Politics (Page 118)

ഭോപ്പാൽ : തിരഞ്ഞെടുപ്പ് എത്തുന്നത്തിന് മുൻപ് തന്നെ മധ്യപ്രദേശ് ജനതയ്ക്ക് വൻ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ്നടത്തും , സ്ത്രീകൾക്ക് മാസം 1500 രൂപനൽകും , എൽ പി ജി 500 രൂപയ്ക്ക് നൽകും എന്നീ വാഗ്ദാനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ പ്രഖ്യാപിച്ചിരിക്കുന്നത്. ബുന്ദേൽ ഖണ്ഡിൽ നടന്ന പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ വാഗ്ദാനങ്ങൾ.

ഇവ കൂടാതെ കർഷകർക്ക് കടക്കെണിയിൽ നിന്ന് ആശ്വാസം നൽകും, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ സ്കീം നടപ്പാക്കും, നൂറ് യുണിറ്റ് വരെ വൈദ്യുതി ഉപയോഗത്തിന് ചാർജ് ഈടാക്കില്ല എന്നീ വാഗ്ദാനങ്ങളും നൽകി. പിന്നോക്കക്കാരിൽ നിന്ന് 6 പേർ പ്രവർത്തകസമിതിയിലുണ്ടെന്ന് വ്യക്തമാക്കിയ ഗാർഗെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പാക്കുമെന്നും കൂട്ടി ചേർത്തു. മധ്യപ്രദേശിൽ 2011 ൽ നടത്തിയ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.13 പേർ ദളിത് വിഭാഗക്കാരായിരുന്നു.

ന്യൂ ഡൽഹി : വധശ്രമ ക്കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരളഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കാനും 6 ആഴ്ചയ്ക്കുള്ളിൽ തീർപ്പ് കൽപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് . അതെ സമയം ഹൈ ക്കോടതി വിധി വരുന്നത് വരെ ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി
നൽകിയിട്ടുണ്ട്. കവരത്തി ജില്ല സെഷൻസ് കോടതിയായിരുന്നു വധശ്രമ കേസിൽ ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഫൈസൽ എം പിയാണെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സാധിച്ചത്. എം പിയെന്ന പരിഗണന നൽകിയാണ് കൊലക്കേസിലെ വിധി സ്റ്റേ ചെയ്‌തതെന്നും സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഹൈക്കോടതി ഫൈസലിന്റെ കേസിൽ സ്വീകരിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യത്തിലാണ് 6 ആഴ്ചയ്ക്കുള്ളിൽ വീണ്ടും വാദം കേൾക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്റ്റേ ഉത്തരവ് റദ്ദ് ചെയ്താൽ എം പി സ്ഥാനം നഷ്ടമാകുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ് വി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി കേസിലെ പാർലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടർമാരുടെ അവകാശത്തെ ഹനിക്കുമെന്ന സുപ്രീം കോടതി വിധിയും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയത്.

ഒരു റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾക്ക് മൂന്ന് ദിവസത്തെ ഓണാവധി നൽകി സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ്. ഓഗസ്റ്റ് 29 മുതൽ 31 വരെയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നുമാണ് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഈ വട്ടം മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് 13 ഇനം സാധനങ്ങളടങ്ങിയ കിറ്റ് നൽകുന്നത്.

മഞ്ഞ കാർഡുടമകളോടൊപ്പം അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേർക്ക് കൂടി കിറ്റ് നൽകുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗം നേരത്തെ എടുത്തിരുന്നു. കിറ്റ് ഒരുക്കുന്നതിനായി 32 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാർ മുൻകൂട്ടി അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം 87 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്. ഈ വട്ടം മഞ്ഞ കാർഡിന് മാത്രമേ കിറ്റുള്ളുവെങ്കിലും മറ്റ് കാർഡ് ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ കൺസ്യൂമർഫെഡ് ഓണച്ചന്തകളുണ്ട്.

തിരുവനന്തപുരം : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചെലവ് ചുരുക്കാനായി അറ്റകൈ പ്രയോഗവുമായി ധനവകുപ്പ് രംഗത്ത്. അർദ്ധസർക്കാർ സ്ഥാപനങ്ങളും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പരമാവധി ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ശില്പശാലകൾ, സെമിനാറുകൾ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം മറ്റു സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി.

ഈ നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം നഷ്ടം തിരിച്ചുപിടിക്കുമെന്നും ധന വകുപ്പ് ഉത്തരവിൽ പറയുന്നുണ്ട്. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറി എടുക്കാൻ ധന വകുപ്പിന്റെ പ്രത്യേക അനുമതി തേടാൻ ആവശ്യപ്പെട്ട് സർക്കാർ ട്രഷറി നിയന്ത്രണവും കടുപ്പിച്ചിരിക്കുകയാണ്.

