Politics (Page 485)

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ മമത ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. രാജ്യത്ത് ജനാധിപത്യമല്ല ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി. വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് നടന്നത്. കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നും മമത ആരോപിച്ചു. ഇതാണോ ബി.ജെ.പി വാഗ്ദാനം ചെയ്ത രാമരാജ്യമെന്നും മമത ബാനർജി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയതും നാലു പേർ കൊല്ലപ്പെട്ടതും. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണ അറിയിച്ച് ശശി തരൂർ എംപി. ചിലർ ഷാരൂഖ് ഖാനും മകനുമെതിരെ വേട്ടയാടൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23 കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ലഹരിമരുന്നുകൾ താൻ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും കുറിച്ചു കൊണ്ടാണ് ശശി തരൂരിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.

സൂപ്പർ സ്റ്റാറിനും മകനും സംഭവിച്ച ദൗർഭാഗ്യത്തിൽ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഗൂലിഷ് എപികരിക്കസി(Ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂർ ഇരുവർക്കുമെതിരെയുള്ള വിമർശനത്തെ വിശേഷിപ്പിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടൻ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അർത്ഥം. എപികരിക്കസി എന്ന വാക്കിന്റെ അർത്ഥം മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്നവർ എന്നാണ്.

കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാരിന്റെ ഇടപെടൽ നടന്നതിനാൽ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തിൽ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു. ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോൻസന്റെ ആളുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോൻസൻ സർവ്വതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരൻ സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോൻസന്റെ അടുത്ത് പോയതെന്ന് ജനങ്ങൾക്ക് അറിയണം. സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ്. സർക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തിൽ എല്ലാ തട്ടിപ്പുകളും നടക്കുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ബെഫി പോലുള്ള സിപിഎം അനുകൂല സംഘടനകൾ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ഫ്രാക്ഷനാണ് ഇവർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്‌നൗ: സഹോദരി പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി. പ്രിയങ്കയുടെ ധൈര്യത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം വിറച്ചുപോയെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.

‘പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ലഖിംപുര്‍ ഖേരിയിലെത്തിയത്. പൊലീസ് പ്രിയങ്കയെ തടഞ്ഞതോടെ സ്ഥിതി വഷളായി. വാറന്റു കാണിക്കൂ, ഇല്ലെങ്കില്‍ താന്‍ ഇവിടെ നിന്നും പോകില്ലെന്ന് പ്രിയങ്ക പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പ്രിയങ്കയെ പിടിച്ചുവലിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് കര്‍ഷകരുടെ രാജ്യമെന്നും കര്‍ഷകരെ കാണുന്നതില്‍നിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രിയങ്കയെ ഹാര്‍ഗാവില്‍നിന്നു അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ട്വീറ്റ് ചെയ്തു. നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്‌നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വർദ്ധിച്ചു വരുന്നില്ല. സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സി പി എം റിപ്പോർട്ടിനെയും മുഖ്യമന്ത്രി തള്ളി. കാമ്പസുകളിൽ പെൺകുട്ടികളെ വർഗീയതയിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും സർക്കാരിന് നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് പരാമർശവുമായി ബന്ധപ്പെട്ട് സർവ കക്ഷിയോഗം വിളിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ല. അതേസമയം മുസ്ലിം ലീഡ് സംഘടനയായ ഹരിതയെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം വെച്ചു. ഹരിത വിഷയം ചോദ്യോത്തരവേളയിൽ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്നാൽ ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്നും സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ രംഗത്തെത്തി. പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാൾ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവണമെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപി ഇന്ന് പിപി മുകുന്ദനെ സന്ദർശിച്ചിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു. സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിലെ അധ്യക്ഷൻ കേസിൽപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രൻ മാറി നിൽക്കണമെന്നാണ് പി പി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നത്. കേസിൽ നിന്നും മോചിതനായാൽ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ തീരുമാനം എടുക്കാൻ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോൾ ആറുമാസമായി. ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും ആർഎസ്എസ് ഇടപെട്ടിട്ട് ആർഎസ്എസിൽ നിന്നും ഒരാൾ ഇപ്പോൾ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഉടൻ അധ്യക്ഷ സ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വത്സൻ തില്ലങ്കരിയുടെ അടക്കം പേരുകൾ സംസ്ഥാന ബിജെപി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രി കെ ടി ജലീൽ. എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പൊതുജീവിതത്തിൽ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എആർ നഗർ സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതൽ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാതികളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും ജലീൽ വ്യക്തമാക്കി.

