Sports (Page 149)

ലൗസാനെ: ലോക ഹോക്കി റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്. 41 വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയതാണ് റാങ്കിംഗ് നേട്ടത്തിന് കാരണം.

ഓസ്‌ട്രേലിയ ഒന്നാം സ്ഥാനവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം രണ്ടാം സ്ഥാനവും നേടി. ഇന്ത്യക്ക് പിന്നില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ജര്‍മനി അഞ്ചാമതും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്(6), അര്‍ജന്റീന(7), ന്യൂസിലന്‍ഡ്(8), സ്‌പെയിന്‍(9), മലേഷ്യ(10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

പാക്കിസ്ഥാന്‍ പതിനെട്ടാം സ്ഥാനത്തു നില്‍ക്കുന്ന റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നുള്ള ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാന്‍ പതിനേഴാമതുമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ച് ദക്ഷിണ കൊറിയ കിരീടം നേടിയിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 6-0ന് തോല്‍പിച്ച ഇന്ത്യ സെമിയില്‍ ജപ്പാനോട് 3-5ന് തോറ്റിരുന്നു.

മുംബൈ: ഐപിഎല്ലിന്റെ മെഗാ താരലേലം അടുത്ത വര്‍ഷം ഫെബ്രുവരി, ഏഴ്, എട്ട് തിയ്യതികളില്‍ ബംഗളൂരുവില്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ നടക്കുന്ന അവസാനത്തെ മെഗാ താരലേലമായിരിക്കും ഇപ്രാവശ്യത്തേതെന്നാണ് സൂചന. വളരെ കുറച്ചു കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള മെഗാ താരലേലത്തെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നോ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്. പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ഇത്തവണ ആവശ്യമായി വന്നത്.

എന്നാല്‍, കഷ്ടപ്പെട്ട് ടീം കെട്ടിപ്പടുത്തശേഷം നിര്‍ണായക കളിക്കാരെ വിട്ടു കൊടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കാഗിസോ റബാദ, ശിഖര്‍ ധവാന്‍, അശ്വിന്‍ എന്നിവരെ ലേലത്തിന് വിട്ടുകൊടുക്കേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതാരങ്ങളെ വളര്‍ത്തിയെടുത്ത ശേഷം അവര്‍ രാജ്യത്തിനായി കളിക്കുകയും അതിനു ശേഷം അവരെ നഷ്ടമാകുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ജിന്‍ഡാല്‍ പറഞ്ഞു

മഡ്ഗാവ്: ഐഎസ്എല്ലില്‍ വമ്പന്മാരെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം തുടരുന്നു. മുംബൈ സിറ്റിയെ മൂന്ന് ഗോളിന് വീഴ്ത്തിയതിന് പിന്നാലെ ചെന്നൈയിന്‍ എഫ് സിയും കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പില്‍ മൂന്ന് ഗോളിന് തറപറ്റി.

ആദ്യ പകുതിയുടെ ഒമ്പതാം മിനിറ്റില്‍ ജോര്‍ജെ ഡയസും 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദും രണ്ടാം പകുതില്‍ 78-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ചെന്നൈയിന്‍ വല കുലുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തതിന്റെ ആത്മവിശ്വസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ ലാല്‍താംഗ ക്വാല്‍റിംഗിന്റെ പാസില്‍ നിന്ന് ചെന്നൈയിന്‍ വല കുലുക്കിയ ജോര്‍ജെ പേരേരെ ഡയസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തതോടെ ചെന്നൈയിന്‍ തുടര്‍ച്ചയായി ആക്രമിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 25-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണങ്ങള്‍ മെനഞ്ഞതോടെ ചെന്നൈയിന്‍ പ്രതിരോധത്തിലും വിളളലുണ്ടായി. 28ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്‌സിനകത്തു നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ വല കുലുക്കി സഹല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്‌സ് പായിച്ചപ്പോള്‍ ഒന്നുപോലും ലക്ഷ്യത്തിലേക്ക് അടിക്കാന്‍ ചെന്നൈനിയാനിയില്ല. ജയത്തോടെ ഏഴ് കളികളില്‍ 12 പോയന്റുമായി ആറാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് കയറിയപ്പോള്‍ ഏഴ് കളികളില്‍ 11 പോയന്റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികള്‍.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയിലുള്ള വേര്‍തിരിവുകള്‍ക്ക് താന്‍ നിരവധി തവണ ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2019 ലെ സിഡ്‌നി ടെസ്റ്റിനു ശേഷം വിദേശത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുല്‍ദീപ് യാദവിനെ വിശേഷിപ്പിച്ചതോടെ താന്‍ തകര്‍ന്നു പോയിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു.

