Sports (Page 162)

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിന് ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 20 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിനെ നയിക്കുക അജിങ്ക്യ രഹാനെയാണ്. വൈസ് ക്യാപ്റ്റന്‍ പൃഥ്വി ഷാ ആകുന്ന ടീമില്‍ ഐപിഎലില്‍ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, ആദിത്യ താരെ എന്നിവരും ഉണ്ട്.

ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നവംബര്‍ നാലിനാണ് ആരംഭിക്കുക. മുംബൈ ടീം ഉള്‍പ്പെട്ടിരിക്കുന്നത് കര്‍ണാടക, സര്‍വീസസ്, ബംഗാള്‍, ഛത്തീസ്ഗഢ്, ബറോഡ എന്നീ ടീമുകള്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ്. നവംബര്‍ നാലിന് കര്‍ണാടകയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. അതേസമയം, നിലവില്‍ ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന ശ്രേയാസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ അവസാന സമയത്ത് ടീമിനൊപ്പം ചേര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാര്‍ ദേഷ്പാണ്ഡെ, സര്‍ഫറാസ് ഖാന്‍, പ്രശാന്ത് സോളങ്കി, ഷാംസ് മുളാനി, അഥര്‍വ അങ്കൊലേക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദിക് ടമോറെ, മോഹിത് ആവാസ്തി, സിദ്ധേഷ് ലഡ്ഡ്, സായ്രാജ് പാട്ടീല്‍, അമന്‍ ഖാന്‍, അര്‍മാന്‍ ജാഫര്‍, യശസ്വി ജയ്സ്വാള്‍, തനുഷ് കൊട്ടിയന്‍, ദീപക് ഷെട്ടി, റോയ്സ്റ്റന്‍ ഡയസ് എന്നിവരാണ് മുംബൈ ടീമിലെ മറ്റ് താരങ്ങള്‍.

ടി20 ലോകകപ്പിനു മുന്നോടി ആയി നടന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

70 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ 51 റണ്‍സെടുത്തു. ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ലോകേഷ് രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഇഷാന്‍ ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ആദ്യ ഓവറുകളില്‍ സ്ട്രോക്ക് പ്ലേയുടെ എക്സിബിഷന്‍ കാഴ്ചവച്ച രാഹുല്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. അനായാസം ബൗണ്ടറി ക്ലിയര്‍ ചെയ്ത രാഹുല്‍ ഒരു ബൗളറെയും വെറുതെവിട്ടില്ല. വെറും 23 പന്തുകളില്‍ 6 ബൗണ്ടറികളുടെയുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ രാഹുല്‍ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. മാര്‍ക്ക് വുഡ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്. 9-ാം ഓവറില്‍ മൊയീന്‍ അലി ക്യാച്ച് ചെയ്ത് പുറത്താവുമ്പോള്‍ ഇഷാനൊപ്പം 85 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

രാഹുല്‍ പുറത്തായതിനു ശേഷം ഇഷാന്റെ വിളയാട്ടമായിരുന്നു. ആദില്‍ റഷീദ് എറിഞ്ഞ ഓവറില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്സറുമാണ് ഇഷാന്‍ അടിച്ചത്. 36 പന്തില്‍ കിഷന്‍ ഫിഫ്റ്റി തികച്ചു. കോലി (11) വേഗം പുറത്തായി. ലിയാം ലിവിങ്സ്റ്റണ്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കി അയച്ചത്.

നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇതിനോടൊപ്പം കിഷനും ഇടതടവില്ലാതെ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യ അനായാസം കുതിച്ചു. 46 പന്തുകളില്‍ 70 റണ്‍സെടുത്ത കിഷന്‍ റിട്ടയര്‍ഡ് ഹര്‍ട്ട് ആയി സൂര്യകുമാറിന് അവസരം നല്‍കി. എന്നാല്‍ 8 റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് ഡേവിഡ് വില്ലിയുടെ ഇരയായി മടങ്ങി.

പിന്നാലെയെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ ചില ബൗണ്ടറികളോടെ മികച്ച പ്രകടനം നടത്തി. എങ്കിലും ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയത് ഇന്ത്യക്ക് ആശങ്കയാണ്. 19-ാം ഓവറിലെ അവസാന പന്തില്‍ സിക്സറടിച്ച ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്. ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ ഓവറില്‍ രണ്ട് നോബോള്‍, മൂന്ന് ബൗണ്ടറികള്‍, ഒരു സിക്സര്‍ എന്നിവ അടക്കം 23 റണ്‍സാണ് ഇന്ത്യ നേടിയത്. പന്ത് (29), പാണ്ഡ്യ (12) എന്നിവര്‍ പുറത്താവാതെ നിന്നു.