മൗലവി സാഹിബിന്റെ അറിവോ സമ്മദമോ കൂടാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകൾ ബാങ്കിൽ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലിൽ നിന്നുളവായ മാനസിക സമ്മർദത്തെ തുടർന്നാണ് അബ്ദുൽഖാദർ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേർപാടിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അതിന് കാരണക്കാരായവർക്ക് എങ്ങിനെയാണ് കഴിയുകയെന്ന് ജലീൽചോദിച്ചു.

ഐസ്‌ക്രീം പാർലർ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. എആർ നഗർ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാർ. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ബലമായി സംശയിക്കുന്നു. എആർ നഗർ ബാങ്കിൽ നടന്ന ആയിരം കോടിയുടെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂർണ്ണസംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്. 2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് മമത നേടിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് സുവേന്ദു. സുവേന്ദുവിന് ചുട്ടമറുപടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത നന്ദിഗ്രാമിന്റെ വെല്ലുവിളി സ്വയം ഏറ്റെടുത്തത്. എന്നാല്‍, അത് ഫലിച്ചില്ല. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മമതയ്ക്ക് കഴിഞ്ഞെന്നത് ആശ്വാസകരമാണ്. വ്യാഴാഴ്ചയാണ് ഭവാനിപൂരില്‍ വോട്ടെടടുപ്പ് നടന്നത്. തൃണമൂല്‍ – ബിജെപി സംഘര്‍ഷം പലസ്ഥലത്തും നടന്നിരുന്നു.

അതിനിടെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രവാള്‍ പരാജയം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. താന്‍ കോടതിയില്‍ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മമത വിജയിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50,000ത്തിലധികം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും ടിബ്രവാള്‍ പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയത്. ഭരണം പിടിക്കാന്‍ സര്‍വ സന്നാഹവുമായി എത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂല്‍ ഹാട്രിക് ജയം ആഘോഷിച്ചത്.

എന്നാല്‍, ഈ ചരിത്രജയത്തിനിടയിലും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു നന്ദിഗ്രാമിലെ അന്നത്തെ മമത ബാനര്‍ജിയുടെ തോല്‍വി. 2011ല്‍ നന്ദിഗ്രാമില്‍ തുടങ്ങിയ കര്‍ഷക പ്രക്ഷോഭമാണ് അക്ഷരാര്‍ഥത്തില്‍ ഇടതു സര്‍ക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തില്‍ അവരോധിച്ചത്. നേരത്തെ സി.പി.ഐയുടെ സീറ്റായിരുന്ന ഇവിടെ 2009 മുതല്‍ തൃണമൂലാണ് ജയിച്ചുവരുന്നത്.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകൾ കൊണ്ടും പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ ഡി എഫ് സർക്കാരിന്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിന്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ് താൻ. നേരിട്ട് കളത്തിലിറങ്ങി പരിക്കേൽക്കാതിരിക്കാൻ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവർ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ തന്നെ ഒട്ടും ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവാണെന്നാണ്. മന്ത്രിമാർക്കെതിരെയും,ഉദ്യോഗസ്ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യുഡിഎഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില മാദ്ധ്യമ സ്ഥാപനങ്ങളും മാദ്ധ്യമ ധർമ്മം പാലിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു. കെപിസിസിയുടെ താഴെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും രാജിവച്ചത് കെപിസിസി പ്രസിഡന്റിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അത്. ‘ചെന്നിത്തല രാജിവച്ചു’ എന്ന കൃത്രിമ തലക്കെട്ടുകൾ കൊടുക്കുവാൻ വേണ്ടി മാദ്ധ്യമങ്ങൾ ഈ അവസരം ഉപയോഗിക്കരുതെന്ന അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾളെ കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ വെളുപ്പെടുത്തി. പിആർ പണിയല്ല കഠിനാധ്വാനമാണ് ജനങ്ങൾക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ ഇടനാഴിയിൽ നിന്നല്ല ദാരിദ്ര്യത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം വിശദമാക്കി.

ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മർദം മൂലമാണ് രാഷ്ട്രീയത്തിലെത്തിയത്. ഏഴു വർഷത്തെ ഭരണനേട്ടങ്ങൾക്ക് അടിസ്ഥാനം ജനങ്ങളും സർക്കാരും തമ്മിലെ പരസ്പര വിശ്വാസമാണ്. ആദ്യ ഘട്ടത്തിൽ തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ലാതിരുന്നു. അവിടെ തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് കരുതിയിരുന്നത്. എന്റെ ആശയം ചെറുപ്പകാലം മുതൽ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എപ്പോഴും പ്രചോദനമായിരുന്നു. അവരാണ് എനിക്ക് പ്രേരക ശക്തിയായി വർത്തിച്ചതെന്നും ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭരണാധികാരിയായി തികച്ചും അനിയന്ത്രിതമായ ഒരു ലോകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യങ്ങൾ ഉരുത്തിരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും. തനിക്ക് ഉള്ള അതേ കഴിവുകൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ താൻ നേടിയത് ആർക്കും നേടാം. കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയിൽ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നൽകുന്നതും തന്റെ അടിസ്ഥാനപരമായ വാസനയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ ചെറുപ്പക്കാർക്കും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റാൻ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് പറയുന്നത്. അതാണ് ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. തനിക്ക് ഏറ്റവും തൃപ്തിയുണ്ടായ സമയം വളരെ കുറവാണ്. എന്നാൽ അടുത്തിടെ ഒളിമ്പിക്സ് താരങ്ങൾ മെഡലുമായി എത്തി സംവദിച്ചപ്പോൾ അവസരങ്ങളെ കുറിച്ച് ആലോചിച്ചു. മുൻപ് അവർ പരാതികൾ പറഞ്ഞിരുന്നത് സൗകര്യങ്ങളുടെ അഭാവത്തെ കുറച്ചാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് മെഡൽ നേടാനാകാത്ത മറ്റ് കാരണങ്ങളെ കുറിച്ചാണ്. രാജ്യം നൽകുന്ന സൗകര്യങ്ങളെ കുറിച്ച് അവർക്ക് പരാതിയില്ല. അത് വലിയ മാറ്റമാണ്. ഇത് വരും നാളുകളിൽ രാജ്യത്തിലേക്ക് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ കാരണമാകുമെന്നും കായികതാരങ്ങൾ പറയുന്നു. അവർ നിസഹായരായി നിന്ന കാര്യങ്ങളിൽ രാജ്യം ശ്രദ്ധ പുലർത്തുന്നുണ്ട്. മെഡലുകൾ നേടാൻ അവർ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അവർ പറയുന്നു. ഇത്, ഈ പ്രതീക്ഷയുള്ള മാറ്റം തൃപ്തികരമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷികരംഗത്ത് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാർ കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ സർക്കാർ അത് നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വ്യാപകമായി വ്യാജ പ്രചാരണം നടത്തി. കാർഷിക നിയമങ്ങളിൽ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വൻകിട മുതലാളിമാർക്ക് വായ്പ നൽകി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളിവിട്ടവർ, തന്റെ സർക്കാർ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനെ പരിഹസിക്കുകയാണ്. ചെയ്യുന്നത്. കാര്യങ്ങൾ വിശദമായി പഠിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമർശനം ഉന്നയിക്കേണ്ടത്. കോവിഡ് മറ്റുരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം ആരംഭിച്ചിരുന്നു. വിമർശകരെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ വിമർശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകൾ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഓരോ ധാരണകളുടെ അടിസ്ഥാനത്തിൽ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാൽ വിമർശനം ഉന്നയിക്കുന്നതിനു മുമ്പ് ഒരാൾ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമർശനം ഉന്നയിക്കുന്ന വിഷയത്തിൽ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തിൽ പലർക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും തനിക്ക് വിമർശകരെ നഷ്ടപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. വാക്‌സിനേഷൻ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കൽ, മറ്റുപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം വൻ വിജയമാക്കിയവരുടെ പരിശ്രമങ്ങൾ ജനങ്ങളെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് ഇനിയും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിൽനിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. 2020 മെയ് മാസത്തിലാണ് വാക്‌സിനേഷൻ ദൗത്യം സംബന്ധിച്ച ആലോചനകൾ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്‌സിൻ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ കുത്തിവെക്കാൻ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു. വാക്‌സിനേഷൻ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. എല്ലാവർക്കും ശരിയായ സമയത്ത് ശരിയായ വാക്‌സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവൻ സാഹചര്യം കണക്കിലെടുക്കാൽ, പല വികസ്വര രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ വാക്‌സിനേഷൻ ദൗത്യം ദൗത്യം നടപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് മനസിലാക്കാൻ കഴിയും. എന്നാൽ രാജ്യത്തിന് സത്‌പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാൽ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ നമുക്ക് കോവിഡിനെ നേരിടാൻ കഴിഞ്ഞുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.