ചെന്നൈ : തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഡി എം കെ. ബിജെപിയുടെയും എ ഐ എ ഡി എം കെയുടെയും മുൻ മന്ത്രികൾക്കെതിരെയുള്ള കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഒരുപോലെയല്ല നടപടി സ്വീകരിക്കുന്നതെന്നും ചില കേസുകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും ഡി എം കെ ആരോപിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടി എടുക്കുന്ന നീക്കത്തിൽ പരിഹാരം വേണമെങ്കിൽ സുപ്രീംകോടതി തന്നെ വേണമെന്നായിരുന്നു ഡിഎംകെ സംഘടനാ സെക്രട്ടറി ആർ ഭാരതി അഭിപ്രായപ്പെട്ടത്.
വെങ്കിടേഷ് നേരത്തെ എടുത്ത പല നടപടികളും സുപ്രീംകോടതി തള്ളിയിട്ടുള്ളതായും പ്രത്യേക കോടതിയിലെ ജഡ്ജിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഭാരതി കൂട്ടിച്ചേർത്തു. കരുണാനിധി മന്ത്രിസഭയിൽ 2011 മുതൽ 2016 കാലത്ത് മന്ത്രിയായിരിക്കെ തങ്കം തെന്നരഷും കെ കെ എസ് എസ് ആർ രാമചന്ദ്രനും വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയലളിത സർക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് കുറ്റപത്രം നൽകിയതാണ്.
എന്നാൽ രണ്ടു മന്ത്രിമാരുടെയും സ്വത്ത് കണക്കുകൂട്ടിയതിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് വീണ്ടും കോടതിയിലെത്തുകയായിരുന്നു. പുതിയ കണക്കുകൾ വിലയിരുത്തിയ ശേഷം കോടതി മന്ത്രിമാരെ കുറ്റ വിമുക്തരാക്കിയിരുന്നു. എന്നാൽ കീഴ് കോടതി അതിവേഗം നടപടികൾ പൂർത്തീകരിച്ചതിനാൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വെങ്കിടേഷ് കോടതിയുടെ വിധി പുനഃ പരിശോധിക്കാനായി ഒരുങ്ങുന്നത്.

