Politics (Page 29)

മുംബൈ: ഇന്ത്യാ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്‌സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോയെന്ന് പ്രധാനമന്ത്രി ചോദിക്കുന്നു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇപ്പോൾ കോൺഗ്രസിന്റെ ലക്ഷ്യം കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുകയാണ്. എൻഡിഎയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോർഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഇന്നലെ മുതൽ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രിൽ 19 മുതൽ ബിജെപി ക്യാംപിൽ മാറ്റമാണ് കാണുന്നത്. കോൺഗ്രസ് പ്രകടന പത്രികയെ അവഗണിച്ച മോദി ഇപ്പോൾ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അമേഠിയിൽ രാഹുൽ ഗാന്ധിയും, റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

കണ്ണൂർ: ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് 39 പേരാണ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പോയത്. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ രണ്ട് പേർ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആകെ ബിജെപി മുന്നണിയിൽ ചേരാൻ പുതിയൊരു പാർട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപി വിഷയത്തിൽ പാർട്ടി നിലപാട്. ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നിശബദ്‌നാണെന്ന് അദ്ദേഹം ആരോപിച്ചു. പധാനമന്ത്രി ഭയന്നിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പ്രചാരണ വേദിയിൽ പൊട്ടിക്കരയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി സംസാരിക്കാറുണ്ടോ. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകും. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്റണി. ഒറ്റയ്ക്കാണ് അനിൽ ആന്റണി വോട്ടിടാൻ എത്തിയത്. അച്ഛൻ എ കെ ആന്റണിക്കും അമ്മ എലിസബത്തിനും ഒപ്പമാണ് അനിൽ ആന്റണി മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തിയിരുന്നത്.

ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ ആന്റണി തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. തനിക്ക് പത്തനംതിട്ടയിലേക്ക് പോകേണ്ടതുള്ളതിനാലാണ് രാവിലെ ഒറ്റയ്ക്ക് വോട്ടിടാൻ എത്തിയതെന്നാണ് അനിൽ ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും നല്ലൊരു തിരഞ്ഞെടുപ്പ് ഫലം എൻഡിഎ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യം മുഴുവൻ മോദി അനുകൂല തരംഗമാണ്. അത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കും. എൻഡിഎ ചരിത്ര വിജയം നേടും. 50- 55 ദിവസത്തെ തിരഞ്ഞെടുപ്പ് ക്യാംപെയിന് ശേഷം താൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷകരമായി സംസാരിച്ചു. രാഷ്ട്രീയം വീട്ടിൽ ചർച്ചചെയ്യാറില്ല. വ്യക്തിപരമായി ഏറെ ബഹുമാനവും സ്‌നേഹമുള്ള രണ്ടുപേർ മാതാപിതാക്കളാണ്. താൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കാനൊക്കെ പലരും ശ്രമിച്ചു. താൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.

താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണ്. അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ല. താൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ. അവർക്കു വോട്ടു ചെയ്യും. അതിന് ഞാൻ ഒരു ഉദാഹരണം പറയാം. തന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. കാരണം, താൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും എന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ലെന്നും പത്മജ വ്യക്തമാക്കി.

ആരു ജയിക്കുമെന്ന് പറയാൻ ഞാൻ ജ്യോത്സ്യം നോക്കിയിട്ടില്ല. അതു പഠിക്കുന്ന സമയത്ത് താൻ പറയാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസ്സിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാണ് സുരേഷ് ഗോപിക്കു വോട്ടു വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിനു പിന്നിലുണ്ട്. താൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞുവെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്‌ളാറ്റ് ചായക്കടയല്ലെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ പിന്നെ രാമകഥയാണോ സംസാരിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിൽ വലിയ കാര്യമില്ല. ജാവദേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി അദ്ദേഹം സമ്മതിച്ചല്ലോ. പിന്നെ എങ്ങനെയാണു ഗൂഢാലോചനയാണെന്ന് പറയുന്നത്. എന്തിനാണ് അയാൾ കാണാൻ വന്നത്. ചായ കുടിക്കുന്നു, ഒരുമിച്ചു സംസാരിക്കുന്നു.. എന്തിനാണ് ഇതൊക്കെ. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ. വലിയ ഒരു സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ. അതു ചുമ്മാ കൊടുത്തതാണോ അല്ലല്ലോ. ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തണമെന്ന് ആഗ്രഹമൊന്നുമില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞു എന്നല്ലാതെ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കൂട്ടിച്ചേർത്തോ അദ്ദേഹത്തെ ഒന്നു നാറ്റിച്ചുകളയാം എന്ന് വിചാരിച്ചോ ഒന്നുമല്ല ഇതെല്ലാം പറഞ്ഞത്. അത്തരമൊരു വെളിപ്പെടുത്തൽ വന്നപ്പോൾ അദ്ദേഹം ഒന്നും സംസാരിക്കാതിരുന്ന ചുറ്റുപാടിൽ താൻ പ്രതികരിച്ചുവെന്നേയുള്ളൂ. പക്ഷേ, തനിക്ക് വിവരം ലഭിച്ചതൊക്കെ യാഥാർത്ഥ്യമാണെന്നും ആ വിവരമെല്ലാം സത്യമാണ് എന്ന് താൻ വിശ്വസിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തൃശൂർ: സിപിഎമ്മിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി 18 എണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം -ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് അദ്ദേഹം പറഞ്ഞു.

ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക തിരുവനന്തപുരവും തൃശൂരും ആണ്. ബാക്കി 18 എൽഡിഎഫിനും. എന്നാൽ ഈ അന്തർധാര കോൺഗ്രസ് പൊളിക്കും. 20 സീറ്റിലും കോൺഗ്രസ് വിജയം നേടുമെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് 100 ശതമാനം വിജയം ഉറപ്പാണ്. തിരുവനന്തപുരവും തൃശൂരും ഉൾപ്പെടെ 20 മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. തങ്ങൾക്ക് വിജയം ഉറപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്. അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് തൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ കാര്യം ഞാനല്ലേ ആദ്യം പറഞ്ഞത്. അപ്പോൾ എല്ലാവരും അത് തമാശയായെടുത്തു. അന്തർധാര വളരെ ശക്തമാണ്. എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞ് മാത്രമേ ആ പാർട്ടിയിൽ നടക്കൂ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തൃശൂർ സിപിഎം ജില്ലാ ഓഫീസിൽ വന്നത് തന്നെ ഡീൽ ഉറപ്പിക്കാനാണ്. അത് പലയിടത്തും കാണാം. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരിൽ നിഴലിച്ച് കാണുന്നുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോൺഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്ന് പറയുന്നതുപോലെ, സ്വന്തം കേസുകളിൽ നിന്ന് ഊരുകയും ചെയ്യാമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ തള്ളിപ്പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കേറെ കണ്ടുവെന്ന് ഇ പി ജയരാജൻ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതികരണം നടത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇപ്പോൾ നടക്കുന്നതെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. രാഷട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മൾ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം താനും എം എം ഹസനും ബിജെപി. നേതാവ് കൃഷ്ണദാസും കണ്ടിരുന്നു. വളരെ സൗഹൃദമായിരുന്നു. പക്ഷേ കർശനമായ അഭിപ്രായവ്യത്യാസമാണ് ഉള്ളത്. വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയമാണ് ഇവിടെ പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും പാർട്ടിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെല്ലാം എതിരെ നിരവധിയായ പ്രചരണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിനെയെല്ലാം തങ്ങൾ കാണുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമായാണ്. വോട്ടിങ് അവസാനിക്കുന്നത് വരെയേ ഇതുണ്ടാകൂ. ഇതെല്ലാം ഗൂഢാലോചനയാണ്. സിപിഎമ്മിനും സർക്കാരിനുമെതിരെ ചമയ്ക്കുന്ന എല്ലാം സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ അതിന്റെ പിന്നിൽ വർഗപരവും രാഷ്ട്രീയവുമായ ഗൂഢ ഉദ്ദേശങ്ങൾ കാണാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്നും ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം ക്വട്ടേഷൻ ഭയന്നാണ് ജയരാജൻ തീരുമാനത്തിൽ നിന്നു പിന്മാറിയതെന്നാണ് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നത്.

ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ജയരാജന്റെ മകൻ വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചു. ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാൾ വെളിപ്പെടുത്താതെയിരുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് തനിക്ക് ഡൽഹിക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള തനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ച് ദല്ലാൾ നന്ദകുമാർ രേഖകൾ ഹാജരാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിച്ച സ്വത്തുക്കൾ അല്ലാതെ ഒരു സ്വത്തും തനിക്കില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ റോൾ ഏറ്റെടുത്താണ് ദല്ലാൾ നന്ദകുമാർ തനിക്കെതിരെ പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ എന്നെ പരാജയപ്പെടുത്താൻ സിപിഎം നന്ദകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ്. നന്ദകുമാർ കരുതും പോലെ ഒരു കോടി നൽകിയാൽ സ്ഥാനം കൊടുക്കുന്ന പാർട്ടിയല്ല ഭാരതീയ ജനതാ പാർട്ടിയെന്ന് ശോഭ ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ നന്ദകുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ദേശീയ വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയുടെ അടുക്കളപ്പണിക്കാരനല്ല. നന്ദകുമാറിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മകൾക്ക് രണ്ടാം വിവാഹ വേളയിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ സമ്മതിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഓർക്കണം. ഇതിനു മുൻപും താൻ നൽകിയ സൈബർ ആക്രമണ പരാതികളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പും ഡിജിപിയും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യാനും വാഹനം തടയാനും കരുത്തുണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.