ഓണക്കാലത്ത് പണം ട്രഷറിയിൽ കരുതിവെക്കാനാണ് ഈ ശ്രമമെന്നാണ് ധനവകുപ്പ് വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞ ധനമന്ത്രി കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ലെന്നും യുഡിഎഫ് എംപിമാർ സഹകരിക്കാതെ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

കൊച്ചി : മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകാതെ സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന് വ്യക്തമാക്കി നടൻ ജയസൂര്യ. ശാസ്ത്രത്തിന്റെ കണ്ട് പിടിത്തങ്ങൾ നമുക്ക് കണ്ണിലൂടെ കാണാൻ കഴിയും, എന്നാൽ അനുഭവങ്ങൾ അനുഭവിച്ച് മാത്രമേ അറിയാൻ കഴിയൂ. പഞ്ചസാര ശാസ്ത്രം കണ്ടെത്തിയതാണ്. അതിന്റെ രുചി നമുക്ക് തിരിച്ചറിയണമെങ്കിൽ അനുഭവിച്ച് തന്നെ അറിയണം. ഇത് പോലെ തന്നെയാണ് ഓരോ മനുഷ്യരുടെയും ഉള്ളിലെ വിശ്വാസവും എന്നിങ്ങനെയായിരുന്നു നടൻ പറഞ്ഞത്. എറണാകുളത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുക്കവെയായിരുന്നു നടൻ വിശ്വാസത്തെ പറ്റി സംസാരിച്ചത്. ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണെന്നും നടൻ അഭിപ്രായപ്പെട്ടു.

‘ഇത്രയും നല്ലൊരു പുണ്യ ചടങ്ങിൽ എന്നെ ക്ഷണിച്ചതിന് ഞാൻ ഇതിന്റെ സംഘാടകരോട് നന്ദി പറയുന്നു. നമ്മുടെ വീട്ടിൽ അതിഥി വരുമ്പോൾ നമ്മുടെ അനുവാദമില്ലാതെ അവർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. അത് പോലെ തന്നെയാണ് ഇത്തരം ചടങ്ങുകൾ. കാരണമെന്തെന്നാൽ ഇവിടുന്ന് ക്ഷണമില്ലെങ്കിൽ ഇങ്ങനെയുള്ള പുണ്യമായ പരിപാടിക്ക് പങ്കെടുക്കാൻ കഴിയില്ല.ഞാൻ ഇവിടെ നിൽക്കുന്നതിൽ ദൈവത്തിന്റെ ക്ഷണമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്.

വിശ്വാസമാണോ മിത്താണോ എന്നൊക്കെയുള്ളത് വ്യക്തിഗതമായ തീരുമാനമാണ്. ആര് എന്തൊക്കെ വിശ്വസിച്ചാലും നമുക്ക് സ്വന്തം വിശ്വാസം മുറുകെ പിടിക്കാൻ കഴിയും. ഹിന്ദു എന്നത് ഒരു സംസ്കാരമാണ് . എല്ലാ മതങ്ങളെയും നമ്മൾ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. എന്നിൽ നിങ്ങൾ നൽകിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അത് പോലെ തന്നെ മിനിസ്റ്റാറായാലും സ്‌പീക്കറായാലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തെയും സംസ്കാരത്തെയും നമ്മുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ’ എന്നുമാണ് ജയസൂര്യ അഭിപ്രായപ്പെട്ടത്.

കോഴിക്കോട് : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉണ്ടായേക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും മുരളീധരൻ വ്യക്തമാക്കി.

കെ കരുണാകരൻ സ്മാരകത്തിന്റെ നിർമാണം ഇത് വരെയും പൂർത്തിയായിട്ടില്ല. അതിന്റെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ ലോക്‌സഭയുടെ കാലാവധി കഴിയുമ്പോൾ പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ട്നിൽക്കാൻ ആഗ്രഹിക്കുന്നു. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം വ്യക്തമാക്കാം എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ.

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രിയും 15 മന്ത്രിമാരും നാളെ കോട്ടയത്തേക്ക് പോകും. വി ശിവൻ കുട്ടി, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചു റാണി, അഹമ്മദ് ദേവർകോവിൽ,കെ ബിന്ദു എന്നിവർ ഒഴികെയുള്ള മന്ത്രിമാരാണ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് മുഖ്യനോടൊപ്പം പോകുന്നത്. ഓഗസ്റ്റ് 24 ലെ രണ്ട് പൊതു പരിപാടികൾ, ഓഗസ്റ്റ് 30, സെപ്തംബർ എന്നീ തീയതികളിലെ 6 പൊതുയോഗങ്ങൾ എന്നിവയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത് .

പുതുപ്പള്ളിയിലെ ഒരു പഞ്ചായത്തിൽ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മന്ത്രിമാർ പങ്കെടുക്കുന്നത് വികസന സദസ്സെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലാണ്. മണ്ഡലത്തെ 20 സോണുകളായി തിരിച്ചുള്ള പരിപാടിയിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന മന്ത്രി നാട്ടുകാരനായ വി എൻ വാസവനാണ്. ഓരോ പ്രദേശങ്ങളെയും കുറിച്ചുള്ള വികസനങ്ങൾ എടുത്തു പറഞ്ഞുള്ള പ്രചാരണമാകും വികസന സന്ദേശ സദസ്സിൽ നടക്കുന്നതെന്ന് എൽ ഡി എഫ് വ്യക്തമാക്കി.

