Entertainment (Page 209)

കൊച്ചി : ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്‌ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടി റിലീസിനെത്തിയത്.

മഹേഷ് നാരായണ്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ്‌ ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി.

പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്‌ത സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായാണ്‌ ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന്‌ ഫിയോക്‌ വിശദീകരിക്കുന്നു. രണ്ട് ചിത്രങ്ങളും ലോക്‌ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്‌തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ പറഞ്ഞു.

മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയാൻ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു. 2021 ജൂലൈ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം നേരത്തെ അറിയിച്ചിരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കായി ‘മേജര്‍’ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് അദിവി ശേഷ് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

പ്രഖ്യാപന വേളയില്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന ശേഷ് അദിവി (അദിവി ശേഷ്) ആണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുള്ള ആളുകള്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ശശി കിരണ്‍ ടിക്കയാണ് സംവിധായകന്‍. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശേഷ് അദിവിയും പ്രധാന കഥാപാത്രമായ സായി മഞ്ജരേക്കറും സ്‌കൂള്‍ യൂണിഫോമിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഡിഫന്‍സ് അക്കാദമിയിലേക്ക് പോയപ്പോള്‍ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള ഗോഡ്സില്ലയും കിങ് കോങും ഒന്നിക്കുന്ന ‘ഗോഡ്‌സില്ല വേഴ്സസ് കോങ്’ എന്ന ഹോളിബുഡ് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്.അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്.കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടെ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്.

ഗോഡ്‌സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 16.7 (125 കോടി രൂപ) മില്യൺ ഡോളറും ടോം ആൻഡ് ജെറി 14 മില്യൺ (104 കോടി രൂപ) ഡോളറുമാണ് നേടിയത്. ഗോഡ്‌സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ (23 കോടി രൂപ) ആണ് ചിത്രം നേടിയത്.

ബദ്ധവൈരികളായ ഗോഡ്‌സില്ലയും കിങ് കോങും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ചിത്രത്തിലുടനീളം. ലോകമെമ്പാടും ആരാധകരുള്ള ഈ വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വാർണർ ബ്രദേഴ്സ് ആണ് ചിത്രം ലോകത്തുടനീളം വിതരണത്തിനെത്തിച്ചത്. പ്രദർശനത്തിനെത്തി ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 48.5 മില്യൺ ഡോളർ (363 കോടി രൂപ) കളക്ഷൻ ആണ് ചിത്രം നേടിയത്.

ദുല്‍ഖര്‍ സല്‍മാന്‍ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയാകുന്നത്.മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സിനിമ പൂര്‍ത്തിയാക്കുവാന്‍ അകമഴിഞ്ഞ് സഹായിച്ച ദുല്‍ഖറിനും കൂടെ വര്‍ക്ക് ചെയ്തവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്

ഡിക്യു.. ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നമ്മള്‍ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. എന്റെ എന്നത്തേയും ഒരു സ്വപ്നമായ താങ്കളോടൊപ്പം ഒരു സിനിമ എന്നത് യാഥാര്‍ഥ്യമാക്കി തന്ന അങ്ങേക്ക് ഹൃദയത്തില്‍ നിന്നും നന്ദിയര്‍പ്പിക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച ഓരോ നാളിലും താങ്കള്‍ എത്രയേറെ നന്മയുള്ള വ്യക്തിയാണ് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. ആ ഒരു മേന്മ തന്നെയാണ് താങ്കളെ മികച്ചൊരു അഭിനേതാവും ആക്കിത്തീര്‍ത്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്ന് തന്നെ ഞാന്‍ എന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും തീര്‍ച്ചയായും പറയും. കൂടാതെ താങ്കളുടെ പ്രൊഡക്ഷന്‍ കമ്പനി മലയാളത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. ആ കമ്പനിക്ക് വേണ്ടി ഒരു സിനിമ ചെയ്യുവാന്‍ സാധിച്ചത് ഞാന്‍ ഒരു ഭാഗ്യമായി കരുതുന്നു. ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നിനോടൊപ്പവും ഏറ്റവും മികച്ച നടന്മാരില്‍ ഒരാളോടൊപ്പവും ഏറ്റവും നല്ല മനുഷ്യന്മാരില്‍ ഒരാളോടൊപ്പവും അതോടൊപ്പം സിനിമ ലോകത്ത് നിന്നും ഞാന്‍ നേടിയെടുത്ത ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളോടൊപ്പവും വര്‍ക്ക് ചെയ്യുവാനുള്ള അസുലഭ അവസരമാണ് താങ്കള്‍ എനിക്ക് നല്‍കിയത്. നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തെ തലത്തിലേക്ക് അരവിന്ദ് കരുണാകരനെ എത്തിക്കുവാന്‍ സഹായിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇത് എഴുതുമ്പോഴും അരവിന്ദ് കരുണാകരനെ അയാളാക്കി തീര്‍ക്കുവാന്‍ താങ്കള്‍ പകര്‍ന്നേകിയ ഓരോ ചലനങ്ങളും മാനറിസങ്ങളും ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഈ കൊറോണ സമയത്തും വിചാരിച്ചതിനും മുന്‍പേ ചിത്രീകരണം പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച മുഴുവന്‍ ടീമംഗങ്ങള്‍ക്കും പ്രത്യേക നന്ദി. വേഫെറര്‍ ടീമും നമ്മളും ഒന്നിച്ച് നടത്തിയ കഠിനാദ്ധ്വാനം തന്നെയാണ് ഇതെല്ലാം സാധ്യമാക്കിയത്. മനോജേട്ടാ.. താങ്കളെനിക്ക് ഒരു ജ്യേഷ്ഠന്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും എന്നോട് കൂടെ നില്‍ക്കുന്ന ഒരാള്‍. ഈ സിനിമയില്‍ ഞങ്ങളോട് ഒപ്പം പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും എന്റെ എല്ലാമെല്ലാമായ ബോബിക്കും സഞ്ജയിനും (ഏതാണ് ബ്രോ നമ്മുടെ അടുത്ത പ്രൊജക്റ്റ്..?) ഈ സ്വപ്നം യാഥാര്‍ഥ്യമാക്കി തീര്‍ത്തതിന് ഒരു ബിഗ് സല്യൂട്ട്,’ റോഷന്‍ ആന്‍ഡ്രൂസ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.

