രാജ്യം മുഴുവൻ മോദി അനുകൂല തരംഗമാണ്; എൻഡിഎ ചരിത്ര വിജയം നേടുമെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്റണി. ഒറ്റയ്ക്കാണ് അനിൽ ആന്റണി വോട്ടിടാൻ എത്തിയത്. അച്ഛൻ എ കെ ആന്റണിക്കും അമ്മ എലിസബത്തിനും ഒപ്പമാണ് അനിൽ ആന്റണി മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തിയിരുന്നത്.

ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ ആന്റണി തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. തനിക്ക് പത്തനംതിട്ടയിലേക്ക് പോകേണ്ടതുള്ളതിനാലാണ് രാവിലെ ഒറ്റയ്ക്ക് വോട്ടിടാൻ എത്തിയതെന്നാണ് അനിൽ ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും നല്ലൊരു തിരഞ്ഞെടുപ്പ് ഫലം എൻഡിഎ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യം മുഴുവൻ മോദി അനുകൂല തരംഗമാണ്. അത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കും. എൻഡിഎ ചരിത്ര വിജയം നേടും. 50- 55 ദിവസത്തെ തിരഞ്ഞെടുപ്പ് ക്യാംപെയിന് ശേഷം താൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷകരമായി സംസാരിച്ചു. രാഷ്ട്രീയം വീട്ടിൽ ചർച്ചചെയ്യാറില്ല. വ്യക്തിപരമായി ഏറെ ബഹുമാനവും സ്‌നേഹമുള്ള രണ്ടുപേർ മാതാപിതാക്കളാണ്. താൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കാനൊക്കെ പലരും ശ്രമിച്ചു. താൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.