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് മന്ത്രിമാർ കാര്യമാക്കുന്നില്ലെന്ന ആരോപണത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൃക്കാക്കരയിൽ വീടുകയറി വോട്ട് ചോദിക്കാനെത്തിയ മന്ത്രിമാർ പുതുപ്പള്ളിയെ തഴഞ്ഞെന്ന വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ പുതുപ്പള്ളിയിൽ മിസ് ചെയ്യുന്നതായി കഴിഞ്ഞ ദിവസം വി ഡി സതീശനും പരിഹസിച്ചിരുന്നു.

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എം എൽ എ യുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി. കുന്നംകുളം എം എൽ എ യായ എ സി മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ 12 അംഗ ഇ ഡി സംഘം രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കൊച്ചിയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരുടെ വലിയൊരു സംഘം പരിശോധനയ്‌ക്കെത്തുമ്പോൾ എം എൽ എ വീട്ടിലുണ്ടായിരുന്നു.

കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീന്റെ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന വാദം നേരത്തെ ഉയർന്നിരുന്നു. സായുധ സംഘമായി മൂന്ന് കാറുകളിലാണ് ഇ ഡി പരിശോധനയ്‌ക്കെത്തിയത്. 3 മണിക്കൂർ തുടർച്ചയായി എം എൽ എയുടെ വീട്ടിൽ പരിശോധന നടന്നു വരികയാണ്. ഇത് വരെ 18 പേരെയാണ് ഇ ഡി കേസിൽ പ്രതി ചേർത്തിരിക്കുന്നത് . തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്,കേസിലെ പ്രതികളായ ജിൽസ്, ബിജു കരീം എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഇപ്പോൾ എം എൽ എ യുടെ വീട്ടിൽ റെയ്ഡിനെത്തിയിരിക്കുന്നത്.

കൊച്ചി : ഓണക്കാലം വന്നതോടെ പൂവിപണിയിൽ കച്ചവടത്തിന് ചൂട് പിടിച്ചിരിക്കുകയാണ്. അത്തപൂക്കളമിടാനും ഓണാഘോഷത്തിന് തലയിൽ വയ്ക്കാനും പൂക്കൾ വാങ്ങുന്നവർ ഏറെയാണ്. ഇതോടെ ആവശ്യക്കാരെ മുതലെടുക്കുന്ന കച്ചവടക്കാരും രംഗത്തുണ്ട്. മുല്ല പൂവ് കൈ കൊണ്ട് അളന്ന് നൽകാൻ പാടില്ലെന്ന നിയമം തെറ്റിച്ച് മുഴം കണക്കിൽ പൂ വിൽപ്പന നടത്തിയ 6 പേർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. കൈ നീളം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായതിനാൽ പൂവ് ഒരു പോലെ അളന്ന് നല്കാൻ കഴിയില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് നടപടി.

നിശ്ചിത നീളമുള്ള സ്കെയിൽ കൊണ്ടോ ത്രാസിൽ തൂക്കിയോ മുല്ലപ്പൂ വിൽക്കണമെന്ന നിയമം നില നിൽക്കുന്നതിനാൽ 2000 രൂപയാണ് ഇവരിൽ നിന്ന് പിഴയായി ഈടാക്കിയത്. മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ച് വില്പന നടത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരത്തുകളിലെ പൂക്കടകളിൽ ലീഗൽ മെട്രോളജി വകുപ്പ് എപ്പോഴും പരിശോധന നടത്താത്തതു മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അക്ഷയ് കുമാർ ചിത്രം ഒ എം ജി 2 പരാജയമാണെന്ന് പ്രചരിക്കുന്നതിനിടെ സിനിമയുടെ കളക്‌ഷൻ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അക്ഷയ് കുമാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ചിത്രത്തിൻറെ കളക്ഷൻ 114 കോടി കടന്നതായാണ് പുറത്ത് നിന്ന് വരുന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

ഗഡാർ -2 വെന്ന സണ്ണി ഡിയോൾ ചിത്രം തീയറ്ററിൽ തകർത്തോടുന്നതിനിടയിൽ ഒ എം ജി 2 100 കോടി ക്ലബ്ബിൽ കയറിയത് നിർമാതാക്കൾക്ക് ആശ്വാസ്യകരമായ വാർത്തയാണ്. ചിത്രം ഉടൻ 125 കോടി കടക്കുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വ്യക്തമാക്കുന്നു. ഒ എം ജി 2 പ്രൈം ഷോകളിൽ ഹൗസ് ഫുൾ സ്റ്റാറ്റസിലെത്തിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ ചിത്രത്തിൽ യാമിഗൗതം, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.