ഐഎസ്എല്‍: എടികെ-ഒഡിഷ എഫ് സി മത്സരം സമനിലയില്‍

ബംബോലിം: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ വീഴ്ത്തി ഒഡിഷ എഫ് സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

കളിയുടെ അഞ്ചാം മിനിറ്റില്‍ റെഡീം തലാങിലൂടെ മുന്നിലെത്തിയ ഒഡിഷയെ മൂന്ന് മിനിറ്റിനകം പെനല്‍റ്റി ഗോളിലൂടെ എടികെ സമനിലയില്‍ പിടിച്ചു. ആറാം മിനിറ്റില്‍ ഹ്യൂഗോ ബോമസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോണി കൗക്കോ എടികെക്ക് സമനില സമ്മാനിച്ചു. 22-ാം പെനല്‍റ്റി ബോക്‌സില്‍ അരിദായി സുവാരസിനെ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. എന്നാല്‍, കിക്കെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന് പിഴച്ചു.

ഹെര്‍ണാണ്ടസിന്റെ കിക്ക് എടികെ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. റീപ്ലേകളില്‍ അത് പെനല്‍റ്റി വിധിക്കേണ്ട ഫൗളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. രണ്ടാം പകുതിയില്‍ പന്തടക്കത്തിലും ആക്രമണങ്ങളിലും ഒഡിഷ മുന്നിട്ടു നിന്നെങ്കിലും ഗോളവസരം സൃഷ്ടിക്കാനായില്ല. 89ാം മിനിറ്റില്‍ ഒഡിഷയുടെ അരിദായി സുവാരസിന്റെ ഷോട്ട് എടികെയുടെ ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എടികെയുടെ റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ എടികെ വിജയത്തിനായുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.