ഭൂപതിവ് ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ; ഒപ്പിട്ടത് 5 ബില്ലുകളിൽ

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു.

ബില്ലുകളിൽ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായിരുന്നു. സഹകരണ നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, അബ്കാരി നിയമഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പുവച്ചത്. ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു.

ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭ കഴിഞ്ഞ സെപ്തംബർ പതിനാലിനാണ് പാസാക്കിയത്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് ഈ ബില്ലിലൂടെ പരിഹാരമുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964 ൽ ആർ ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് മാറ്റം വരുന്നത്.