ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആ കെടുകാര്യസ്ഥത മറച്ചുവെക്കാൻ മനഃപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രൺദീപ് സുർജെവാലയും പറയുന്ന എം.എൽ.എമാരുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകളുടെ തമാശ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അമരീന്ദർ സിംഗിന്റെ പരാമർശങ്ങൾ. പഞ്ചാബ് കോൺഗ്രസിലെ 79 എം.എൽ.എമാരിൽ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്നായിരുന്നു രൺദീപ് സുർജെവാലയുടെ അവകാശവാദം. ഇതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് പരിഹാസവുമായി രംഗത്തെത്തിയത്.
43 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയെന്നാണ് കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയിൽ പറഞ്ഞതെന്നും ഇപ്പോൾ തോന്നുന്നത് നവ്ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. 117 എം.എൽ.എമാരും തനിക്കെതിരെ കത്തെഴുതിയെന്ന് അടുത്ത തവണ അവർ അവകാശപ്പെടുമെന്നും അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി.
ഇതാണ് പാർട്ടിയിലെ സ്ഥിതി. അവരുടെ നുണകൾ പോലും അവർക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്. വലിയൊരു വിഭാഗം മുതിർന്ന നേതാക്കളും പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് മോഹനിദ്രയിലാണെന്നും ഭീഷണിക്ക് വഴങ്ങിയാണ് 43 എം.എൽ.എമാർ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

