ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ; വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്നും ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. സിപിഎം ക്വട്ടേഷൻ ഭയന്നാണ് ജയരാജൻ തീരുമാനത്തിൽ നിന്നു പിന്മാറിയതെന്നാണ് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നത്.

ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ജയരാജന്റെ മകൻ വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചു. ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാൾ വെളിപ്പെടുത്താതെയിരുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് തനിക്ക് ഡൽഹിക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് താൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള തനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ച് ദല്ലാൾ നന്ദകുമാർ രേഖകൾ ഹാജരാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിച്ച സ്വത്തുക്കൾ അല്ലാതെ ഒരു സ്വത്തും തനിക്കില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ റോൾ ഏറ്റെടുത്താണ് ദല്ലാൾ നന്ദകുമാർ തനിക്കെതിരെ പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ എന്നെ പരാജയപ്പെടുത്താൻ സിപിഎം നന്ദകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ്. നന്ദകുമാർ കരുതും പോലെ ഒരു കോടി നൽകിയാൽ സ്ഥാനം കൊടുക്കുന്ന പാർട്ടിയല്ല ഭാരതീയ ജനതാ പാർട്ടിയെന്ന് ശോഭ ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ നന്ദകുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ദേശീയ വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയുടെ അടുക്കളപ്പണിക്കാരനല്ല. നന്ദകുമാറിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മകൾക്ക് രണ്ടാം വിവാഹ വേളയിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ സമ്മതിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഓർക്കണം. ഇതിനു മുൻപും താൻ നൽകിയ സൈബർ ആക്രമണ പരാതികളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പും ഡിജിപിയും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യാനും വാഹനം തടയാനും കരുത്തുണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.