Entertainment (Page 204)

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലെക്സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കും. ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

തീയറ്റര്‍ ജീവനക്കാര്‍ക്കും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പകുതിപ്പേരെ പ്രവേശിപ്പിച്ചേ ഷോ നടത്താന്‍ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കണമെങ്കില്‍ നികുതി കുറയ്ക്കുന്നതടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെ എസ് ഇ ബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു.

നിവിന്‍ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ആയിരിക്കും ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്ന ആദ്യ മലയാള ചിത്രം. സിനിമയുടെ പോസ്റ്റര്‍ റിലീസായിട്ടുണ്ട്.

ആന്‌ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന് പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്ട്ട് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന് പോളിയുടെ പോളി ജൂനിയര് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ കനകം കാമിനി കലഹം’.

‘ ഇതൊരു എന്റെര്‌ടെയിനറാണെന്നാണ് രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള് എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്മമുഹൂര്ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര് കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന് കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.’ നിവിന് പോളി പറഞ്ഞു.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക്-യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്-മെല്‍വി.ജെ, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. എന്‍സിബി കസ്റ്റഡിയിലിരിക്കെയാണ് ആര്യന്‍ ഖാന് കൗണ്‍സിലിംഗ് നല്‍കിയത്.

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ നിന്ന് മോചിതനായ ശേഷം ഒരു നല്ല മനുഷ്യനാകും, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ സഹായിക്കും. അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച് പിതാവിന് അഭിമാനമാകുമെന്നും 23 കാരന്‍ വാഗ്ദാനം ചെയ്‌തെന്ന് എന്‍സിബിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 7 നാണ് ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പങ്കുവച്ചത്.

‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘നമ്മുടെ സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ അവരുടെ കഴിവുകളാല്‍, ഞങ്ങള്‍ക്കും അഭിമാനിക്കാന്‍ ഇടയാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജയസൂര്യയ്ക്കും അന്ന ബെന്നിനും അവരുടെ മികച്ച പ്രകടനത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍!’ എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി ഇത്തവണ തെരഞ്ഞെടുത്തത്. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി.

മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയാണ്. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാര്‍ഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രന്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ എന്ന ലേഖനത്തിന് ജോണ്‍ സാമുവല്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് നേടി.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാർത്താസമ്മേളത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സംവിധായകൻ: ജിയോ ബേബി, നിർമ്മാതാവ്: ജോമോൻ ജേക്കബ്, സജിൻ. എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ.
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്‌ഡേ, നിർമ്മാതാവ്: പുഷ്‌കര മല്ലികാർജുനയ്യ.
മികച്ച സംവിധായകൻ: സിദ്ധാർത്ഥ ശിവ, ചിത്രം: എന്നിവർ.
മികച്ച നടൻ: ജയസൂര്യ, ചിത്രം: വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക്.
മികച്ച നടി: അന്ന ബെൻ, ചിത്രം: കപ്പേള
മികച്ച സ്വഭാവനടൻ: സുധീഷ്, ചിത്രങ്ങൾ: എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം.
മികച്ച സ്വഭാവനടി: ശ്രീരേഖ, ചിത്രം: വെയിൽ.
മികച്ച ബാലതാരം (ആൺ): നിരഞ്ജൻ എസ്, ചിത്രം: കാസിമിന്റെ കടൽ.
മികച്ച ബാലതാരം (പെൺ): അരവ്യ ശർമ്മ (ബാർബി), ചിത്രം: പ്യാലി.
മികച്ച കഥാകൃത്ത്: സെന്ന ഹെഗ്‌ഡെ, ചിത്രം: തിങ്കളാഴ്ച നിശ്ചയം.
മികച്ച ഛായഗ്രഹകൻ: ചന്ദ്രു സെൽവരാജ്, ചിത്രം: കയറ്റം.
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
മികച്ച ഗാനരചയിതാവ്: അൻവർ അലി, ഗാനങ്ങൾ: സ്മരണകൾ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്).
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും.
മികച്ച പിന്നണി ഗായകൻ: ഷഹബാസ് അമൻ, ഗാനങ്ങൾ: സുന്ദരനായവനേ (ഹലാൽ ലവ് സ്റ്റോറി), ആകാശമായവളെ (വെള്ളം).
മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.
മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ, ചിത്രം: സീ യു സൂൺ.
മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ, ചിത്രങ്ങൾ: പ്യാലി, മാലിക്.
മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, ചിത്രം: സന്തോഷത്തിന്റെ രഹസ്യം.
മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്, ചിത്രം: സൂഫിയും സുജാതയും.
മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്: ലിജു പ്രഭാകർ, ചിത്രം: കയറ്റം.
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്, ചിത്രം: ആർട്ടിക്കിൾ 21.
ജനപ്രീതിയും കലാമേൻമയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: അയ്യപ്പനും കോശിയും, നിർമ്മാതാവ്: ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനി, സംവിധായകൻ: സച്ചിദാനന്ദൻ കെ.ആർ.
മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി, ചിത്രം: കപ്പേള.
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി, നിർമ്മാതാവ്: സിൻസീർ, സംവിധായകൻ: ടോണി സുകുമാർ.
മികച്ച വിഷ്വൽ എഫക്ട്‌സ്: സര്യാസ് മുഹമ്മദ്, ചിത്രം: ലൗ.
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, ചിത്രം: മാലിക്.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ, ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം, കഥാപാത്രം: തമ്പിദുരൈ, തമിഴ്‌നാട് എസ്.ഐ.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : റിയ സൈറ, ചിത്രം: അയ്യപ്പനും കോശിയും, കഥാപാത്രം: കണ്ണമ്മ.
മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ, ചിത്രം: സൂഫിയും സുജാതയും.
സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിയമ്മ, ചിത്രം: അയ്യപ്പനും കോശിയും.
പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ്, ചിത്രം: ഭാരത പുഴ.
പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല, ചിത്രം: ഭാരത പുഴ.

