സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി കഞ്ഞി സത്യാഗ്രഹം നടത്താനൊരുങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം : തിരുവോണദിവസം സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണി കഞ്ഞി സത്യാഗ്രഹം നടത്താനൊരുങ്ങി കൊടിക്കുന്നിൽ സുരേഷ് എംപി. കർഷകർക്കെതിരെയുള്ള സർക്കാരിന്റെ വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് എംപി അഭിപ്രായപ്പെട്ടു. തിരുവോണദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പട്ടിണി കഞ്ഞി സത്യാഗ്രഹം. കേരളത്തിലെ 360 കോടി നെൽ കർഷകർക്ക് ഇനിയും സർക്കാർ നെല്ല് വില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപ നൽകേണ്ട കണക്കിൽ സർക്കാർ കർഷകർക്ക് നൽകിയിരിക്കുന്നത് 7.92 രൂപയാണ്. ഇത് കർഷകരെ വഞ്ചിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ സുരേഷ് ആരോപിച്ചു.

ഫെബ്രുവരിയിൽ കുട്ടനാട്ടിൽ കൊയ്ത്താണെന്ന് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. എന്നിട്ടും 7 മാസം മാത്രം അവശേഷിക്കുമ്പോൾ 28% പണം മാത്രം നൽകുന്ന നടപടി കർഷകരെ അവഹേളിക്കുന്നതാണ്. ബാങ്കുകളുടെ കൺസോർഷ്യവുമായോ കേരള ബാങ്കുമായോ ചർച്ച നടത്തിയിരുന്നുവെങ്കിൽ തന്നെ സർക്കാരിന് പണം നൽകാൻ കഴിയുമായിരുന്നു. നെല്ല് സംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകർക്ക് തിരിച്ചടിയാണ്. നെല്ല് സംഭരണത്തിലും അഴിമതി കൊണ്ടുവരാൻ പോകുന്ന സർക്കാരിന്റെ ശ്രമത്തെ കോൺഗ്രസ് എതിർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.