വീണയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നാരോപിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം : മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. വീണക്കെതിരെയുള്ള അന്വേഷണത്തിനായുള്ള മുറവിളി യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. എക്സാ ലോജിക് കമ്പനിയുടെ ഡയറക്ടറായ വീണയ്ക്ക് 1.75 കോടി രൂപ ലഭിച്ചത് വളരെ സുതാര്യമായ രീതിയിലാണ്. ഈ തുകയ്ക്ക് കൃത്യമായ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സെറ്റിൽമെന്റ് കേസിൽ കക്ഷിയല്ലാത്ത ഒരാളെയും അയാളുടെ കമ്പനിയും പറ്റി പരാമർശം ഉയരുമ്പോൾ അയാളുടെ ഭാഗം കേൾക്കാനുള്ള സ്വാഭാവിക നീതി കേസിൽ ഉണ്ടായില്ല.

ഇതിനെതിരെയാണ് സത്യത്തിൽ വിമർശനങ്ങൾ ഉയരേണ്ടത്. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ ഒരു പൊതു സേവകർക്കും പങ്കില്ല. സി എം ആർ എൽ കമ്പനിക്ക് വേണ്ടി ഒരു പൊതു സേവകരും ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായ രേഖകളുമില്ല. അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തണമെങ്കിൽ വ്യക്തമായ തെളിവ് വേണം. ഇവിടെ അത്തരത്തിൽ ഒരു പൊതു സേവകരും നിയമം ലംഘിച്ചിട്ടില്ല.ഇതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നടത്തണമെന്ന് വാശി പിടിക്കുന്നതിൽ കഴമ്പില്ലെന്നാണ് ദേശാഭിമാനി വ്യക്തമാക്കിയിരിക്കുന്നത്.