ക്ക് പിറകില്‍. 90 മിനുറ്റും ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെങ്കിലും ഒന്നുപോലും മടക്കാനായില്ല. ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. ഹൈദരാബാദ് സിറ്റി എഫ്.സിയാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. കളി തുടങ്ങി നാലാം മിനുറ്റില്‍ ബിപിന്‍ സിംഗിന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു മുംബൈ സിറ്റി എഫ്സിയുടെ ആദ്യ ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. പന്ത് വന്നത് ഡയസിന്റെ കാലുകളിലേക്ക്. പൊടുന്നനെ പന്ത് വലക്കുള്ളിലെത്തിച്ചു(1-0).

പിന്നാലെ 10-ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തേയുടെ വലത് വിങ്ങില്‍ നിന്നുള്ള നീളന്‍ ക്രോസില്‍ തലവെച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി(2-0). ഇതോടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിന്നിലായി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും ഗോളടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി വലകുലുക്കിയത്(3-0). 22-ാം മിനുറ്റില്‍ ജാഹുവിന്റെ അസിസ്റ്റില്‍ പെരേര ഡയസ് രണ്ടാമതും വല കുലുക്കിയതോടെ മുംബൈയുടെ ലീഡ് നാലായി(4-0). ഗോള്‍ മടക്കാന്‍ പൊരിഞ്ഞ കളി കളിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.

ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിനെയുമെല്ലാം അല്‍സ്‌ഹൈമേഴ്‌സ് എന്ന രോഗം ബാധിക്കാം. എന്നാല്‍, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകില്ല. ലക്ഷണങ്ങള്‍ വന്നു തുടങ്ങിയാല്‍ പിന്നീട് പഴയ ജീവിതത്തിലേക്ക് തിരിച്ച് പോക്കും സാധ്യമല്ല.

ചിന്താശേഷി, ഓര്‍മ, ഭാഷ എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്. ചെറിയ ഓര്‍മക്കുറവായി തുടങ്ങുന്ന അല്‍സ്‌ഹൈമേഴ്‌സ് പിന്നീട് ഒരു സംഭാഷണം പൂര്‍ത്തിയാക്കാനോ ചുറ്റുപാടുകളോട് പ്രതികരിക്കാനോ ശേഷിയില്ലാത്തയാളായി രോഗിയെ മാറ്റാം. നിലവില്‍ ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്‌ഹൈമേഴ്‌സ് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍.

അല്‍സ്‌ഹൈമേഴ്‌സ് രോഗനിര്‍ണയത്തിന് ന്യൂറോ ഇമേജിങ് പോലുളള ചെലവേറിയ സങ്കേതങ്ങള്‍ നിലവില്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസര്‍ തോമസ് കരികരി പറയുന്നു. ബിഡി-താവ് അഥവാ ബ്രെയ്ന്‍ ഡെറൈവ്ഡ് താവ് എന്ന ബയോമാര്‍ക്കറാണ് ഈ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതെന്ന് ബ്രെയ്ന്‍ ജേണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ചെലവ് കുറഞ്ഞതും സുരക്ഷിതവും വളരെ ലളിതവുമായ മാര്‍ഗത്തിലൂടെ അല്‍സ്‌ഹൈമേഴ്‌സ് കണ്ടെത്താന്‍ ഈ രക്തപരിശോധനയിലൂടെ സാധിക്കും.

മുംബൈ: അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയെന്ന പേര് ഇന്ത്യക്ക് മാറി സൗദി അറേബ്യക്ക് ലഭിക്കാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയിലും ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി ചര്‍ച്ചയായിരുന്നു. ഇതാണ് സൗദി എണ്ണ വിലക്കരുത്തില്‍ സ്വന്തമാക്കാന്‍ സാധ്യത ഉയരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ നല്ല തുടക്കമായിരുന്നു. എന്നാല്‍, ഉയര്‍ന്ന പണപ്പെരുപ്പം കുറയ്ക്കാന്‍ കേന്ദ്ര ബാങ്കുകള്‍ അഭൂതപൂര്‍വമായ പണനയം കര്‍ശനമാക്കിയത് തിരിച്ചടിയായി. പക്ഷേ സൗദി വലിയ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്. ഊര്‍ജ വിലയിലുണ്ടായ വര്‍ധനവാണ് സൗദിക്ക് തുണയാകുന്നത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ അഞ്ചാമതാണ് ഇന്ത്യ. 2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. നാലാമതുള്ള ജര്‍മനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്ബദ്വ്യവസ്ഥയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറില്‍ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോര്‍ട്ടില്‍ പങ്കുവെച്ചു.

അതേസമയം, ഐഫോണ്‍ 14 മോഡലിന്റെ ഉല്‍പാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും, ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്ബനികള്‍ ഇന്ത്യയിലേക്ക് വരാന്‍ വഴിയൊരുക്കുമെന്നും എസ്ബിഐ റിസര്‍ച്ച് പറയുന്നു. ഈ സാമ്ബത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ 13.5% വളര്‍ച്ചയാണ് ഇന്ത്യ നേടിയെങ്കില്‍ ചൈനയുടെ വളര്‍ച്ച 0.4 ശതമാനമാണ്. 6.7%- 7.7% വളര്‍ച്ചയാണ് ഈ സാമ്ബത്തിക വര്‍ഷം പ്രതീക്ഷിച്ചതെങ്കിലും ഇത് ഏഴിലേക്ക് ചുരുങ്ങുന്നതാണ് അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്.

ഗൂഗിള്‍ പേയില്‍ പണി കിട്ടിയവര്‍ ഏറെയാണ്. ചിലപ്പോള്‍ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് ഗൂഗിള്‍ പേ പേയ്‌മെന്റ് ഇങ്ങനെ തടസ്സപ്പെടുന്നത്. അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്കിംഗ് സെര്‍വര്‍ ഡൗണ്‍ ആവുമ്‌ബോഴാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.

ഗൂഗിള്‍ പേയില്‍ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികള്‍ വഴിയാണ്. നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ ഈ ഐഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. യുപിഐ ഐഡിയില്‍ yourname@oksbi, yourname@okaxis എന്നൊക്കെ കണ്ടിട്ടില്ലേ? ഇതില്‍ @ നു ശേഷമുള്ള sbi, axis എന്നിവ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണ്. ഗൂഗിള്‍ പേയില്‍ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണുള്ളത്. രജിസ്റ്റര്‍ ചെയ്യുമ്‌ബോള്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍വീസ് പ്രൊവൈഡര്‍ നല്‍കുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിനെ ആശ്രയിച്ചിരിക്കും ഇടപാടുകള്‍.

കൂടുതല്‍ പ്രൊവൈഡേഴ്‌സിനെ തിരഞ്ഞെടുക്കുന്നതിലൂടെ ഗൂഗിള്‍ പേയിലെ ട്രാന്‍സാക്ഷന്‍ വിജയനിരക്ക് കൂട്ടാം. അതിനായി, ഗൂഗിള്‍പേ തുറന്ന് മുകളില്‍ വലതു ഭാഗത്തെ നമ്മുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. ശേഷം പ്രൈമറി അക്കൗണ്ടിലെ ‘മാനേജ് യുപിഐ ഐഡി’ എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്‌ബോള്‍ ഏതെങ്കിലും ഒരു സെര്‍വര്‍ ഡൗണായാലും അടുത്തത് വഴി ഇടപാട് നടക്കും. അഥവാ, പരാജയനിരക്ക് 4 ല്‍ 1 ആയി കുറയും.

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്‌കൂളിൽ ഭക്ഷ്യവിഷ ബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. 13 വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപികയും ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ വാർഷികാഘോഷത്തിനിടെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വാർഷികാഘോഷത്തിനിടെ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയ്ക്കിടെ രണ്ട് മരണം നടന്നിരുന്നു. തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശന പരിശോധന നടക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കുടുംബത്തിന് ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മിസോറാമിനെ 5-1 ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. ഗ്രൂപ്പ് ചാമ്ബ്യന്‍മാരായിട്ടാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്.

നരേഷ് ഭാഗ്യനാഥന്‍ കേരളത്തിനായി ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും മിസോറാമിന്റെ വലകുലുക്കി കേരളത്തെ ഫൈനല്‍ റൗണ്ടിലെത്തിച്ചു. മല്‍സംഫെല മിസോറമിന്റെ ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പ് രണ്ടിലെ അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മിസോറാം നാല് മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാമ്ബ്യന്‍മരായ കേരളത്തിന് 15 പോയിന്റുകളും ഗ്രൂപ്പ് റണ്ണറപ്പുകളായ മിസോറാമിന് 12 പോയിന്റുകളുമാണുള്ളത്.

5 കളികളിലായി 24 ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. എന്നാല്‍, എതിരാളികള്‍ക്ക് കേരളത്തിന്റെ വല കുലുക്കാനായത് രണ്ട് തവണ മാത്രമാണ്. ദില്ലിയിലായിരിക്കും സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

ന്യൂഡൽഹി: രാമക്ഷേത്രത്തിനെതിരെ ഭീഷണി സന്ദേശവുമായി അൽഖ്വയ്ദ. അയോധ്യയിലെ രാമക്ഷേത്രം പൊളിക്കുമെന്നും പകരം മസ്ജിദ് സ്ഥാപിക്കുമെന്നുമാണ് അൽഖ്വയ്ദയുടെ ഭീഷണി. ഓൺലൈൻ പ്രസിദ്ധീകരണമായ ഗസ്വ ഇ ഹിന്ദിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് അൽഖ്വയ്ദ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെ കുറിച്ചും മാസികയിൽ പരാമർശിച്ചിട്ടുണ്ട്.

ജിഹാദിനെ പിന്തുണക്കണമെന്ന് ഈ മാസിക ഇന്ത്യൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് മസ്ജിന് പണിയണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഇസ്ലാമിന്റെ ഭാഗമാകുമെന്നും അൽഖ്വയ്ദ വ്യക്തമാക്കി. വിഗ്രഹാരാധന ഇല്ലാതാക്കുന്നതിനെ കുറിച്ചുള്ള പദ്ധതികളും അൽഖ്വയ്ദ ഉയർത്തുന്നുണ്ട്.

1988ൽ ഒസാമ ബിൻ ലാദനാണ് അൽഖ്വയ്ദ സ്ഥാപിച്ചത്. ബിൻ ലാദന്റെ മരണശേഷം ഭീകരസംഘടനയുടെ കമാൻഡറായി മാറിയ അയ്മൻ അൽസവാഹരിയാണ് ഭീകരപ്രസ്ഥാനത്തിന്റെ നോട്ടം ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചത്.