മുംബൈ: ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന ശമ്പളം 10 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചിരുന്നു. ട്വന്റി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്ത ഛേത്രി തന്റെ 80-ാമത്തെ അന്താരാഷ്ട്ര ഗോളാണ് നേപ്പാളിനെതിരെ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115) ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ അഞ്ചാമതാണ് ഛേത്രിയിപ്പോള്‍.

നിലവില്‍ ഫുട്ബാള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി. റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോള്‍ നേടിയത്. എന്നാല്‍, ഛേത്രിക്കാവട്ടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രം.

കഴിഞ്ഞ ദിവസം മാലദ്വീപിനെതിരായ സെമിയില്‍ ഇരട്ടഗോള്‍ നേടിയ ഛേത്രി ബ്രസീലിയന്‍ ഇതിഹാസം പെലെയെ ഇന്ത്യന്‍ നായകന്‍ മറികടന്നിരുന്നു.

ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സാഫ് കപ്പില്‍ എട്ടാം തവണ മുത്തമിട്ടത്. ഛേത്രിയെ കൂടാതെ സുരേഷ് സിങ്ങും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. ഡു പ്ലെസിസ് 59 പന്തില്‍ 86 റണ്ണടിച്ചു. ഏഴ് ഫോറും മൂന്ന് സിക്‌സറും അകമ്പടിയായി.

ജയിക്കാന്‍ വേണ്ട 193 റണ്ണിലേക്ക് ഗംഭീരമായാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51) മികച്ച തുടക്കം നല്‍കി. ഇവര്‍ 10.4 ഓവറില്‍ 91 റണ്ണടിച്ചെങ്കിലും തുടര്‍ച്ചയുണ്ടായില്ല. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസ്സന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വേഗം മടങ്ങി.

ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനും (4) ഒന്നും ചെയ്യാനായില്ല. ഫെര്‍ഗൂസനും (18*) ശിവം മാവിയും (20) തോല്‍വിഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്തു. ശര്‍ദുള്‍ താക്കൂറിന് മൂന്ന് വിക്കറ്റുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദും ഡു പ്ലെസിസും ഒന്നാം വിക്കറ്റില്‍ 61 റണ്‍ നേടി. ഋതുരാജ് 27 പന്തില്‍ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന് ഫോറും ഒരു സിക്‌സറും കണ്ടെത്തി. റോബിന്‍ ഉത്തപ്പ 15 പന്തില്‍ മൂന്ന് സിക്‌സറിനൊപ്പം 31 റണ്ണടിച്ചു. മൊയീന്‍ അലി 20 പന്തില്‍ 37 റണ്ണുമായി പുറത്താകാതെനിന്നു.

ഒമ്പതുതവണ ഫൈനലില്‍ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്. 2018ലും 2011ലും 2010ലും ചാമ്പ്യന്‍മാരായിട്ടുണ്ട്. സ്‌കോര്‍: ചെന്നൈ 3-192, കൊല്‍ക്കത്ത 9-165.

മുബൈ: ഐപിഎല്‍ ബയോ ബബിളില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ആരാധകര്‍ക്കു മുന്നില്‍ പങ്കുവെച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് താരം ഇതു സംബന്ധിച്ച് തുറന്നുകാട്ടിയിരിക്കുന്നത്.

പരസ്യ ഷൂട്ടിങ്ങിനിടെയുള്ള കയര്‍ കെട്ടി ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് കോഹ്‌ലി പങ്കുവെച്ചത്. ബയോ ബബ്‌ളില്‍ കളിക്കുന്നത് ഇതുപോലെയിരിക്കുമെന്ന കുറിപ്പോടെയാണ് വിരാട് കോഹ്‌ലിയുടെ പോസ്റ്റ്.

ഐപിഎല്‍ ഫൈനല്‍ പ്രവേശം നേടാതെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ് പുറത്തായതിനു പിന്നാലെ പിന്തുണച്ച ആരാധകരോട് നന്ദിയറിയിച്ച് നീണ്ട കുറിപ്പുമായി വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു.

കിരീടമെന്ന അന്തിമ ലക്ഷ്യം നേടാനാവാത്തതില്‍ നിരാശയുണ്ടെങ്കിലും ഈ സീസണില്‍ തന്റെ ടീമിലെ സഹ കളിക്കാരുടെ പ്രകടനത്തില്‍ പൂര്‍ണമായി സന്തോഷിക്കുന്നുവെന്ന് നായകന്‍ കുറിച്ചിരുന്നു.

