വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ പിന്നെ രാമകഥയാണോ സംസാരിച്ചത്; ഇപി ജയരാജനെതിരെ കെ സുധാകരൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്‌ളാറ്റ് ചായക്കടയല്ലെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ പിന്നെ രാമകഥയാണോ സംസാരിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിൽ വലിയ കാര്യമില്ല. ജാവദേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി അദ്ദേഹം സമ്മതിച്ചല്ലോ. പിന്നെ എങ്ങനെയാണു ഗൂഢാലോചനയാണെന്ന് പറയുന്നത്. എന്തിനാണ് അയാൾ കാണാൻ വന്നത്. ചായ കുടിക്കുന്നു, ഒരുമിച്ചു സംസാരിക്കുന്നു.. എന്തിനാണ് ഇതൊക്കെ. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ. വലിയ ഒരു സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ. അതു ചുമ്മാ കൊടുത്തതാണോ അല്ലല്ലോ. ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തണമെന്ന് ആഗ്രഹമൊന്നുമില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞു എന്നല്ലാതെ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കൂട്ടിച്ചേർത്തോ അദ്ദേഹത്തെ ഒന്നു നാറ്റിച്ചുകളയാം എന്ന് വിചാരിച്ചോ ഒന്നുമല്ല ഇതെല്ലാം പറഞ്ഞത്. അത്തരമൊരു വെളിപ്പെടുത്തൽ വന്നപ്പോൾ അദ്ദേഹം ഒന്നും സംസാരിക്കാതിരുന്ന ചുറ്റുപാടിൽ താൻ പ്രതികരിച്ചുവെന്നേയുള്ളൂ. പക്ഷേ, തനിക്ക് വിവരം ലഭിച്ചതൊക്കെ യാഥാർത്ഥ്യമാണെന്നും ആ വിവരമെല്ലാം സത്യമാണ് എന്ന് താൻ വിശ്വസിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.