രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ല; ഇ പി ജയരാജനെ തള്ളിപ്പറയാതെ എം വി ഗോവിന്ദൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ തള്ളിപ്പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കേറെ കണ്ടുവെന്ന് ഇ പി ജയരാജൻ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതികരണം നടത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇപ്പോൾ നടക്കുന്നതെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. രാഷട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മൾ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം താനും എം എം ഹസനും ബിജെപി. നേതാവ് കൃഷ്ണദാസും കണ്ടിരുന്നു. വളരെ സൗഹൃദമായിരുന്നു. പക്ഷേ കർശനമായ അഭിപ്രായവ്യത്യാസമാണ് ഉള്ളത്. വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയമാണ് ഇവിടെ പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും പാർട്ടിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെല്ലാം എതിരെ നിരവധിയായ പ്രചരണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിനെയെല്ലാം തങ്ങൾ കാണുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമായാണ്. വോട്ടിങ് അവസാനിക്കുന്നത് വരെയേ ഇതുണ്ടാകൂ. ഇതെല്ലാം ഗൂഢാലോചനയാണ്. സിപിഎമ്മിനും സർക്കാരിനുമെതിരെ ചമയ്ക്കുന്ന എല്ലാം സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ അതിന്റെ പിന്നിൽ വർഗപരവും രാഷ്ട്രീയവുമായ ഗൂഢ ഉദ്ദേശങ്ങൾ കാണാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.