സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വർദ്ധിച്ചു വരുന്നില്ല. സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സി പി എം റിപ്പോർട്ടിനെയും മുഖ്യമന്ത്രി തള്ളി. കാമ്പസുകളിൽ പെൺകുട്ടികളെ വർഗീയതയിലേക്ക് ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും സർക്കാരിന് നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് പരാമർശവുമായി ബന്ധപ്പെട്ട് സർവ കക്ഷിയോഗം വിളിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ല. അതേസമയം മുസ്ലിം ലീഡ് സംഘടനയായ ഹരിതയെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം വെച്ചു. ഹരിത വിഷയം ചോദ്യോത്തരവേളയിൽ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്നാൽ ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.