ബെംഗളൂരു: തെന്നിന്ത്യന്‍ താരം കിച്ച സുദീപിന്റെ സിനിമ ‘കൊട്ടിഗൊബ്ബ 3’യുടെ റിലീസ് വൈകുന്നതില്‍ ക്ഷുഭിതരായി തിയേറ്ററിനു നേരെ കല്ലെറിഞ്ഞ് ആരാധകര്‍. വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നുത്. എന്നാല്‍ സിനിമ എത്തിയില്ല. ഇതോടെ ആരാധകര്‍ ക്ഷുഭിതരാകുകയായിരുന്നു.

വിജയപുരയിലെ ഡ്രീം ലാന്‍ഡ് തിയേറ്ററിന് നേരെയാണ് ആരാധകര്‍ കല്ലെറിയുകയും തിയേറ്ററിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തത്. ചാമരാജനഗര ജില്ലയിലെ കൊല്ലേഗലിലെ കൃഷ്ണ തീയറ്ററിന് മുന്നിലും ആരാധകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ബെംഗളൂരു, ഷിമോഗ, ഹുബ്ലി, ധാര്‍വാഡ്, ബെല്‍ഗാം എന്നിവിടങ്ങളിലെ തിയേറ്ററുകള്‍ക്ക് മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും മുദ്രാവാക്യം വിളികളുമായി ആരാധകര്‍ രോഷം പ്രകടിപ്പിച്ചു

അതേസമയം, റിലീസിങ് വൈകുന്നതില്‍ കിച്ച സുദീപും നിര്‍മാതാവും ആരാധകരോട് മാപ്പ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. വിതരണക്കാരുമായി ബന്ധപ്പെട്ട പ്രശ്നമാണ് വിതരണം വൈകാന്‍ കാരണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

തിയറ്ററുകള്‍ക്ക് മുഴുവന്‍ സീറ്റിലും കാഴ്ചക്കാരെ അനുവദിച്ച ശേഷം തിയേറ്ററിലെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കൊട്ടിഗൊബ്ബ 3. റിലീസിങ് പ്രതീക്ഷിച്ചതിനാല്‍ രാവിലെ മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ക്ക് മുമ്പില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും, തീവ്ര വേദന ഉള്ളില്‍ ഉരുകുമ്പോഴും ആ അമ്മയുടെ വാക്കുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മകനെക്കുറിച്ചുള്ള ആത്മാഭിമാനമാണെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപ്പെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. ചേര്‍ന്ന് നിന്ന് ചിത്രമെടുത്ത ഓര്‍മകള്‍ ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന് ഷാരൂഖിന്റെ മണിഓര്‍ഡര്‍. ഒക്ടോബര്‍ 11ന് 4,500 രൂപയാണ് ആര്യന്റെ പേരില്‍ ജയിലില്‍ എത്തിയതെന്ന് സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു.

ജയില്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ഇവിടുത്തെ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്ക് 4,500 രൂപവരെ പുറത്ത് നിന്ന് സ്വീകരിക്കാവുന്നതാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുമതിയുണ്ട്.

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാര്‍ഡിനായി മത്സരിക്കുന്നത്.

മത്സരരംഗത്തുള്ള സിനിമകള്‍ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയില്‍ നിന്ന് മികച്ച 30 സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.

സംവിധാന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ യുവനായിക അഹാന കൃഷ്ണ. തോന്നല് എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് താരം തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടന്നിരിക്കുന്നത്.

തന്റെ പിറന്നാള്‍ ദിനത്തിലാണ് അഹാന ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്ററും അഹാന പങ്കുവച്ചു. ഷെഫിന്റെ ഡ്രെസ്സില്‍ അഹാന തന്നെയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് . ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെന്ന് അഹാന പറയുന്നു. ഇപ്പോഴാണ് പാകമായി പുറത്തുവന്നതെന്ന് അഹാന കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 30നാണ് തോന്നല് റിലീസ് ചെയ്യുന്നത്. ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന.