അജിത് പവാർ ഞങ്ങളുടെ നേതാവാണ് ; എൻസിപി പിളർന്നിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് ശരദ് പവാർ

മുംബൈ : അജിത് പവാറാണ് ഞങ്ങളുടെ നേതാവെന്നും എൻസിപി പിളർന്നിട്ടില്ലെന്നും വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിൽ പലതരത്തിലുള്ള ആളുകൾ ഉള്ളതിനാൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിനെ പിളർപ്പായി കാണാനാവില്ലെന്നും ജനാധിപത്യത്തിൽ അവർക്കങ്ങനെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. പാർട്ടിയിൽനിന്ന് ഒരു വലിയ വിഭാഗം ദേശീയതലത്തിൽ വേർപിരിയുന്നതിനെയാണ് പിളർപ്പെന്ന് പറയുന്നത്. പക്ഷേ എൻ സി പിയിൽ അങ്ങനെ സംഭവിച്ചിട്ടില്ല.

എന്നാൽ പാർട്ടിയിൽ ആളുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്നത് ശരിയാണ്. ജനാധിപത്യത്തിൽ അവർക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ അവകാശം ഉള്ളതിനാൽ അതിനെ പിളർപ്പെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം വിമത വിഭാഗവുമായി പിളർപ്പിന് ശേഷം ശരദ് പവാർ ആശയ വിനിമയം നടത്തിയതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് ശരദ് പവാറിന്റെ അജിത്ത് പവാറിനെയും കൂട്ടരെയും തള്ളാതെയുള്ള പുതിയ പ്രസ്താവന. എൻ സി പി പാർട്ടിയിൽ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേരത്തെ ബിജെപിയിലേക്ക് പോയിരുന്നു. അത് പ്രകാരമായിരുന്നു അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നൽകിയത്. എന്നാൽ ഇ ഡി യെ വച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ആ സ്ഥാനം നൽകിയതെന്നാരോപിച്ച് ശരദ് പവാർ പിന്നീട് രംഗത്ത് വന്നിരുന്നു.

അടുത്തിടെയാണ് അജിത് പവാറും ശരദ് പവാറും മുംബൈയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാറിന് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അതിന് ശേഷം വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുംബൈയിൽ വച്ച് ഈ മാസം അവസാനം യോഗം നടത്താനിരിക്കുകയാണ്. ഈ സമയത്ത് ശരദ് പവാറിന്റെ ഈ കൂടികാഴ്ച്ച ഇന്ത്യ സഖ്യത്തിൽ ചർച്ച ആയിരിക്കുകയാണ്.