അല്‍സ്‌ഹൈമേഴ്‌സ് തിരിച്ചറിയാം; രക്തപരിശോധനയിലൂടെ

ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിനെയുമെല്ലാം അല്‍സ്‌ഹൈമേഴ്‌സ് എന്ന രോഗം ബാധിക്കാം. എന്നാല്‍, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകില്ല. ലക്ഷണങ്ങള്‍ വന്നു തുടങ്ങിയാല്‍ പിന്നീട് പഴയ ജീവിതത്തിലേക്ക് തിരിച്ച് പോക്കും സാധ്യമല്ല.

ചിന്താശേഷി, ഓര്‍മ, ഭാഷ എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്. ചെറിയ ഓര്‍മക്കുറവായി തുടങ്ങുന്ന അല്‍സ്‌ഹൈമേഴ്‌സ് പിന്നീട് ഒരു സംഭാഷണം പൂര്‍ത്തിയാക്കാനോ ചുറ്റുപാടുകളോട് പ്രതികരിക്കാനോ ശേഷിയില്ലാത്തയാളായി രോഗിയെ മാറ്റാം. നിലവില്‍ ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്‌ഹൈമേഴ്‌സ് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍.

അല്‍സ്‌ഹൈമേഴ്‌സ് രോഗനിര്‍ണയത്തിന് ന്യൂറോ ഇമേജിങ് പോലുളള ചെലവേറിയ സങ്കേതങ്ങള്‍ നിലവില്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസര്‍ തോമസ് കരികരി പറയുന്നു. ബിഡി-താവ് അഥവാ ബ്രെയ്ന്‍ ഡെറൈവ്ഡ് താവ് എന്ന ബയോമാര്‍ക്കറാണ് ഈ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതെന്ന് ബ്രെയ്ന്‍ ജേണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ചെലവ് കുറഞ്ഞതും സുരക്ഷിതവും വളരെ ലളിതവുമായ മാര്‍ഗത്തിലൂടെ അല്‍സ്‌ഹൈമേഴ്‌സ് കണ്ടെത്താന്‍ ഈ രക്തപരിശോധനയിലൂടെ സാധിക്കും.