കൊതുക് ജന്യ രോഗങ്ങള്; മഴക്കാല പൂര്വ ശുചീകരണം ഉറപ്പാക്കണമെന്ന് നിർദ്ദേശം
തൃശൂർ: ജില്ലയിൽ കൊതുക് ജന്യ രോഗങ്ങൾ (ഡെങ്കിപ്പനി, വെസ്റ്റ് നൈൽ മുതലായവ) വർധിക്കുന്ന സാഹചര്യത്തിൽ മഴക്കാലത്തിനു മുൻപ് ഓരോ സ്ഥാപനത്തിന്റെയും വീടിന്റെയും പരിസരത്ത് കൊതുകിന്റെ പ്രജനനം, അതിനുള്ള സാഹചര്യം എന്നിവ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന/ വീടുടമ/ നടത്തിപ്പുകാരുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം സ്ഥാപനത്തിന്റെ/ വീടിന്റെ അകത്തോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, ഇവയ്ക്ക് കാരണമാകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കുക, തോട്ടങ്ങളിലെ ചിരട്ടകൾ, പാളകൾ തുടങ്ങിയവയിൽ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകുക, കൊതുക് നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്.
ഓരോ കുറ്റത്തിനും വിവിധ വകുപ്പുകൾ പ്രകാരം 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വ്യക്തികൾക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിക്കാനാകും. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുൻകരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മേയ് 16നാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനം. ‘സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ (Connect with Community, Control Dengue) എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഡെങ്കിപ്പനി പ്രതിരോധത്തിലും നിയന്ത്രണത്തിലും സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനാകും. സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകർച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ യോഗം സംഘടിപ്പിക്കുന്നു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമായതിനാലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.