കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്നും സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ രംഗത്തെത്തി. പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാൾ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവണമെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുരേഷ് ഗോപി ഇന്ന് പിപി മുകുന്ദനെ സന്ദർശിച്ചിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു. സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിലവിലെ അധ്യക്ഷൻ കേസിൽപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രൻ മാറി നിൽക്കണമെന്നാണ് പി പി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നത്. കേസിൽ നിന്നും മോചിതനായാൽ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ തീരുമാനം എടുക്കാൻ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോൾ ആറുമാസമായി. ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും ആർഎസ്എസ് ഇടപെട്ടിട്ട് ആർഎസ്എസിൽ നിന്നും ഒരാൾ ഇപ്പോൾ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഉടൻ അധ്യക്ഷ സ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വത്സൻ തില്ലങ്കരിയുടെ അടക്കം പേരുകൾ സംസ്ഥാന ബിജെപി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

