ഇതാണോ ബിജെപി വാഗ്ദാനം ചെയ്ത രാമരാജ്യം; രൂക്ഷ വിമർശനവുമായി മമതാ ബാനർജി

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ മമത ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. രാജ്യത്ത് ജനാധിപത്യമല്ല ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി. വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് നടന്നത്. കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നും മമത ആരോപിച്ചു. ഇതാണോ ബി.ജെ.പി വാഗ്ദാനം ചെയ്ത രാമരാജ്യമെന്നും മമത ബാനർജി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയതും നാലു പേർ കൊല്ലപ്പെട്ടതും. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.