കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാർ; കർഷക സമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എപ്പോൾ വേണെമെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിന്റെ ഏതു ഭാഗത്താണ് ഭേദഗതി വേണ്ടതെന്ന് വ്യക്തമാക്കിയാൽ ആ നിലയിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുൻപ് നടന്ന ചർച്ചകളിൽ അതേക്കുറിച്ച് വ്യക്തമായ നിർദ്ദേശം ഉയർന്നു വന്നിരുന്നില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. കർഷക സമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യം. വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോവിഡ് വൈറസ് മഹാമാരിയെ തടയാനായി രാജ്യത്ത് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും വാക്സിനേഷനിലെ പുരോഗതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാക്സിൻ എന്താണെന്ന് ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ഗവേഷണവും ഉത്പാദനവും ആരംഭിച്ചത്. വാക്സിനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന തരത്തിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായെന്നും ലോകരാജ്യങ്ങളെല്ലാം കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ മാത്രം കോവിഡ് പ്രതിരോധത്തിൽ പിന്നോക്കാം പോയെന്ന തരത്തിൽ സ്ഥാപിച്ചെടുക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.