കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചന; വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾളെ കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ വെളുപ്പെടുത്തി. പിആർ പണിയല്ല കഠിനാധ്വാനമാണ് ജനങ്ങൾക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ ഇടനാഴിയിൽ നിന്നല്ല ദാരിദ്ര്യത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം വിശദമാക്കി.

ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മർദം മൂലമാണ് രാഷ്ട്രീയത്തിലെത്തിയത്. ഏഴു വർഷത്തെ ഭരണനേട്ടങ്ങൾക്ക് അടിസ്ഥാനം ജനങ്ങളും സർക്കാരും തമ്മിലെ പരസ്പര വിശ്വാസമാണ്. ആദ്യ ഘട്ടത്തിൽ തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ലാതിരുന്നു. അവിടെ തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് കരുതിയിരുന്നത്. എന്റെ ആശയം ചെറുപ്പകാലം മുതൽ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എപ്പോഴും പ്രചോദനമായിരുന്നു. അവരാണ് എനിക്ക് പ്രേരക ശക്തിയായി വർത്തിച്ചതെന്നും ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭരണാധികാരിയായി തികച്ചും അനിയന്ത്രിതമായ ഒരു ലോകത്തേക്ക് പ്രവേശിക്കേണ്ട സാഹചര്യങ്ങൾ ഉരുത്തിരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും. തനിക്ക് ഉള്ള അതേ കഴിവുകൾ ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ താൻ നേടിയത് ആർക്കും നേടാം. കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നൽകാൻ കഴിയുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയിൽ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നൽകുന്നതും തന്റെ അടിസ്ഥാനപരമായ വാസനയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ ചെറുപ്പക്കാർക്കും അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങൾ അന്തസ്സോടെ നിറവേറ്റാൻ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് പറയുന്നത്. അതാണ് ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു. തനിക്ക് ഏറ്റവും തൃപ്തിയുണ്ടായ സമയം വളരെ കുറവാണ്. എന്നാൽ അടുത്തിടെ ഒളിമ്പിക്സ് താരങ്ങൾ മെഡലുമായി എത്തി സംവദിച്ചപ്പോൾ അവസരങ്ങളെ കുറിച്ച് ആലോചിച്ചു. മുൻപ് അവർ പരാതികൾ പറഞ്ഞിരുന്നത് സൗകര്യങ്ങളുടെ അഭാവത്തെ കുറച്ചാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് മെഡൽ നേടാനാകാത്ത മറ്റ് കാരണങ്ങളെ കുറിച്ചാണ്. രാജ്യം നൽകുന്ന സൗകര്യങ്ങളെ കുറിച്ച് അവർക്ക് പരാതിയില്ല. അത് വലിയ മാറ്റമാണ്. ഇത് വരും നാളുകളിൽ രാജ്യത്തിലേക്ക് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ കാരണമാകുമെന്നും കായികതാരങ്ങൾ പറയുന്നു. അവർ നിസഹായരായി നിന്ന കാര്യങ്ങളിൽ രാജ്യം ശ്രദ്ധ പുലർത്തുന്നുണ്ട്. മെഡലുകൾ നേടാൻ അവർ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അവർ പറയുന്നു. ഇത്, ഈ പ്രതീക്ഷയുള്ള മാറ്റം തൃപ്തികരമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷികരംഗത്ത് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാർ കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ സർക്കാർ അത് നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വ്യാപകമായി വ്യാജ പ്രചാരണം നടത്തി. കാർഷിക നിയമങ്ങളിൽ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വൻകിട മുതലാളിമാർക്ക് വായ്പ നൽകി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളിവിട്ടവർ, തന്റെ സർക്കാർ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനെ പരിഹസിക്കുകയാണ്. ചെയ്യുന്നത്. കാര്യങ്ങൾ വിശദമായി പഠിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമർശനം ഉന്നയിക്കേണ്ടത്. കോവിഡ് മറ്റുരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം ആരംഭിച്ചിരുന്നു. വിമർശകരെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ വിമർശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകൾ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഓരോ ധാരണകളുടെ അടിസ്ഥാനത്തിൽ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാൽ വിമർശനം ഉന്നയിക്കുന്നതിനു മുമ്പ് ഒരാൾ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമർശനം ഉന്നയിക്കുന്ന വിഷയത്തിൽ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തിൽ പലർക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും തനിക്ക് വിമർശകരെ നഷ്ടപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. വാക്‌സിനേഷൻ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കൽ, മറ്റുപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം വൻ വിജയമാക്കിയവരുടെ പരിശ്രമങ്ങൾ ജനങ്ങളെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് ഇനിയും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിൽനിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. 2020 മെയ് മാസത്തിലാണ് വാക്‌സിനേഷൻ ദൗത്യം സംബന്ധിച്ച ആലോചനകൾ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്‌സിൻ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങൾക്ക് മുഴുവൻ വാക്‌സിൻ കുത്തിവെക്കാൻ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു. വാക്‌സിനേഷൻ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. എല്ലാവർക്കും ശരിയായ സമയത്ത് ശരിയായ വാക്‌സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവൻ സാഹചര്യം കണക്കിലെടുക്കാൽ, പല വികസ്വര രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ വാക്‌സിനേഷൻ ദൗത്യം ദൗത്യം നടപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് മനസിലാക്കാൻ കഴിയും. എന്നാൽ രാജ്യത്തിന് സത്‌പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാൽ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ നമുക്ക് കോവിഡിനെ നേരിടാൻ കഴിഞ്ഞുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.