നവാഗതനായ അമല്‍ കെ ജോബി റഹ്മാനെ പ്രധാനകഥാപാത്രമായി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. എതിരെയെന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം. അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നൈല ഉഷ, ഗോകുല്‍ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.എതിരേയുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന മലയാള ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഒറ്റ ഷോട്ടില്‍ പ്രധാനമായും ഒരു കാറിനുള്ളില്‍ ചിത്രീകരിച്ച മലയാളചിത്രമാണിത്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.നീരജ രാജേന്ദ്രന്‍, അര്‍ച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ദമ്പതികളുടെ കാര്‍ യാത്രയാണ് സിനിമയ്ക്ക് പ്രമേയം. ഗര്‍ഭിണിയാണെന്ന് സംശയം ഉള്ളതിനാല്‍ പരിശോധനയ്ക്കു പോകും വഴിയുള്ള സംഭാഷണമാണ് ഈ ചിത്രത്തില്‍. അവിചാരിതമായുണ്ടായ സംഭവമായതിനാല്‍ അവര്‍ അനുഭവിക്കുന്ന പിരിമുറുക്കവും മറ്റും സിനിമയ്ക്ക് പ്രചോദനമാകുന്നു.1956 മധ്യ തിരുവിതാംകൂര്‍ എന്ന സിനിമയ്ക്ക് ശേഷം ഡോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സിനിമയില്‍ മക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഇരയായെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷയെന്നും അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

ബി സി നൗഫല്‍ സംവിധാനത്തില്‍ മമ്മൂട്ടിചിത്രമൊരുങ്ങുന്നു. മൈ നെയിം ഈസ് അഴകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സലിം അഹമ്മദ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.വണ്‍ എന്ന സിനിമയാണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയത്.കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്.

നിവിന്‍പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തൊപ്പിയും കണ്ണടയും വെച്ച നിവിന്റെ ഗ്രാഫിക്കല്‍ ചിത്രമടങ്ങിയ പടത്തിന്റെ പോസ്റ്ററും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് താരം എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.കുടുംബപ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു റൊമാന്റിക് കോമഡിയായിരിക്കും താരം എന്ന ചിത്രം.
പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല് രാജ്. എഡിറ്റിംഗ് അര്‍ജു ബെന്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര് (സൗണ്ട് ഫാക്റ്റര്). സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര് അരുണ് ഡി ജോസ്. പബ്ലിസിറ്റി ഡിസൈന്‍്‌സ് യെല്ലോടൂത്ത്‌സ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖമാണ് റിലീസിന് തയാറെടുക്കുന്ന നിവിന്റെ ചിത്രം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍ എന്നിവയാണ് നിവിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ എന്ന സിനിമയുടെ പുത്തൻ വിശേഷങ്ങളുമായി മാധവൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.’കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആയിരിക്കാൻ തനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി.

റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നു. ഒത്തിരി നന്ദി’, മാധവൻ ട്വിറ്ററിൽ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്.ആര്‍. മാധവന്‍റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്‍റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുകവിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. . നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്‍റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.