കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ പോലീസിനും സർക്കാരിനുമെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മോൻസനുമായി അടുപ്പമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്ന് വി മുരളീധരൻ ചോദിച്ചു. മോൻസൻ ജോസഫിനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരള പോലീസാണ് ജനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോൻസന്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമലയിലെ നടപടിയെ സർക്കാർ ന്യായീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തിനെതിരെയും വി മുരളീധരൻ വിമർശനം ഉന്നയിച്ചു. കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിന്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറി. തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പുരാവസ്തു തട്ടിപ്പിൽ ബിജെപി ശക്തമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പുരാവസ്തു തട്ടിപ്പിൽ മോൻസനെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയെപ്പറ്റി അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള അന്വേഷണം വേണ്ടെന്നത് ഒത്തുതീർപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും ഈ സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്നും സരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് മങ്കരയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് ക്രൂരമായി അവ?ഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും അദ്ദേഹത്തിന് അർഹിച്ച ആദരം നൽകിയില്ല. ചേറ്റൂരിന്റെ സ്മാരകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

