രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധി; രൂക്ഷ വിമര്‍ശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍

രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്ത നിന്ന് അയോഗ്യനാക്കിയ വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗവും ദേശാഭിമാനിയും. രാഹുലിനെതിരായ കോടതി വിധിയും പിന്നീട് അയോഗ്യനാക്കിയുള്ള നടപടിയുടെ വേഗതയും ഫാസിസ്റ്റ് പ്രവണതയെയാണ് വെളിപ്പെടുത്തുന്നതെന്നാണ് സിപിഐ, സിപിഎം മുഖപത്രങ്ങള്‍ വിമര്‍ശിക്കുന്നത്. ‘ഇത് രാഹുലില്‍ അവസാനിക്കണം’ എന്ന പേരില്‍ എഴുതിയ മുഖ പ്രസംഗത്തിലൂടെ സിപിഐ മുഖപത്രവും ‘ഈ ഭീഷണിയും ഇന്ത്യ അതീജീവിയ്ക്കും’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെ സിപിഐഎം മുഖപത്രവും രാഹുലിനെതിരായ നടപടിയ്ക്ക് നേരെ വിമര്‍ശനമുന്നയിക്കുന്നു.

അതേസമയ, ‘അയോഗ്യമാക്കപ്പെടുന്ന ജനാധിപത്യം’ എന്ന പേരില്‍ ദീര്‍ഘമായ ഒരു ലേഖനവുംഎഡിറ്റോറിയല്‍ പേജില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെ മോദിസര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ജനപ്രതിനിധികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന നീക്കം ആസൂത്രിതമാണെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ബിജെപി എത്രമാത്രം ഭയപ്പാടിലാണെന്ന് വെളിപ്പെടുത്തുന്നുവെന്ന് ജനയുഗം എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങളാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.