Politics (Page 486)

തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച വിഷയത്തിൽ മുസ്ലീം ലീഗിന് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന് ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണെന്ന മുസ്ലിം ലീഗിന്റെ വിമർശനം സദുദ്ദേശ്യത്തോടെയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്നും അദ്ദേഹം പറഞ്ഞു.

ഖദറിട്ട് നടന്നാൽ പോര, തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടു കൂടി ചെയ്യണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തകർ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നവരാവണം. സംഘടനാ തലത്തിൽ വരുന്ന പുതിയ രീതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രവർത്തക സമിതിയിലാണു മുസ്ലിം ലീഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമീപകാലത്തുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനെന്ന വിമർശനമാണ് ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പാല ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോൺഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ അതു ബാധിക്കുക യുഡിഎഫിനെ ആകെയാണെന്നും മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിലയിരുത്തി. അതേസമയം കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രവർത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആ കെടുകാര്യസ്ഥത മറച്ചുവെക്കാൻ മനഃപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രൺദീപ് സുർജെവാലയും പറയുന്ന എം.എൽ.എമാരുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകളുടെ തമാശ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അമരീന്ദർ സിംഗിന്റെ പരാമർശങ്ങൾ. പഞ്ചാബ് കോൺഗ്രസിലെ 79 എം.എൽ.എമാരിൽ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്നായിരുന്നു രൺദീപ് സുർജെവാലയുടെ അവകാശവാദം. ഇതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് പരിഹാസവുമായി രംഗത്തെത്തിയത്.

43 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയെന്നാണ് കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയിൽ പറഞ്ഞതെന്നും ഇപ്പോൾ തോന്നുന്നത് നവ്ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. 117 എം.എൽ.എമാരും തനിക്കെതിരെ കത്തെഴുതിയെന്ന് അടുത്ത തവണ അവർ അവകാശപ്പെടുമെന്നും അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി.

ഇതാണ് പാർട്ടിയിലെ സ്ഥിതി. അവരുടെ നുണകൾ പോലും അവർക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്. വലിയൊരു വിഭാഗം മുതിർന്ന നേതാക്കളും പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് മോഹനിദ്രയിലാണെന്നും ഭീഷണിക്ക് വഴങ്ങിയാണ് 43 എം.എൽ.എമാർ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അധികാരസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ എപ്പോഴും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമായിരിക്കുമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയിൽ തന്നെ തുടരുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വന്നത്.

മുൻ മുഖ്യമന്ത്രിയും പാർട്ടിക്കുള്ളിലെ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദർ സിംഗ് കോൺഗ്രസ് വിടാനും ബി ജെ പിയുമായി കൂടുതൽ അടുക്കുന്നതുമായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടുമുള്ള തന്റെ സമീപനം സിദ്ദു വ്യക്തമാക്കിയിരിക്കുന്നത്.