എന്നാല്‍, 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്നാണ് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചത്. ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ പരിഗണന തനിക്ക് ലഭിക്കാതിരുന്നതില്‍ വളരെയേറെ വിഷമം തോന്നിയിരുന്നെന്നും അശ്വിന്‍ സൂചിപ്പിച്ചു.

2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്ക് തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും അതിനെ അവഗണിച്ചാണ് താന്‍ ടീമിന് വേണ്ടി കളിച്ചതെന്നും അശ്വിന്‍ പറഞ്ഞു. ഓരോ ഓവര്‍ എറിഞ്ഞു കഴിയുമ്പോഴും വല്ലാതെ കിതയ്ക്കുമായിരുന്നെന്നും ആ സമയങ്ങളില്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും വന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു. മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ പലപ്പോഴും ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ മനസിലുള്ള വിഷമങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കില്‍ അന്ന് താന്‍ അനുഭവിച്ച പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമയിരുന്നെന്നും എന്നാല്‍, അത്തരമൊരു പിന്തുണ ടീമിലുണ്ടായിരുന്ന ആരില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ വെള്ളപ്പന്ത് നായകന്‍ രോഹിത് ശര്‍മ്മയ്ക്കും പിന്നിലായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അടുത്തയാഴ്ച ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് കോഹ്ലിക്ക് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തിരിച്ചടിയായത്. രോഹിത് ശര്‍മ്മ അഞ്ചാമത് വന്നപ്പോള്‍ കോഹ്ലി ഏഴാം സ്ഥാനത്തായി. ആഷസില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുസ്ഷെയ്‌നാണ് പുതിയ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ മാര്‍നസ് രണ്ടാം സ്ഥാനത്തേക്ക് തള്ളി. ന്യൂസിലന്റിനെതിരേ രണ്ടാം ടെസ്റ്റ് മത്സരം കളിച്ച കോഹ്ലി നേരത്തേ ആറാമതായിരുന്നു. അവിടെ നിന്നുമാണ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 797 പോയിന്റുമായാണ് രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്ത് എത്തിയത്. എന്നാല്‍, കോഹ്ലിക്ക് നേടാനായത് 756 പോയിന്റുകള്‍ മാത്രമണ്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്റിന്റെ കെയ്ന്‍ വില്യംസണ്‍ ആണ് നാലാം സ്ഥാനത്ത്.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറിനും പിന്നിലായിരുന്നു ഇന്ത്യന്‍ നായകന്റെ സ്ഥാനം. അതേസമയം, ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന് തൊട്ടു പിന്നില്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ വീണ്ടും വിജയ വഴിയില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് എടികെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്.

രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലിസ്റ്റണ്‍ കൊളാക്കോ നേടിയ ഗോളുമാണ് എടികെക്ക് ജയമൊരുക്കിയത്. മലയാളി താരം വിപി സുഹൈറിലൂടെ രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ 87ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയതിന്റെ ഞെട്ടലില്‍ എടികെ ആക്രമിച്ചെങ്കിലും നോര്‍ത്ത് ഗോള്‍ വഴങ്ങാത പിടിച്ചുനിന്നു. 40ാം മിനിറ്റില്‍ റോച്ചര്‍സെലയുടെ ഗോളെന്നുറച്ച ഷോട്ട് എടികെ ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തടുത്തിട്ടതിന് പിന്നാലെ എടികെക്കും ഗോളിന് അവസരം ലഭിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഒടുവില്‍ എടികെ കാത്തിരുന്ന സമനില ഗോള്‍ വന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ലിസ്റ്റണ്‍ കൊളാക്കോ ആണ് എടികെക്ക് സമനില സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് ആണ് എടികെക്ക് ലീഡ് സമ്മാനിച്ചത്. 76-ാം മിനിറ്റില്‍ ബോമസ് തന്നെ എടികെയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. എഫ്‌സി ഗോവയില്‍ നിന്നെത്തിയ പുതിയ കോച്ച് യുവാന്‍ ഫെറാന്‍ഡോക്ക് ആദ്യ കളി മധുരമുള്ളതായി.

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ ഇത്തവണ സെമിയില്‍ അട്ടിമറിച്ച് ജപ്പാന്‍. 3-5നായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രാഥമിക റൗണ്ടില്‍ ജപ്പാനെ ആറ് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. എ്‌നനാല്‍, ഇന്ത്യക്ക് സെമിയില്‍ ആ മികവിലേക്ക് ഉയരാനായില്ല. ഒരു ഘട്ടത്തില്‍ 1-5ന് പിന്നിലായിരുന്നു ഇന്ത്യ. യമാഡ, ഫുജിഷിമ, കിരിഷിത, കവാബെ, ഓക്ക എന്നിവരായിരുന്നു ജപ്പാന്റെ സ്‌കോറര്‍മാര്‍.