മുംബൈ: ആരാധകരുടെ ശബ്ദതരംഗങ്ങള്‍ ആലേഖനം ചെയ്ത പുത്തന്‍ ജേഴ്‌സിയുമായി ടി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി ഇന്ത്യ. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ഇന്നാണ് ബി സി സി ഐ ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്.

‘ബില്ല്യണ്‍ ചീര്‍സ് ജേഴ്‌സി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കിറ്റ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിഞ്ഞ ജേഴ്‌സിക്ക് പകരമായിട്ടാണ് ഉപയോഗിക്കുക. 1992 ലോകകപ്പില്‍ ഉപയോഗിച്ച പാറ്റേണിനെ അടിസ്ഥാനമാക്കിയുള്ള ജേഴ്‌സിയായിരുന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൊഹ്ലിയും സംഘവും അണിഞ്ഞത്.

എന്നാല്‍ ഇന്ന് ഇറക്കിയത് ലോകകപ്പിന് ഉപയോഗിക്കുന്ന ജേഴ്‌സിയുടെ പാറ്റേണ്‍ മാത്രമാണെന്നും ശരിക്കുള്ള ജേഴ്‌സി പിന്നീട് പുറത്തിറക്കുമെന്നും അഭ്യൂഹമുണ്ട്. ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായ ബൈജൂസിന്റെ ലോഗോ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു വാദം ഉയര്‍ന്നു വരുന്നത്.

ഐസിസി നിയമപ്രകാരം ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയില്ല. എന്നാല്‍ ഇതിനെകുറിച്ച് ബിസിസിഐ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുണ്ടെന്നും അവര്‍ക്കെല്ലാമുള്ള ആദരവാണ് പുതിയ ജേഴ്‌സിയെന്നും ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ആദ്യമായാണ് കാണികളെ ആദരിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ഒരു ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

ഷാര്‍ജ: ഐപിഎല്‍ ക്രിക്കറ്റ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. രണ്ടാം ക്വാളിഫയറില്‍ ഒരു പന്ത് ബാക്കിയിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചു.

അനായാസജയത്തിലേക്ക് നീങ്ങിയ കൊല്‍ക്കത്ത അവിശ്വസനീയമായി തകര്‍ന്നത് കളി നാടകീയമാക്കി. 1- 122ല്‍ നിന്ന് 7-130ലേക്ക് വീണത് വളരെ പെട്ടെന്നായിരുന്നു. അഞ്ച് ഓവറില്‍ എട്ട് റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടം. ആര്‍ അശ്വിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഏഴുറണ്‍. അശ്വിന്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും അഞ്ചാം പന്ത് സിക്‌സര്‍ പറത്തി രാഹുല്‍ ത്രിപാഠി (11 പന്തില്‍ 12) വിജയമൊരുക്കി. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും (41 പന്തില്‍ 55) ശുഭ്മാന്‍ ഗില്ലുമാണ് (46 പന്തില്‍ 46) അടിത്തറയിട്ടത്. കൊല്‍ക്കത്ത 2012ലും 2014ലും ചാമ്പ്യന്‍മാരാണ്.

36 റണ്ണടിച്ച ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. സ്‌കോര്‍: ഡല്‍ഹി 5-135, കൊല്‍ക്കത്ത 7-136.

മുംബൈ: ടി20 ലോകകപ്പില്‍ എം എസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുംസ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ അറിയിച്ചു.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്.

2007ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്കും 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലേക്കും ധോണി ഇന്ത്യയെ നയിച്ചു. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചത്.

ദുബായ്: ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണോട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുഎഇയില്‍ തുടരുവാന്‍ ബിസിസിഐ. ഒക്ടോബര്‍ 17ന് ടി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ബിസിസിഐയുടെ നീക്കം പ്രതീക്ഷയോടെയാണ് സഞ്ജു ആരാധകര്‍ നോക്കിക്കാണിന്നത്.

ഒക്ടോബര്‍ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചത്. അതിനാല്‍ തന്നെ അന്തിമ പട്ടികയില്‍ സഞ്ജുവിനും ഇടംപിടിക്കാനാകുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎലില്‍ മിന്നുന്ന പ്രകടനമാണ് രാജസ്ഥനായി സഞ്ജു കാഴ്ചവെച്ചത്. ടീം ഐപിഎല്‍ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.