ഗാന്ധിജിയുടേയും ശാസ്ത്രിജിയുടേയും മൂല്യങ്ങൾ എന്നെന്നും ഉയർത്തിപിടിക്കും. അധികാരസ്ഥാനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കും. വിരുദ്ധ ശക്തികൾ തന്നെ എത്ര പരാജയപ്പെടുത്താൻ ശ്രമിച്ചാലും അതിനെ എല്ലാം പോസിറ്റീവ് ശക്തി കൊണ്ട് മറിക്കടക്കുമെന്നുമാണ് സിദ്ദു പറയുന്നത്. വിട്ടുവീഴ്ച ചെയ്യുന്നത് വ്യക്തിത്വത്തിനെ പരാജയമാണെന്ന് കാണിച്ചാണ് സിദ്ദു സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെയും സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. സിദ്ദു സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എപ്പോൾ വേണെമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിന്റെ ഏതു ഭാഗത്താണ് ഭേദഗതി വേണ്ടതെന്ന് വ്യക്തമാക്കിയാൽ ആ നിലയിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുൻപ് നടന്ന ചർച്ചകളിൽ അതേക്കുറിച്ച് വ്യക്തമായ നിർദ്ദേശം ഉയർന്നു വന്നിരുന്നില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. കർഷക സമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യം. വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോവിഡ് വൈറസ് മഹാമാരിയെ തടയാനായി രാജ്യത്ത് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും വാക്സിനേഷനിലെ പുരോഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാക്സിൻ എന്താണെന്ന് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ഗവേഷണവും ഉത്പാദനവും ആരംഭിച്ചത്. വാക്സിനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന തരത്തിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായെന്നും ലോകരാജ്യങ്ങളെല്ലാം കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ മാത്രം കോവിഡ് പ്രതിരോധത്തിൽ പിന്നോക്കാം പോയെന്ന തരത്തിൽ സ്ഥാപിച്ചെടുക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലെ വിജലൻസ് അന്വേഷണത്തിൽ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരോപണങ്ങൾ വിജിലൻസ് അല്ല ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് അന്വേഷിച്ച് അതിന്റെ വസ്തുനിഷ്ഠമായ കാര്യം ജനത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടത് തന്റെ കൂടെ ആവശ്യമാണെന്നും ഇത് അന്വേഷിച്ചിട്ടാണെങ്കിലും തന്റെ വ്യക്തിത്വം ജനങ്ങളുടെ മുന്നിൽ തെളിയിക്കാമല്ലോയെന്നും സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടേയും പാർട്ടിയുടേയും ഉപദ്രവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി അത് നടക്കില്ലെന്നു കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയപ്രവർത്തനത്തിന് തടസം നിൽക്കാൻ ശ്രമിക്കുകയാണെന്നാണ് സുധാകരൻ ആരോപിക്കുന്നത്. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ ജീവിതത്തിൽ ഒരു കറുത്ത കുത്ത് ആർക്കും കണ്ടെത്താൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശാന്ത് ബാബു എന്തും പറയും. പ്രശാന്ത് ബാബു അത്ര വലിയ സർവീസ് ചെയ്ത ആളൊന്നുമല്ല. കുറച്ചുനാൾ ഡ്രൈവറില്ലാതിരുന്ന സമയത്ത് താത്കാലികമായി ഡ്രൈവർ പണിയെടുത്തു എന്നതിലപ്പുറം അയാളിൽ നിന്ന് ഒരു സേവനവും പാർട്ടിക്ക് കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ജീവിക്കാനുള്ള ജോലി അടക്കം കൊടുത്തവരാണ് തങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു മുമ്പ് തെളിവ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രശാന്ത് ബാബുവിന് തെളിവ് ഹാജരാക്കാൻ സാധിച്ചിരുന്നില്ല. അന്ന് കേസ് പിൻവലിച്ച് പൊയ്‌ക്കൊള്ളാനാണ് ഡി ജി പി പ്രശാന്ത് ബാബുവിനോട് പറഞ്ഞത്. കണ്ണൂർ ഡി സി സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബു ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകിയത്.

മലപ്പുറം: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയവുമായി മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രവര്‍ത്തക സമിതിയുടെ അജണ്ട. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ ലീഗ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.

പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് സ്ഥിരതയില്ലാത്ത നിലപാടാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പരാജയത്തില്‍ നിന്ന് ലീഗിന് കരകയറാനാകും. എന്നാല്‍ കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ല. എല്ലാ വിഷയങ്ങളിലും കോണ്‍ഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ടെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുസ്ലിംലീഗ് നേതൃത്വത്തിന് മറുപടി നൽകി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസിലെ വീഴ്ചകൾ താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്ന പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നുമാണ് മുസ്ലിം ലീഗ് പ്രവർത്തന സമിതി യോഗത്തിൽ ഉയർന്ന വിമർശനം.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നുമാണ് ലീഗ് വ്യക്തമാക്കിയിരുന്നത്. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് മുസ്ലീം ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ പോലീസിനും സർക്കാരിനുമെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മോൻസനുമായി അടുപ്പമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്ന് വി മുരളീധരൻ ചോദിച്ചു. മോൻസൻ ജോസഫിനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരള പോലീസാണ് ജനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോൻസന്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമലയിലെ നടപടിയെ സർക്കാർ ന്യായീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷത്തിനെതിരെയും വി മുരളീധരൻ വിമർശനം ഉന്നയിച്ചു. കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിന്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറി. തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പുരാവസ്തു തട്ടിപ്പിൽ ബിജെപി ശക്തമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പുരാവസ്തു തട്ടിപ്പിൽ മോൻസനെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയെപ്പറ്റി അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള അന്വേഷണം വേണ്ടെന്നത് ഒത്തുതീർപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും ഈ സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്നും സരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് മങ്കരയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് ക്രൂരമായി അവ?ഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും അദ്ദേഹത്തിന് അർഹിച്ച ആദരം നൽകിയില്ല. ചേറ്റൂരിന്റെ സ്മാരകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സമൂഹത്തിൽ വിഷയത്തെ കുറിച്ചുള്ള ചർച്ച അവസാനിച്ചതാണെന്നും അതിനാൽ ഒരു പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയത്തിൽ അദ്ദേഹത്തെ നേരത്തെ നേരിട്ട് കണ്ട് നിലപാട് അറിയിച്ചതുമാണ്. ബിഷപ്പിന്റെ പുതിയ ലേഖനം വായിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം നർകോട്ടിക് ജിഹാദ് പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് പാലാ ബിഷപ്പ്. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായി ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കിയിരിക്കുന്നത്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് തന്റെ നിലപാട് അറിയിച്ചത്. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്ന് ലേഖനത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്നും, അങ്ങനെ ഉണ്ടായാല്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മോന്‍സണ്‍ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്. മുന്‍ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരന്‍ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.