2030 ഓടെ ആഗോള താപവർധനവ് 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കും; മുന്നറിയിപ്പുമായി ഗവേഷകർ
ന്യൂഡൽഹി: 2030 ഓടെ ആഗോള താപവർധനവ് 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവിലുള്ള ഉടമ്പടികളോ പദ്ധതികളോ ആഗോള താപവർധനവിനെ പ്രതിരോധിക്കാൻ പര്യാപ്തമായേക്കില്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വ്യാവസായിക വിപ്ലവത്തിന് മുൻപുള്ളതിനെ അപേക്ഷിച്ച് ആഗോള താപനവർധനവിൽ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ 1.5 ഡിഗ്രി സെൽഷ്യസ് വർധനവ് രേഖപ്പെടുത്തിയേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിലൂടെ കാലാവസ്ഥാ പ്രതിസന്ധികളും ഉടലെടുക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇത് മഞ്ഞുപാളികളുരുകാൻ കാരണമാകുകയും ആഗോള സമുദ്ര നിരപ്പിൽ വർധനവുണ്ടാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്താൽ ഏറ്റവുമധികം ബാധിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ലോക ജനസംഖ്യയുടെ പകുതിയോളം കഴിയുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.