ഇന്ത്യന്‍ പരിശീലകനാവാന്‍ ദ്രാവിഡിന് റെക്കോര്‍ഡ് തുക ശമ്പളം; ബൗളിംഗ് പരിശീലകനാവാന്‍ പരസ് മാംബ്രെ

മുംബൈ: ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന ശമ്പളം 10 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചിരുന്നു. ട്വന്റി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.