സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തലയോഗം ചേരും
തിരുവനന്തപുരം : കേരളത്തിൽ ഗുരുതമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നത തലയോഗം ചേരും. യോഗത്തിൽ സ്മാർട്ട് മീറ്റർ പദ്ധതിയും ചർച്ചയാവും. കരാർ നീട്ടിയിട്ടും കമ്പനികൾ ഇതുവരെയും വൈദ്യുതി നൽകാൻ തയ്യാറായിട്ടില്ല. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങണമോ വൈദ്യുതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്നത് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. സംസ്ഥാനത്തെ വൈദ്യുതിയുടെ അപര്യാപ്തത ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് യോഗത്തിന്റെ പ്രധാന വിഷയം.
റെഗുലേറ്ററി കമ്മീഷൻ കരാർ നീട്ടാനായി അനുമതി നൽകിയെങ്കിലും രാജ്യത്തെ ഊർജ്ജ പ്രതിസന്ധി കാരണം കരാറിലെ പഴയ വിലയ്ക്ക് വൈദ്യുതി നൽകാനാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഷോർട്ടേജ് നിലനിൽക്കുന്നതിനാൽ യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലാണ് വൈദ്യുതിയുടെ വില. കഴിഞ്ഞ ദിവസമാണ് 500 മെഗാ വാട്ടിലധികം വൈദ്യുതി യൂണിറ്റിന് 10 രൂപ നിരക്കിൽ വാങ്ങിയത്. ഇതിലൂടെ 240 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. ഇതോടൊപ്പം കേന്ദ്രനിലയങ്ങളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും അപ്രതീക്ഷിതമായ കുറവുണ്ടായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഈ രീതിയിൽ പോയാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെഎസ്ഇബിയിലെ തന്നെ സംഘടനകളും സിപിഐഎം കേന്ദ്ര നേതൃത്വവും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ടോട്ടക്സ് മാതൃക മുഖ്യമന്ത്രിക്കും താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഇതിന് ബദലായുള്ള മാർഗത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന യോഗത്തിൽ എടുത്തേക്കും.