കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം; ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്തണം. 50 ലക്ഷമെങ്കിലും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയുണ്ടായെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിത്സ കിട്ടിയില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടായെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, ആരോപണത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ചികിത്സാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടിൽ ചികിത്സാ സൗകര്യം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.