ഇന്ത്യക്കായി ഹാര്‍ദിക് സിംഗ് രണ്ടു ഗോളും ഹര്‍മ്മന്‍ പ്രീത് സിംഗ് ഒരു ഗോളും നേടി. ആദ്യ രണ്ട് മിനിട്ടില്‍ തന്നെ ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യ ഇനി പാകിസ്ഥാനെ നേരിടും.

ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടക്കാനിരിക്കെ പിച്ചിലെ പച്ചപ്പ് കണ്ട് ഞെട്ടി ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോയിലാണ് പിച്ചിലെ പച്ചപ്പിനെക്കുറിച്ചുള്ള ആശങ്ക ശ്രേയസ് പങ്കുവെച്ചത്.

‘പിച്ചില്‍ ഒരുപാട് പുല്ലുണ്ട്. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് ബാറ്ററെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും.’ എന്നായിരുന്നു ശ്രേയസിന്റെ ആശങ്ക. താരത്തിന്റെ ഈ പരിഭവത്തില്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു, ‘നല്ല തീവ്രതയോടെ നിലവാരമുള്ള പരിശീലനം നടത്തൂ’ എന്നദ്ദേഹം ടീമിനോടു ആവശ്യപ്പെട്ടു.

ശ്രേയസിന്റെ കരിയറിലെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര കൂടിയാണിത്. ന്യൂസിലന്‍ഡിനെതിരേ നടന്ന കഴിഞ്ഞ പരമ്പരയിലായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റം. കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി താരം തിളങ്ങിയിരുന്നു.

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട 2,000 കാണികളില്‍ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമായിരിക്കും ഉണ്ടാവുക എന്നതാണ് സൂചന.

ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാന്‍ഡറേഴ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റ് വില്‍പനയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യം വാന്‍ഡറേഴ്സ് സ്റ്റേഡിയം അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടിക്കറ്റ് വില്‍പന സംബന്ധിച്ച് കൂടുതല്‍ അറിയിപ്പുകള്‍ പിന്നീടുണ്ടാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച നീട്ടിവച്ചിരുന്നു. അതേസമയം, പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഒരു റിസോര്‍ട്ടില്‍ കര്‍ശന ബയോ-ബബിളിലാണ്. താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇത്തവണ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

ബംബോലിം: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സി-ബംഗലൂരു എഫ്സി മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചു. ഇതോടെ ജംഷഡ്പൂര്‍ 12 പോയന്റുമായി ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് പോയന്റുള്ള ബംഗലൂരു പത്താം സ്ഥാനത്ത് തുടരുന്നു.

രണ്ടാം മിനിറ്റില്‍ തന്നെ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബ്രൂണോ സില്‍വ ഫൗള്‍ ചെയ്തതിന് ബോക്‌സിന് പുറത്തു ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സ്റ്റുവര്‍ട്ട് എടുത്ത കിക്ക് ബെംഗലൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അനായാസം കൈയിലൊതുക്കി. തുടര്‍ന്നും സ്റ്റുവര്‍ട്ടിലൂടെ ജംഷഡ്പൂര്‍ ആക്രമണം തുടര്‍ന്നെങ്കിലും ഗോളിലേക്ക് എത്താനായില്ല. അഞ്ചാം മിനിറ്റില്‍ അജിത് കാമരാജിലൂടെ ബെംഗലൂരുവിന് അര്‍ധാവസരം ലഭിച്ചെങ്കിലും ബോക്
്‌സിലേക്ക് നീട്ടി നല്‍കി പാസില്‍ ആര്‍ക്കും തൊടാനായില്ല. പതിമൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ അലക്‌സാണ്ടര്‍ ലിമയുടെ അതിമനോഹരമായ നീക്കവും ഗോളായില്ല.

ബംഗലൂരു പ്രതിരോധത്തെ ജംഷഡ്പൂര്‍ വിറപ്പിച്ചു നിര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവും നിര്‍ഭാഗ്യവും വിലങ്ങുതടിയായി. 39-ാം മിനിറ്റില്‍ പരിക്കേറ്റ കോമള്‍ തട്ടാലിന് പകരം ജംഷഡ്പൂര്‍ ബോറിസ് സിംഗിനെ കളത്തിലിറക്കി. ആദ്യ പകുതിയുടെ അവസാനമാകുമ്‌ബോഴേക്കും ബംഗലൂരുവും ആക്രമണങ്ങള്‍ കനപ്പിച്ചതോടെ മത്സരം ആവേശകരമായി.
അവസാന നിമിഷം ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും പ്രതിരോധനിര പിടിച്ചുനിന്നതോടെ മാത്രം ഒഴിഞ്ഞു നിന്നു.